
മൂന്നു ദിവസം ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീക്ക് ദാരുണാന്ത്യം. സംഭവം നടന്നത് ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലാണ്. ഓൾഗ ലിയോണ്ടിയേവ എന്ന പോസ്റ്റുവുമണാണ് മൂന്ന് ദിവസം ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.
റിപ്പോർട്ടുകൾ പ്രകാരം ഒമ്പത് നിലയുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും ഓൾഗ സഹായത്തിന് വേണ്ടി നിലവിളിച്ചിരുന്നു. എന്നാൽ, ആരും അത് കേട്ടിരുന്നില്ല. അതേ സമയം ഓൾഗ ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തി കാണാത്തതിനെ തുടർന്ന് കുടുംബം അവളെ കാണാനില്ല എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ പിറ്റേ ദിവസമാണ് അവളെ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
32 -കാരിയായ ഓൾഗയ്ക്ക് ആറ് വയസുകാരിയായ ഒരു മകളുണ്ട്. ഇപ്പോൾ അവളുടെ കുടുംബമാണ് കുട്ടിയെ നോക്കുന്നത്. യുവതിയെ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈനീസ് നിർമ്മിതമായ ലിഫ്റ്റ് പ്രവർത്തനക്ഷമമാണ് എന്നും എന്നാൽ രജിസ്റ്റർ ചെയ്യാത്തതാണ് എന്നും പറയുന്നു. റീജിയണൽ ഇലക്‌ട്രിസിറ്റി നെറ്റ്‌വർക്കുകൾ പറയുന്നത് ആ സമയത്ത് വൈദ്യുതി തടസവും ഉണ്ടായിരുന്നില്ല എന്നാണ്. കെട്ടിടത്തിലെ താമസക്കാർ പറയുന്നത് ലിഫ്റ്റ് തകരാർ തന്നെയാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ്.
അതേസമയം ഇറ്റലിയിലുണ്ടായ സമാനസംഭവത്തിൽ നേരത്തെ ഒരു സ്ത്രീ മരിച്ചിരുന്നു. ജൂലൈ 26 -ന് പവർ കട്ടിനെ തുടർന്നാണ് ലിഫ്റ്റിൽ കുടുങ്ങിപ്പോയ ഫ്രാൻസെസ്‌ക മാർച്ചിയോൺ എന്ന 61 -കാരി മരിച്ചത്. എമർജൻസി സർവീസ് സ്ഥലത്തെത്തി എങ്കിലും രണ്ട് നിലകൾക്കിടയിൽ തുറന്ന വാതിലുകളോടെ കുടുങ്ങിപ്പോയതിനാൽ അവരെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ രണ്ട് സംഭവത്തിലും അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുമാണ് അന്വേഷണം.