
വിവാഹിതരായ സ്ത്രീകളെയും ഗർഭിണികളായ സ്ത്രീകളെയും ജോലിക്കെടുക്കാൻ സ്വതവേ എല്ലാ സ്ഥാപനങ്ങൾക്കും വിമുഖതയാണ്. കാരണം വേറൊന്നുമല്ല, അവർ ലീവെടുക്കും എന്നത് തന്നെ. ഇപ്പോൾ ഗർഭിണിയായ യുവതിയെ പിരിച്ചു വിട്ടതിനെ തുടർന്ന് അവർക്ക് 35 ലക്ഷം നഷ്ടപരിഹാരം നൽകേണ്ടി വന്നിരിക്കയാണ് ഒരു സ്ഥാപനത്തിന്. താൻ ജോലി ചെയ്തുകൊണ്ടിരുന്ന Huangs Grill Ltd -നെതിരെയായിരുന്നു യുവതിയുടെ പരാതി.
ട്രിബ്യൂണൽ പറയുന്നതനുസരിച്ച്, 2018 ജൂലൈയിലാണ് പോളിന ബവേജ് എന്ന 32 -കാരിയെ സ്ഥാപനം അസിസ്റ്റന്റ് മാനേജരായി നിയമിച്ചത്. 2019 ഫെബ്രുവരിയിലാണ് താൻ ഗർഭിണിയാണ് എന്ന് ബവേജ് തിരിച്ചറിഞ്ഞത്. പിന്നാലെ ബോസിനോട് താൻ ഗർഭിണിയാണ് എന്ന് ബവേജ് പറയുകയും ചെയ്തു. പക്ഷേ, അവൾ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു ബോസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ബോസായ ഹുവാങ് അവളോട് താൻ കോ മാനേജർ കിമ്മിനോട് സംസാരിച്ച ശേഷം അവളെ ബാക്കി കാര്യങ്ങൾ അറിയിക്കാം എന്ന് പറഞ്ഞു. ഗർഭിണിയായതിനാൽ തന്നെ ജോലികൾ രണ്ട് വ്യത്യസ്ത ഭക്ഷണശാലകളിലായി ക്രമീകരിക്കാൻ ബവേജ് അഭ്യർത്ഥിച്ചുവെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടു. തുടർന്ന് റസ്റ്റോറന്റ് മാനേജർ ബവേജിന്റെ ശമ്പളത്തിൽ പ്രതിവർഷം 4,000 പൗണ്ട് കുറയ്ക്കുമെന്ന് പറഞ്ഞു. പിന്നീട്, ബവേജ് ഗർഭിണിയായിരിക്കുമ്പോൾ ഉള്ള അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഇതിന് ഗർഭധാരണവുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു മറുപടി.
പിന്നാലെ, ബവേജിനെ അവൾ ജോലി ചെയ്തുകൊണ്ടിരുന്ന ഇടത്ത് നിന്ന് പുറത്താക്കി എന്നും കമ്പനിയുടെ കീഴിലുള്ള മറ്റൊരിടത്ത് നിയമിച്ചു എന്നും അറിയിക്കുകയായിരുന്നു. ഇവിടെ ഞങ്ങൾക്ക് ഇതിനകം ഒരു അസിസ്റ്റന്റ് മാനേജർ ഇവിടെ ഉണ്ട്, അതിനാൽ ഇവിടെ ഒരു അസി. മാനേജരുടെ ആവശ്യമില്ല. മാത്രമല്ല, നിങ്ങളുടെ ശമ്പളം ശരാശരിക്ക് മുകളിലുമാണ് എന്നും അവർ ബവേജിനോട് പറഞ്ഞു. പിന്നാലെയാണ് യുവതി ട്രിബ്യൂണലിനെ സമീപിച്ചത്.
യുവതിക്കെതിരെ നടന്നത് വിവേചനമാണ് എന്നും അന്യായമായ പിരിച്ചുവിടലാണ് എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ബവേജിന്റെ മകൾക്ക് ഇപ്പോൾ മൂന്ന് വയസായി. ഈ സംഭവത്തോടെ താനാകെ തകർന്നു പോയി എന്നും അതിന് ശേഷം ഹോസ്പിറ്റാലിറ്റി മേഖലയിലാണ് താൻ ജോലി ചെയ്യുന്നത് എന്നും അവൾ പറയുന്നു.