'ട്രംപിന്റെ ഹിമാലയൻ മണ്ടത്തരം മോദിയെ അത്ഭുതപ്പെടുത്തിയപ്പോൾ', പുലിറ്റ്സർ ജേതാക്കളുടെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ

By Web TeamFirst Published Jan 16, 2020, 6:25 PM IST
Highlights

 ട്രംപിന്റെ വായിൽ നിന്ന് വന്ന ആ മണ്ടത്തരം, ലോകഭൂപടത്തെപ്പറ്റി ഒരു അഞ്ചാം ക്ലാസ്സുകാരനുള്ള പ്രാഥമിക വിവരം പോലുമില്ലായ്ക, അത് കേട്ട നരേന്ദ്ര മോദിയുടെ "കണ്ണിലെ കൃഷ്ണമണി തള്ളി വെളിയിൽ വന്നു " എന്നാണ് പുസ്തകത്തിൽ എഴുതിയിരിക്കുന്നത്

ഒരു രാജ്യത്തിൻറെ പ്രസിഡണ്ടിൽ നിന്ന് ചുരുങ്ങിയത് എന്തുവിവരം പ്രതീക്ഷിക്കണം? അതും അമേരിക്കപോലെ സാങ്കേതിക വിദ്യയുടെ പരകോടിയിൽ നിൽക്കുന്ന ഒരു വികസിത രാജ്യത്തിന്റെ പ്രസിഡണ്ടിൽ നിന്ന്. എബ്രഹാം ലിങ്കനെയും ജോർജ് വാഷിങ്ങ്ടനെയും പോലെ അതിപ്രതിഭാശാലികൾ ഇരുന്ന് നയിച്ചിട്ടുള്ള ഒരു സ്ഥാനമാണത്. അതിൽ ബിസിനസ്സുകാരനായ ഡോണൾഡ്‌ ട്രംപ് കയറിയിരുന്നത് 2017 -ലാണ്. 2016 -ൽ പ്രസിഡൻഷ്യൽ കാമ്പെയ്ൻ തുടങ്ങിയ ട്രംപ് അതിൽ വിജയം കണ്ട് അധികാരത്തിലേറിയത് അടുത്ത വർഷം ജനുവരിയിലായിരുന്നു. ട്രംപിന്റെ അപാരമായ വിജ്ഞാനത്തെപ്പറ്റി വാഷിംഗ്ടൺ പോസ്റ്റ് ജേർണലിസ്റ്റുകളും, പുലിറ്റ്സർ പുരസ്‌കാര ജേതാക്കളുമായ ഫിലിപ് റക്കർ, കരോൾ ഡി ലിയോനിങ് എന്നിവർ ചേർന്നെഴുതിയ 417 പുറങ്ങളുള്ള പുസ്തകമാണ് 'എ വെരി സ്റ്റേബിൾ ജീനിയസ്' ( A Very Stable Genius, written by Philip Rucker and Carol D Leonnig ) എന്നത്. തന്റെ അഗാധമായ ലോകപരിജ്ഞാനത്തെപ്പറ്റി ട്രംപ് തന്നെ പലപ്പോഴായി നടത്തിയിട്ടുള്ള അവകാശവാദങ്ങളാണ് തങ്ങളുടെ പുസ്തകത്തിന് ഇങ്ങനെ ഒരു ശീർഷകം നൽകാൻ എഴുത്തുകാരെ പ്രേരിപ്പിച്ചത്. 

രാഷ്ട്രീയത്തിൽ കാര്യമായ മുൻപരിചയമൊന്നും ഇല്ലാതെ പ്രസിഡണ്ട് സ്ഥാനത്തേറിയ ശേഷം ഡോണൾഡ്‌ ട്രംപ് തന്റെ ഓഫീസിൽ ചെലവിട്ട ആദ്യ സംഘർഷ ഭരിതമായ ആദ്യ മൂന്നു വർഷങ്ങളെപ്പറ്റിയാണ് ഈ പുസ്തകം. ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഈ മൂന്നു വർഷങ്ങളിൽ ട്രംപിന് പറ്റിയ അബദ്ധങ്ങളുടെ പഞ്ചാംഗമാണ് ഈ പുസ്തകം. ഈ പുസ്തകത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്കിടെ  ട്രംപ് പറഞ്ഞ ഒരു കൊടും അബദ്ധത്തെപ്പറ്റിയുള്ള വിവരണമുള്ളത്. മറ്റുരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെപ്പറ്റിയുള്ള പരാമർശങ്ങൾക്കിടയിൽ ട്രംപ് ഇങ്ങനെ പറഞ്ഞത്രേ, " മിസ്റ്റർ മോദി, നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നുമല്ലോ ചൈന നിങ്ങളുടെ അതിർത്തി പങ്കിടുന്ന രാജ്യമാണെന്ന്..." 

 ട്രംപിന്റെ വായിൽ നിന്ന് വന്ന ആ മണ്ടത്തരം, ലോകഭൂപടത്തെപ്പറ്റി ഒരു അഞ്ചാം ക്ലാസ്സുകാരനുള്ള പ്രാഥമിക വിവരം പോലുമില്ലായ്ക, അത് കേട്ട നരേന്ദ്ര മോദിയുടെ "കണ്ണിലെ കൃഷ്ണമണി തള്ളി വെളിയിൽ വന്നു " എന്നാണ് പുസ്തകത്തിൽ  റക്കറും ലിയോനിങ്ങും എഴുതിയിരിക്കുന്നത്. " പിന്നെ ആദ്യത്തെ ഞെട്ടൽ സാവകാശം ചിന്തയിലേക്കും, പിന്നീട് നിസ്സംഗതയിലേക്കും മാറി " എന്നാണ് അവർ തുടർന്ന് എഴുതിയത്. ട്രംപിന്റെ തന്നെ സംഘത്തിലെ ഒരു നയതന്ത്രജ്ഞനെ ഉദ്ധരിച്ചുകൊണ്ട് പുസ്തകത്തിൽ അവർ പിന്നീട് പറയുന്നത്, " അന്ന് മോദി ട്രംപിനെപ്പറ്റി വളരെ മോശം ധാരണയുമായിട്ടാണ് ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് മടങ്ങിയത്" എന്നാണ്. ആ മീറ്റിങ് കഴിഞ്ഞ പാട്, ഇന്ത്യ നയതന്ത്ര തലത്തിൽ അമേരിക്കയുമായി ഒരു പരിധിവരെ അകന്നു എന്നുപോലും അവർ എഴുതുന്നുണ്ട്. 

അല്ല, അങ്ങനെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അമേരിക്ക പോലെ എല്ലാ രാജ്യങ്ങളുടെ കാര്യത്തിലും താത്പര്യങ്ങൾ വെച്ചുപുലർത്തുന്ന ഒരു രാജ്യത്തിന്റെ പ്രസിഡണ്ടിന്, ഇന്ത്യ ചൈനയുമായി 3488 കിലോമീറ്റർ നീണ്ട ഒരു അതിർത്തി, അതും നിത്യമെന്നോണം സംഘർഷങ്ങൾ നടക്കുന്ന സ്ഥിരം വിവാദവിഷയമായ അതിർത്തി, പങ്കിടുന്നുണ്ട് എന്ന കാര്യം അറിയില്ല എന്നുപറഞ്ഞാൽ, അത് ഇന്ത്യൻ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. 

എന്നാൽ, പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2019 -ൽ അവർ നാലുവട്ടം കണ്ടുമുട്ടി. ഏറ്റവും അവസാനമായി അവരിരുവരും ഒന്നിച്ച് 'ഹൗഡി മോഡി' എന്നൊരു പി ആർ ഇവന്റിൽ പോലും പങ്കെടുത്തു. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്ക സന്ദർശിച്ചപ്പോൾ, പുതുവർഷത്തിൽ ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണവും ട്രംപിന് നൽകിയിട്ടാണ് മോദി തിരിച്ചുവന്നത്. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഡോണൾഡ്‌ ട്രംപിൻറെ പഴയ ഹിമാലയൻ മണ്ടത്തരത്തിന്റെ കഥയൊന്നും ഇപ്പോൾ നരേന്ദ്രമോദിക്ക് ഓർമ്മയുണ്ടാകാൻ വഴിയില്ല. 
 

click me!