
കേരളത്തിലെ ഏതെങ്കിലും നഗരത്തിലെ അത്ര തിരക്കില്ലാത്ത, രാത്രിയായാൽ വഴിയിൽ ഒരുപാട് ആളില്ലാത്ത തിരക്കുള്ള റോഡ് മനസ്സിൽ കാണുക. അതിലൂടെ സർവീസ് നടത്തുന്ന ഒരു കെഎസ്ആർടിസി ബസ്സും. നിങ്ങളും അതിലെ ഒരു യാത്രക്കാരനാണ് എന്നും സങ്കല്പിച്ചോളൂ. റോഡിലൂടെ ചീറിപ്പാഞ്ഞുപോവും വഴിക്ക് ബസ്സ് ഒരു സ്‌കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തുന്നു. അയാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നു. എന്തായിരിക്കും ബസ്സിലെ യാത്രക്കാരൻ എന്നനിലയിൽ അപ്പോൾ നിങ്ങളുടെ പ്രതികരണം..? ഒന്നുകിൽ അതേബസ്സിൽ പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുന്നു. അല്ലെങ്കിൽ ആ വഴിയ്ക്കു വരുന്ന ഏതെങ്കിലും കാർ തടഞ്ഞു നിർത്തി അതിൽ കയറ്റിക്കൊണ്ടു പോവും. അതുമല്ലെങ്കിൽ ആംബുലൻസിനെയോ പോലീസിനെയോ അറിയിക്കുകയെങ്കിലും ചെയ്യും.
എന്നാൽ ഏതാണ്ട് ഒരു മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 4 -ന്, രാത്രി 10.30ന് മുംബൈയിലെ ബാന്ദ്രയിലെ യു ബ്രിഡ്ജിൽ വെച്ച് ഒരു BEST ബസ് ( അവിടത്തെ കെഎസ്ആർടിസി) അലി താബിര്‍ ഷെയ്ക്ക് എന്ന ചെറുപ്പക്കാരന്റെ സ്‌കൂട്ടറിന്റെ ഇടിച്ചു വീഴ്ത്തിയപ്പോൾ അവിടെ സംഭവിച്ചത് ഇതൊന്നുമല്ലായിരുന്നു. ആ ബസ്സ് നിറച്ചും യാത്രക്കാരുണ്ടായിരുന്നു. ഇടി നടന്നപാടേ ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി റോഡിൽ പരിക്കേറ്റുകിടന്ന താബിറിനെ ഒന്ന് നോക്കിയിരിക്കുന്നു. പന്തിയല്ലെന്നുകണ്ട് പറ്റിപ്പോയ കയ്യബദ്ധത്തെപ്പറ്റി ആരും അറിയാതിരിക്കാൻ വേണ്ടി, പരിക്കേറ്റ് വഴിയരികിൽ കിടന്നു മരണവെപ്രാളത്തിൽ പിടഞ്ഞുകൊണ്ടിരുന്ന ആ യുവാവിനെ മരിക്കാൻ വിട്ടിട്ട്, അവന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി യാതൊന്നും ചെയ്യാതെ അവർ സ്ഥലം വിട്ടു കളഞ്ഞു. ഒരു ടിപ്പിക്കൽ 'ഹിറ്റ് ആൻഡ് റൺ' കേസ്. ഒരേയൊരു വ്യത്യാസം മാത്രം. ഇത് അബദ്ധവശാൽ വണ്ടിയിടിച്ചപ്പോൾ പരിഭ്രാന്തനായ ഒരു കാർ/ട്രക്ക് ഡ്രൈവറുടെ കഥയല്ല. ഒരു ബസ്സ് നിറഞ്ഞുകവിഞ്ഞിരുന്ന ഉത്തരവാദിത്തമുള്ള പൗരന്മാർ ഒറ്റക്കെട്ടായാണ് ഈ കൊലപാതകത്തിന് മൗനാനുവാദം നൽകിയത്.
അന്ന് താബിറിന്റെ കൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന അവന്റെ സുഹൃത്തിനും പരിക്കേറ്റിരുന്നു. അവന് ബോധം തെളിഞ്ഞതോടെ, ഇടിച്ചിട്ടു നിർത്തായതെ പോയത് ഒരു BEST ബസ് ആയിരുന്നു എന്നത് വെളിപ്പെട്ടു. പൊലീസുകാരുടെ അന്വേഷണം ഒച്ചിന്റെ വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരുന്നു. മറ്റെത്രയോരു ആക്സിഡന്റ് കേസും പോലെ തുമ്പില്ലാതെ തീർന്നേനെ ഈ കേസും. പക്ഷേ, ഇവിടെ താബിറിനുവേണ്ടി ഇടപെടാൻ, അവന് നീതി കിട്ടാൻ വേണ്ടി, ഒരാൾ മുന്നോട്ടുവന്നു. താബിറിന്റെ പെങ്ങൾ, സുമാനാ ഷബീർ എന്ന ധീരയായ സ്ത്രീ. തന്റെ സഹോദരനെ ഇടിച്ചിട്ട സർക്കാർ വണ്ടി അവനെ ആശുപത്രിയിലെത്തിക്കാൻ മിനക്കെടാതെ സ്ഥലം വിടുകയായിരുന്നു എന്ന് അവന്റെ സ്നേഹിതനിൽ നിന്നും മനസ്സിലാക്കിയ സുമാന ആ ക്രിമിനൽ കുറ്റം ചെയ്ത ഡ്രൈവറെയും അതിനു കൂട്ടുനിന്ന കണ്ടക്ടറെയും വെറുതെവിടാൻ തയ്യാറല്ലായിരുന്നു.
ദുഷ്കരമായ കേസന്വേഷണം
അവൾ പോലീസുകാരുടെ പിന്നാലെ നടന്നു. പലവിധത്തിൽ സമ്മർദ്ദങ്ങൾ ചെലുത്തി. അത് ഫലം കണ്ടു. സുമാന തന്റെ ജീവിതം തന്നെ ഈ കേസ് തെളിയിക്കുന്നതിനായി ഉഴിഞ്ഞുവെച്ച. അതിന്റെ പിന്നാലെ തന്നെ കൂടി. അടുത്ത ദിവസം മുതൽ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ നിത്യ സന്ദർശകയായ സുമാന പോലീസുകാർക്കൊപ്പം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ചേർന്നു. ആ പരിസരത്തുള്ള ഏകദേശം എഴുപതോളം സിസിടിവി ദൃശ്യങ്ങളാണ് അവർ പരിശോധിച്ചത്. സബ് ഇൻസ്‌പെക്ടർ അവിനാശ് രക്ഷെയ്ക്കായിരുന്നു അന്വേഷണച്ചുമതല. അദ്ദേഹത്തിനുമുന്നിൽ പ്രധാനമായും രണ്ടു വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, ആ പ്രദേശം പൊതുവെ വിജനമായിരുന്നു. അതുകൊണ്ടുതന്നെ ദൃക്‌സാക്ഷികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇടികൊണ്ടുവീണ താബിറിന്റെ സുഹൃത്ത് അതൊരു ബെസ്റ്റ് ബസാണ് എന്ന ഒരു സാമാന്യമായ മൊഴി മാത്രമാണ് കൊടുത്തത്. ബസിന്റെ നമ്പറോ ഒന്നും നോട്ടു ചെയ്യാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല.
ആക്സിഡന്റ് നടന്ന ഭാഗത്ത് തെരുവുവിളക്കുകളോ സിസിടിവി ക്യാമറകളോ പ്രവർത്തിച്ചിരുന്നില്ല. അതുമാത്രമല്ല ആ റൂട്ട്, റിങ്ങ് റൂട്ട് # 215 ഒരു ട്വിൻ റൂട്ടായിരുന്നു. രണ്ടു റൂട്ടിൽ നിന്നും വരുന്ന ബെസ്റ്റ് ബസ്സുകൾ ആ വഴിക്ക് പോയിരുന്നു. നിരന്തരം ബസ്സുകൾ അതുവഴി പൊയ്ക്കൊണ്ടിരുന്നതുകൊണ്ട് കൃത്യമായും ഇന്ന ബസ്സാണ് ഇടിച്ചത് എന്ന് പറയുക എളുപ്പമല്ലായിരുന്നു. പിന്നെയുണ്ടായിരുന്ന ഒരേയൊരു വഴിയെന്നത് ആ സ്‌പോട്ടിന് മുമ്പും പിമ്പുമുള്ള സിഗ്നലുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും അപകടം നടക്കുന്ന നേരത്ത് സ്‌പോട്ടിനടുത്ത് ഉണ്ടാവാൻ സാധ്യതയുള്ള ബസിനെ കണ്ടെത്തുക എന്നതായിരുന്നു.അവിടെയാണ് ഭാഗ്യം പൊലീസിനെ തുണച്ചത്. അപകടം നടക്കുന്നതിനു തൊട്ടുമുമ്പുള്ള സിഗ്നലിൽ നിർത്തി കടന്നുപോയ ഒരു ബസ്സിന്റെ ഹെഡ് ലൈറ്റ് അടുത്ത സിഗ്നലിൽ എത്തിയപ്പോഴേക്കും പൊട്ടിയിരുന്നതായി അവരുടെ ശ്രദ്ധയിൽപ്പെട്ടു. അത് ഒരു വഴിത്തിരിവായി. ആ കച്ചിത്തുരുമ്പിൽ പിടിച്ചുകേറിയ പൊലീസ് ബസ് ഡ്രൈവറിലേക്ക് എത്തി. അയാളുടെ പേര് സന്തോഷ് ഖാഡെ എന്നായിരുന്നു. അയാളെ ഇൻസ്‌പെക്ടർ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ആദ്യമൊക്കെ അങ്ങനെയൊരു സ്‌കൂട്ടറിൽ താനോടിച്ച ബസ് ഇടിച്ചതായി ശ്രദ്ധയിൽ പെട്ടില്ല എന്ന് പറഞ്ഞ ഡ്രൈവർ, സിസിടിവി ദൃശ്യങ്ങളുടെ പോലീസ് ക്രോസ്സ് ചെയ്തപ്പോൾ തന്റെ കുറ്റം സമ്മതിച്ചു. ഞെട്ടിക്കുന്ന വിവരമാണ് പൊലീസിന് അയാളിൽ നിന്നും കിട്ടിയത്. ഡ്രൈവർ സ്പോട്ടിൽ ബസ് നിർത്തി, ചോരയിൽ കുളിച്ച് കിടക്കുന്ന ആ യുവാവിനെ ഒരു നിമിഷം ചെന്ന് നോക്കിയിരുന്നു. ആ കിടപ്പു കണ്ടിട്ടും അയാൾ അവനെ അവിടെയുപേക്ഷിച്ച് തന്റെ ട്രിപ്പ് തുടർന്നു. പോലീസിനെയോ ആംബുലൻസിനെയോ പോലും വിളിച്ചറിയിക്കാതെ കടന്നുകളഞ്ഞു. എന്നുമാത്രമല്ല, അപകടം നടന്നതിന് ഏതാനും കിലോമീറ്റർ അപ്പുറത്തു കൊണ്ട് നിർത്തി തന്റെ വണ്ടിയുടെ പൊട്ടിയ ഹെഡ്‌ലൈറ്റിൽ പടർന്നിരുന്നു ചോരപ്പാടുകൾ കഴുകി വെടിപ്പാക്കി തെളിവുകളൊക്കെ നശിപ്പിക്കുകയും ചെയ്തു അയാൾ. അറിഞ്ഞുകൊണ്ടുതന്നെ പ്രവർത്തിച്ച ഗുരുതരമായ ഒരു കുറ്റമായിരുന്നു അയാളുടേത്. അയാളുടെ മേൽ അശ്രദ്ധമായി വണ്ടിയോടിച്ച് ജീവാപായമുണ്ടാക്കിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചോരയിൽ കുളിച്ചു കിടന്ന താബിറിനെ ആ വഴി പോയ ഏതോ കാൽനടക്കാരനാണ് ആദ്യം കാണുന്നത്. അദ്ദേഹം അവന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണെടുത്ത് അതിൽ കണ്ട 'അമ്മ' എന്ന നമ്പറിൽ വിളിച്ച് കാര്യം പറയുമ്പോഴാണ് താബിറിന്റെ കുടുംബം ആ അപകടത്തെക്കുറിച്ച് അറിയുന്നത്. ഉടനടി താബിറിന്റെ അമ്മാവൻ വാഹനവുമായി സ്ഥലത്തെത്തി അവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും രക്തം വാർന്ന് അവൻ മരിച്ചുപോയി. ഡ്രൈവർ അപകടം നടന്നപ്പോൾ പരിഭ്രമിച്ചതിലും വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചതിലും സുമാന അസ്വാഭാവികതയൊന്നും കാണുന്നില്ല. അവരെ അമ്പരപ്പിച്ചത് അതിന് അയാളെ അനുവദിച്ച ഒരു വണ്ടി യാത്രക്കാരുടെ മനസ്സലിവില്ലായ്മയായാണ്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ഖാഡെയോടൊപ്പം ഈ കേസിൽ കൂട്ടുപ്രതികളാണ് അന്ന് ആ ബസ്സിൽ യാത്ര ചെയ്ത മുഴുവൻ ആളുകളും എന്ന് അവർ പറഞ്ഞു.
ഇടിച്ചിട്ട് നിർത്താതെ പോവുന്നത് എന്തുകൊണ്ടാവും..?
ഒരു സഹജീവിയെ റോഡിൽ ഇടിച്ചുവീഴ്ത്തിയ ശേഷം അയാളുടെ ജീവൻ രക്ഷിക്കാൻ വേണ്ട അടിയന്തര വൈദ്യസഹായം പോലും ലഭ്യമാകാതെ കടന്നുകളയുന്നവരുടെ മാനസികാവസ്ഥ എന്താവും.. ? ഒന്ന്, അശ്രദ്ധമായി വണ്ടിയോടിച്ച് തന്റെ വാഹനത്തിന് കുറുകെ വന്നുചാടിയത് അപകടത്തിൽ പെട്ടയാളിന്റെ തെറ്റാണ് എന്ന 'കുറ്റപ്പെടുത്തൽ' മനോഭാവം. രണ്ട്, അപകടം നടന്ന ഉടനെ ഉണ്ടായേക്കാവുന്ന ജനരോഷം, അത് വിശേഷിച്ചും ഡ്രൈവർക്ക് മർദ്ദനമേല്കുന്നതിൽ അവസാനിക്കും എന്ന ചിന്ത, മൂന്ന്, രാത്രിയിൽ ഇരുട്ടിൽ ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ഒരു പക്ഷേ കണ്ടുപിടിക്കപെടാതെ പോയാലോ എന്ന പ്രതീക്ഷ, നാല്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ലഹരിയിൽ ആയതിനാൽ പൊലീസ് വന്നാൽ കൂടുതൽ ശിക്ഷകിട്ടിയേക്കാവുന്ന പല വകുപ്പുകളും ഇടിച്ചയാളിനെ കയ്യിലുണ്ടങ്കിൽ, വണ്ടിയോടിച്ചയാൾ ഒരു സെലിബ്രിറ്റിയാണ്, സഹജീവികളുടെ ജീവനും ആരോഗ്യത്തിനും പുല്ലുവില കല്പിക്കുന്നയാളാണെങ്കിൽ ഒക്കെ ഒരു 'ഹിറ്റ് ആൻഡ് റൺ' കേസ് സംഭവിക്കാം. ഇത്തരത്തിലുള്ള കേസുകളിൽ കടുത്ത ശിക്ഷതന്നെ നൽകുന്ന രീതിയിൽ നിയമങ്ങൾ കർശനമാക്കുകയും, വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ അപകടത്തിനു കാരണമാവുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അവബോധം നൽകുന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശക്തമാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഒരേയൊരു പ്രതിവിധി. ഇല്ലെങ്കിൽ, അലി താബിർ ഷെയ്ക്കിനെപ്പോലുള്ള യുവാക്കളുടെ ജീവൻ ഇതുപോലെ സമയത്തിന് വൈദ്യസഹായം ലഭ്യമാവാതിരുന്നതിന്റെ പേരിൽ മാത്രം, നമ്മുടെ റോഡുകളിൽ പൊലിഞ്ഞു പോയെന്നുവരും.