ആരാണ് മൗലാനാ സഅദ് കാന്ധൽവി, കൊറോണാ വൈറസ് ബാധയുടെ പേരിൽ ചർച്ചയായ തബ്‌ലീഗ് ജമാഅത്തിന്റെ തലവൻ

By Web TeamFirst Published Apr 2, 2020, 2:43 PM IST
Highlights

1897 -ലെ എപ്പിഡമിക് ആക്റ്റ് പ്രകാരവും ഐപിസിയിലെ പ്രസക്തമായ ചില വകുപ്പുകൾ പ്രകാരവുമാണ് മൗലാന സഅദ് കാന്ധൽവിക്കെതിരെ ദില്ലി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

മാർച്ച് രണ്ടാം വാരത്തിൽ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് മർകസിൽ വെച്ച് നടത്തിയ പ്രബോധനസമ്മേളനം, അതിൽ സംബന്ധിച്ച പലരിലേക്കും കൊറോണാ വൈറസ് സംക്രമണം ഉണ്ടാകാൻ കാരണമായതിനെത്തുടർന്ന് മാർച്ച് 28 മുതൽ മൗലാനാ സഅദ് കാന്ധൽവിയെ കാണ്മാനില്ല. ആരാണ് ഈ മൗലാനാ സഅദ് കാന്ധൽവി? അദ്ദേഹമാണ് തബ്‌ലീഗ് ജമാഅത്ത് എന്നറിയപ്പെടുന്ന ഇസ്ലാമിക പ്രബോധന സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ അമീർ അഥവാ തലവൻ. 

 

 

കഴിഞ്ഞ നൂറുവർഷത്തോളമായി ഇന്ത്യൻ തബ്‌ലീഗ് ജമാഅത്തിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ആണ് നിസാമുദ്ദീൻ മർക്കസ്. ഇന്ന് അത് ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്സ്പോട്ട് എന്ന നിലയിലും മാധ്യമങ്ങളിൽ പരാമര്ശിക്കപ്പെടുന്നുണ്ട്. മാർച്ഛ്ക് 8,9,10 ദിവസങ്ങളിലായി മർകസിൽ നടന്ന പ്രബോധനപരിപാടിയിൽ പങ്കെടുത്തത് 2000 -ൽ പരം പേരാണ്. അതിൽ വിദേശത്തുനിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒക്കെയുള്ള പ്രതിനിധികളുണ്ടായിരുന്നു. ഇവരിൽ നാനൂറിലധികം പേർക്ക് കൊവിഡ് ബാധയുടെ ലക്ഷണങ്ങളുണ്ട്. തമിഴ്‌നാട്ടിൽ മാത്രം അമ്പതുപേർക്കെങ്കിലും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ആകെ മരിച്ച 50 പേരിൽ 19 പേരും നിസാമുദ്ദീൻ മർകസിൽ നടന്ന പരിപാടിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരാണ്. 24 പേർക്ക് ദില്ലിയിലും, 32 പേർക്ക് തെലങ്കാനയിലെ രോഗം ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

ആരാണ് മൗലാനാ സഅദ് കാന്ധൽവി?

1965 മെയ് 10 -നാണ് സഅദ് കാന്ധൽവി ജനിക്കുന്നത്. മൗലാനാ മുഹമ്മദ് ഇല്യാസ് കാന്ധൽവി എന്ന തബ്‌ലീഗ് ജമാഅത്ത് സ്ഥാപകന്റെ പൗത്രനാണ് സഅദ്. 2015 നവംബർ 16 -നാണ് സഅദ് കാന്ധൽവി തബ്‌ലീഗ് ജമാഅത്തിന്റെ ഇന്ത്യൻ അമീർ സ്ഥാനത്തേക്ക് വരുന്നത്. 1995 മുതൽ 2015 വരെ ജമാഅത്തിന്റെ ശൂറയിൽ അംഗമായിരുന്നു അദ്ദേഹം. മർക്കസിന്റെ തന്നെ ഭാഗമായ കാഷിഫ്-ഉൾ-ഉലൂമിൽ നിന്നാണ് അദ്ദേഹം തന്റെ മതാധ്യാപകപരിശീലനവും ഉപരിപഠനവും മറ്റും പൂർത്തിയാക്കുന്നത്. 

എന്താണ് കൊവിഡ് ബാധയുമായി ബന്ധപ്പെട്ടുള്ള പൊലീസ് കേസ് ?

1897 -ലെ എപ്പിഡമിക് ആക്റ്റ് പ്രകാരവും ഐപിസിയിലെ പ്രസക്തമായ ചില വകുപ്പുകൾ പ്രകാരവുമാണ് സഅദ് കാന്ധൽവിക്കെതിരെ ദില്ലി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതിനു പിന്നാലെ, അദ്ദേഹത്തിന്റെ തിരഞ്ഞു കൊണ്ടിരിക്കുകയാണ് ഡൽഹി പൊലീസ് ഇപ്പോൾ. സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ജനങ്ങളെ ഒന്നിച്ചു കൂട്ടിയതിനും, സാമൂഹിക അകലം പാലിക്കാതിരുന്നതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മർകസിലെ മതാധ്യാപകരും മൗലവിമാരുമായ ഡോ. സീഷാൻ, മുഫ്തി ഷെഹ്‌സഅദ്, മുഫ്തി സൈഫി, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്‌റഫ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. എപ്പിഡമിക് ആക്റ്റിന്റെ മൂന്നാം വകുപ്പ്, ഐപിസിയുടെ സെക്ഷൻ 269 (പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയിലുള്ള അനാസ്ഥ),  സെക്ഷൻ 270, സെക്ഷൻ 271 (ക്വാറന്റൈൻ ലംഘനം), 120B (ക്രിമിനൽ ഗൂഢാലോചന) എന്നിവയാണ് മൗലാനാ സഅദ് കാന്ധൽവിക്കുമേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾ. 

 

മൗലാനയുടേത് എന്നപേരിൽ പ്രചരിക്കുന്ന വോയ്‌സ് ക്ലിപ്പിംഗ് 

കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയിൽ മൗലാന സഅദ് കാന്ധൽവിയുടേത് എന്നപേരിൽ പള്ളിക്കുള്ളിൽ നടന്ന ഒരു പ്രഭാഷണത്തിന്റെ ക്ലിപ്പിംഗ് പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥയെപ്പറ്റി ദില്ലി പൊലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. സർക്കാരിന്റെയോ ആരോഗ്യപ്രവർത്തകരുടെയോ നിർദേശങ്ങൾ മാനിക്കേണ്ടതില്ല എന്നാണ് ഓഡിയോ ക്ലിപ്പിങ്ങിൽ കേൾക്കുന്ന പ്രഭാഷണത്തിൽ പ്രസംഗകൻ സദസ്സിനോട് പറയുന്നത്. "പള്ളിയിൽ ഒത്തുകൂടിയതിന്റെ പേരിൽ നിങ്ങൾ മരിച്ചു പോകും എന്ന് അവർ പറയുന്നുണ്ട് അല്ലേ? എങ്കിൽ നിങ്ങളോർക്കേണ്ടത്, മരിക്കാൻ ഒരു പള്ളിയേക്കാൾ നല്ല ഒരിടമുണ്ടോ എന്നാണ്. ഡോക്ടർമാർ പറയുന്നതും കേട്ട് പ്രാർത്ഥന പാതി വഴിക്ക് നിർത്തേണ്ട സമയമല്ല ഇത്. ഇങ്ങനെ ഒരു അസുഖം ദൈവം ഭൂമിയിലേക്ക് വിട്ടിട്ടുണ്ടെങ്കിൽ അതിനുള്ള ചികിത്സയും അദ്ദേഹം വിട്ടിട്ടുണ്ടാകും "എന്ന് പ്രഭാഷകൻ പറയുന്നുണ്ട്. "ഇപ്പോൾ പള്ളിയിലേക്ക് പോകരുത് എന്ന് ആരെങ്കിലും പറയുമ്പോൾ, അതും വിശ്വസിച്ച് വീട്ടിലിരിക്കുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ. പേടിച്ച്, പലവഴി പിരിഞ്ഞ്, പള്ളിയിൽ നിന്നും ഇറങ്ങിപ്പോകേണ്ട സമയമല്ല ഇത്. നമ്മൾ പള്ളികളിൽ ഒത്തുചേർന്നത് ദൈവം ഭൂമിയിൽ സമാധാനമുണ്ടാക്കും" എന്ന് പ്രഭാഷകൻ തുടരുന്നുണ്ട്. 

മൗലാന സഅദ് കാന്ധൽവിയുടേത് തന്നെയാണോ ഈ പ്രസംഗം എന്ന കാര്യം ഇനിയും ദില്ലി പൊലീസ് സ്ഥിരീകരിക്കാനിരിക്കുന്നതേയുള്ളൂ. നിസാമുദ്ദിൻ മർക്കസിന്റെ ഉള്ളിൽ നിന്നുള്ളത് എന്ന പേരിൽ ഇന്ത്യ ടുഡേ നിരവധി പേര് അടുത്തടുത്ത് സാമൂഹിക അകലമൊന്നും പാലിക്കാതെ നിരവധി ആളുകൾ കഴിഞ്ഞു കൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു. 

ലോകമെമ്പാടുമായി കോടിക്കണക്കിനു പേർ ആരാധനയോടെ പിന്തുടരുന്ന ഒരു വ്യക്തിത്വമാണ് മൗലാനാ സഅദ് കാന്ധൽവി എന്ന തബ്‌ലീഗ് ജമാഅത്ത് അമീർ. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ഒരു പ്രസ്താവനയും അദ്ദേഹത്തിൽ നിന്ന് ഇതുവരെ എന്തായാലും വന്നിട്ടില്ല. 
 

click me!