കൊടുംചൂടിൽ ചുട്ടുപൊള്ളി ഭൂമി; കഴിഞ്ഞുപോയത് അത്യുഷ്ണത്തിന്റെ എട്ടു വർഷങ്ങൾ

By Web TeamFirst Published Jan 12, 2023, 2:51 PM IST
Highlights

കിഴക്കൻ അന്റാർട്ടിക്കയിൽ കഴിഞ്ഞ 65 വർഷങ്ങളിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ ചൂടേറിയ വർഷം ആയിരുന്നു 2022.

കൊടുംചൂടിൽ വെന്തുരുകി ഭൂമി. കഴിഞ്ഞുപോയത് ആഗോളതലത്തിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയ വർഷങ്ങൾ എന്ന് യൂറോപ്യൻ യൂണിയൻറെ പഠന റിപ്പോർട്ട്. 2020 -നു ശേഷം ഏറ്റവും കൂടുതൽ ചൂട് ഏറിയ എട്ടു വർഷങ്ങളാണ് മറികടന്നത് എന്നാണ് യൂറോപ്യൻ യൂണിയൻറെ കാലാവസ്ഥാ പഠന റിപ്പോർട്ട് പറയുന്നത്. ഇതിൽ തന്നെ 2022 ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിൽ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം ഉള്ള ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷം. ഇത്തരത്തിൽ ഒരു അത്യുഷ്ണം അനുഭവപ്പെടാൻ ഒരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് എൽ നിനോ പ്രതിഭാസം തന്നെയാണ്. 

2022 -ന്റെ അവസാന രണ്ട് മാസങ്ങളിൽ ആയിരുന്നു ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഈ മാസങ്ങളിൽ പാക്കിസ്ഥാനിലും വടക്കേ ഇന്ത്യയിൽ സംസ്ഥാനങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ ചൂട് അനുഭവപ്പെട്ടു. ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലും ചൂട് റെക്കോർഡുകൾ തിരുത്തിക്കുറിച്ച വർഷമായിരുന്നു 2022. അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ചൂട് ഏറിയ രണ്ടാമത്തെ വർഷമായിരുന്നു യൂറോപ്പിലും 2022. 30 വര്‍ഷത്തിനിടെ ആഗോള ശരാശരിയെ അപേക്ഷിച്ച് രണ്ടിരിട്ടി താപനില വര്‍ധനവാണ് യൂറോപ്പില്‍ രേഖപ്പെടുത്തിയത്. ചൈനയിലും പടിഞ്ഞാറ് യൂറോപ്പിലും രൂക്ഷമായിരുന്ന കാലാവസ്ഥ പ്രതിസന്ധി ഇവിടങ്ങളിലെ കാർഷിക മേഖലയെയും ജലവിതരണത്തെയും ഊർജ്ജ ഉത്പാദനത്തേയും ഗുരുതരമായ ബാധിച്ചു. 

ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലും സ്ഥിതി മറിച്ചായിരുന്നില്ല. കിഴക്കൻ അന്റാർട്ടിക്കയിൽ കഴിഞ്ഞ 65 വർഷങ്ങളിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ ചൂടേറിയ വർഷം ആയിരുന്നു 2022. 17.7 ഡിഗ്രി സെൽഷ്യസ് വരെ താപനില ഇവിടെ ഉയർന്നു. ഗ്രീൻലാൻഡിലും താപനില ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മഞ്ഞുപാളികൾ ഉരുകുന്നതിന് കാരണമായി. ഇത് ആഗോള സമുദ്രനിരപ്പ് ഉയരുന്നതിനും ഇടയാക്കി.

ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥെയ്ന്‍ തുടങ്ങിയ ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനവും ഇപ്പോൾ ഉയർന്നു തോതിലാണ്. ദശാബ്ദത്തിലെ ഏറ്റവും കൂടിയ ബഹിർഗമന നിരക്കാണ് ആഗോളതലത്തിൽ പോയ വർഷത്തിൽ രേഖപ്പെടുത്തിയത്. ഈ വർഷവും സ്ഥിതിഗതികളിൽ വലിയ മാറ്റം വരാൻ ഇടയില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

click me!