വാജ്‌പേയി മന്ത്രിസഭയിലെ സഹമന്ത്രി, ഇപ്പോൾ പീഡനക്കുറ്റത്തിന് അറസ്റ്റിൽ, ആരാണ് സ്വാമി ചിന്മയാനന്ദ്?

By Web TeamFirst Published Sep 20, 2019, 12:50 PM IST
Highlights

1991  -ല്‍ ഉത്തർപ്രദേശിലെ ബദായൂനിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ആദ്യമായി പാർലമെന്റിലെത്തി.  1998 -ൽ മച്ച്‌ലിഷെഹറിൽ നിന്നും, 1999 -ൽ ജോൺപൂരിൽ നിന്നും വീണ്ടും മത്സരിച്ച് എംപിയായി. 

നിയമ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ഒടുവിൽ സ്വാമി ചിന്മയാനന്ദ് ജയിലിലായിരിക്കുന്നു. അറസ്റ്റിലായ ഉടനെതന്നെ ചിന്മയാനന്ദിന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തെ ഷാജഹാൻപൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. സ്വാമിക്ക് കടുത്ത ഉത്കണ്ഠയും, ക്ഷീണവുമുണ്ടെന്നും അതിനുപുറമെ അതിസാരം കൊണ്ടുള്ള ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ടെന്നും അറിയിച്ച ഡോക്ടർമാർ അദ്ദേഹത്തിന് വേണ്ട ചികിത്സ നൽകി. 

ആരാണീ സ്വാമി ചിന്മയാനന്ദ്..? 

സ്വാമി ചിന്മയാനന്ദിന്റെ പൂർവാശ്രമ നാമധേയം കൃഷ്ണപാൽ സിങ്ങ് എന്നാണ്. ഉത്തർപ്രദേശിലെ ഗോണ്ടാ സ്വദേശി. അയോധ്യയിൽ ശ്രീരാമജന്മഭൂമി പ്രശ്നവും ബാബരി മസ്ജിദ് തകർക്കലും ഒക്കെ നടന്ന കാലത്ത് അതിനു പിന്നിൽ പ്രവർത്തിച്ച പ്രധാന സംഘപരിവാർ നേതാക്കളിൽ ഒരാളായിരുന്നു ചിന്മയാനന്ദ്. വാജ്‌പേയി മന്ത്രിസഭയിൽ ആഭ്യന്തരകാര്യ സഹമന്ത്രിയായിരുന്നു അദ്ദേഹം. ലക്നൗ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ചിന്മയാനന്ദിന് ഷാജഹാൻപൂരിൽ വലിയൊരു ആശ്രമവും, അതിനോടനുബന്ധിച്ച് ഒരു ലോ കോളേജുമുണ്ട്. 

1991  -ല്‍ ഉത്തർപ്രദേശിലെ ബദായൂനിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ആദ്യമായി പാർലമെന്റിലെത്തി.  1998 -ൽ മച്ച്‌ലിഷെഹറിൽ നിന്നും, 1999 -ൽ ജോൺപൂരിൽ നിന്നും വീണ്ടും മത്സരിച്ച് എംപിയായി. ഗോരഖ്‌പൂരിലെ ഗോരക്ഷാ പീഠം സ്ഥാനപതി സ്വാമി അവൈദ്യനാഥുമായുള്ള അടുപ്പമാണ് യോഗി ആദിത്യനാഥിലേക്ക് ചിന്മയാനന്ദിനെ നയിക്കുന്നത്. 2017 -ൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാൻ വേണ്ട ചരടുവലികൾ ബിജെപിയിൽ നടത്തുന്നത് ചിന്മയാനന്ദാണ്.

ചിന്മയാനന്ദിനെതിരെ ഷാജഹാൻപൂർ കോടതിയിൽ പെൺകുട്ടിയുടെ അച്ഛൻ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും കേസുകൊടുത്തിട്ടുണ്ട്. ഇതിനു പുറമെ 2011 -ൽ സ്വാമിയുടെ ഒരു ശിഷ്യയും ബലാത്സംഗം ആരോപിച്ച് സ്വാമി ചിന്മയാനന്ദിനെതിരെ കേസ് കൊടുക്കുകയുണ്ടായിട്ടുണ്ട്. തന്നെ ചിന്മയാനന്ദ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആക്ഷേപിച്ചുകൊണ്ടും, ആരോപണങ്ങൾ  തെളിയിക്കാനുള്ള രഹസ്യ വീഡിയോ തെളിവുകൾ തന്റെ പക്കലുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ടുമുള്ള പെൺകുട്ടിയുടെ വീഡിയോ വൈറലായതിനു പിന്നാലെ കുട്ടിയെ കാണാതായിരുന്നു.  പിന്നീട് കുട്ടിയെ കണ്ടുകിട്ടി. പല കേന്ദ്രങ്ങളിൽ നിന്നായി ചിന്മയാനന്ദിന്റെ അശ്ലീല വീഡിയോകളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ ലീക്കായതോടെയാണ് അറസ്റ്റിന് സമ്മർദ്ദമേറുന്നതും ഇൻവെസ്റ്റിഗേഷൻ ടീം സ്വാമി ചിന്മയാനന്ദിനെ അറസ്റ്റുചെയ്യുന്നതും.


 

click me!