കൊവിഡ് ധവളപത്രം: ട്രാഫിക്കിന്റെ ഉപഗ്രഹചിത്രങ്ങളും സെർച്ച് ഡാറ്റയും ചേർന്ന് പൊളിക്കുമോ ചൈനയുടെ അവകാശവാദങ്ങൾ?

By Web TeamFirst Published Jun 9, 2020, 4:03 PM IST
Highlights

ചൈനയിൽ, ധവളപത്രത്തിൽ പറയുന്നതിനേക്കാൾ എത്രയോ ആഴ്ചകൾ നേരത്തെ തന്നെ കൊവിഡ് ബാധ ഉണ്ടായിട്ടുണ്ട് എന്നൊരു അഭ്യൂഹം ശക്തമാണ്. 

രണ്ടു ദിവസം മുമ്പ് പ്രസിദ്ധപ്പെടുത്തിയ ധവളപത്രത്തിൽ ചൈന തങ്ങളുടെ രാജ്യത്ത് കൊവിഡ് ആദ്യമായി ന്യൂമോണിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് ഡിസംബർ 27 -നായിരുന്നുവെന്നും, അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും എന്നറിഞ്ഞത് ജനുവരി 19 -ന് മാത്രമായിരുന്നു എന്നും ആ ധവളപത്രത്തിൽ പറഞ്ഞിരുന്നു. ചൈനീസ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഉണ്ടായ കാലതാമസത്തെയും കെടുകാര്യസ്ഥതയെയും സംബന്ധിച്ച എല്ലാ ആക്ഷേപങ്ങളെയും നിരാകരിക്കുന്ന ഒന്നായിരുന്നു ഈ ധവളപത്രം. ഒരർത്ഥത്തിൽ അത്തരത്തിലുള്ള സകല ആരോപണങ്ങളിൽ നിന്നും സ്വയം കുറ്റവിമുക്തമാക്കുന്ന ഒന്നും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഉൾപ്പെടെ പല രാഷ്ട്രനേതാക്കളും ചൈനീസ് ഗവൺമെന്റിന്റെ സുതാര്യതക്കുറവിനെ നിശിതമായി വിമർശിച്ച സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ വേണ്ടിക്കൂടിയാണ് ചൈന ഇങ്ങനെ ഒരു ധവളപത്രം പുറപ്പെടുവിച്ചത്. 

 

 

എന്നാൽ, 2019 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വുഹാൻ പരിസരത്തുള്ള ആശുപത്രികൾക്ക് പുറത്തുള്ള ട്രാഫിക്കിൽ ഉണ്ടായ വർദ്ധനവ്, ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ പരിശോധിച്ചുകൊണ്ട്  പുറത്തുവിട്ട ഹാർവാർഡ് സർവകലാശാലയിലെ ചില ഗവേഷകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഒരു പഠനം ഈ അവകാശവാദങ്ങളെ പൊളിക്കുന്ന തരത്തിലുള്ളതാണ്. കഴിഞ്ഞ വർഷത്തെയും, ഈ വർഷത്തെയും ഒരേ തീയതികളിൽ റോഡ് ട്രാഫിക്കിന്റെ ഉപഗ്രഹ ചിത്രങ്ങളെ ഡിജിറ്റൽ ഇമേജ് അനലൈസിങ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ താരതമ്യപ്പെടുത്തിക്കൊണ്ട് അവർ നടത്തിയ പഠനത്തിൽ തെളിഞ്ഞത്, ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ എത്രയോ അധികം ട്രാഫിക് ഈ ആശുപത്രികൾക്ക് വെളിയിൽ ഇതേ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഈ ട്രാഫികിലുണ്ടായ ആധിക്യത്തെ സാധൂകരിക്കും വിധത്തിൽ അതേ ദിവസങ്ങളിൽ ചൈനയിലെ സെർച്ച് എഞ്ചിനുകളിൽ ചുമ, അതിസാരം എന്നീ വാക്കുകൾ ആളുകൾ സാധാരണയിലും എത്രയോ ഇരട്ടി അധികമായി സെർച്ച് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

പഠനത്തിന്റെ വിശദാംശങ്ങൾ 

കമേഴ്‌സ്യൽ സാറ്റലൈറ്റുകളിൽ നിന്ന് ലഭിച്ച ട്രാഫിക് വിവരങ്ങളെ ആധാരമാക്കിയാണ് പഠനം നടന്നിരിക്കുന്നത്. ഉദാ. വുഹാനിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ ടിയാൻയു ഹോസ്പിറ്റലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുടെ എണ്ണത്തിൽ ഉണ്ടായത് 67 ശതമാനത്തിന്റെ വർധനവാണ്. ചൈനയിലെ സേർച്ച് എഞ്ചിനായ ബൈഡുവിൽ ഈ സമയത്ത് കൊറോണാ ലക്ഷണങ്ങളുമായി സാമ്യമുള്ള ശാരീരിക ലക്ഷണങ്ങളെക്കുറിച്ചുള്ള സെർച്ചുകളും ഈ ദിവസങ്ങളിൽ വർധിച്ചിരുന്നു. 

ചൈനയുടെ പ്രതികരണം 

ഈ പഠനങ്ങൾ തികച്ചും പരിഹാസ്യമാണ് എന്നും, തികച്ചും ഉപരിപ്ലവമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ബാലിശമായ പഠനങ്ങളാണ് ഇവയെന്നുമാണ് ഈ ആക്ഷേപങ്ങളോടുള്ള ചൈനയുടെ പ്രതികരണം. അതേസമയം, ചൈനയിൽ, ധവളപത്രത്തിൽ പറയുന്നതിനേക്കാൾ എത്രയോ ആഴ്ചകൾ നേരത്തെ തന്നെ കൊവിഡ് ബാധ ഉണ്ടായിട്ടുണ്ട് എന്നൊരു അഭ്യൂഹം ശക്തമാണ്. ന്യൂമോണിയ കേസുകൾ ആദ്യമായി കണ്ടു എന്ന് ചൈന സമ്മതിക്കുന്ന ഡിസംബർ 27 -ന് മുമ്പ് തന്നെ ആശുപത്രികൾക്ക് സമീപം കാര്യമായ ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഈ പഠനം പിയർ റിവ്യൂകൾക്ക് ഇനിയും വിധേയമാക്കപ്പെടാനുണ്ട്, സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട് എങ്കിലും, ഇതിലെ കണ്ടെത്തലുകൾ ഏറെ ഞെട്ടിക്കുന്നവ തന്നെയാണ്.

click me!