
കൊച്ചു കുട്ടികൾ വാശി പിടിച്ച് കരയുന്നത് ഒരു അപൂർവ്വ കാഴ്ചയല്ല. കുട്ടികളാകുമ്പോൾ വാശി പിടിക്കും. സംഗതി നടന്നില്ലെന്ന് കണ്ടാൽ കരഞ്ഞ് ബഹളം വച്ചെങ്കിലും ആവശ്യം നേടിയെടുക്കാന്‍ ശ്രമിക്കും. എന്നാല്‍ മുതിർന്ന് കഴിഞ്ഞാൽ ആരും വാശി പിടിച്ച് കരഞ്ഞ് കാര്യം നേടാന്‍ ശ്രമിക്കാറില്ല. ഇനി അങ്ങനെ ആരെങ്കിലും ശ്രമിക്കുന്നത് കണ്ടാൽ അതൊരു അപൂർവ്വ കാഴ്ചയാണ്, സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഒരു വിരുന്നാണ്. അത്തരമൊരു കാഴ്ച ഗുജറാത്തിലെ വഡോദരയിൽ നിന്നും പങ്കുവയ്ക്കപ്പെട്ടു. കടക്കാരൻ നൽകിയ പാനിപ്പുരി കുറഞ്ഞ് പോയെന്ന് ആരോപിച്ച് ഒരു യുവതി നടുറോഡിൽ കുത്തിയിരുന്ന കരഞ്ഞ് വിളിച്ച് നീതി ആവശ്യപ്പെട്ടു.
അതെ അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. സുരസാഗർ നഗരത്തിലെ പെരിവെയിലത്ത് നടുറോഡിൽ ഇരുവശത്ത് കൂടിയും നിരവധി വാഹനങ്ങൾ കടന്ന് പോകുന്നതിന് ഇടയിൽ ഒരു യുവതി ചമ്രം പടിഞ്ഞ് ഇരിക്കുന്നു. അവര്‍ കരയുകയാണെന്ന് തോന്നും. അല്ല, തോന്നലല്ല കരയുകാണ്. അതും കടക്കാരന്‍ 20 രൂപയ്ക്ക് ആറിന് പകരം നാല് പാനിപ്പൂരികൾ മാത്രം നല്‍കിയതിന്. കേൾക്കുമ്പോൾ തമാശയാണെന്ന് തോന്നുമെങ്കിലും പേര് വെളിപ്പെടുത്താത്ത യുവതി വളരെ ആത്മാര്‍ത്ഥമായി തന്നെ കരയുകയാണ്.
യുവതിയുടെ കരച്ചിൽ സമൂഹ മാധ്യമ ഉപയോക്താക്കളെയും ഉലച്ചു. അവര്‍ ഇരുപക്ഷം ചേര്‍ന്നു. യുവതിയുടെ മാനസിക വളർച്ചയെ കുറിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ മറ്റ് ചിലര്‍ അവിടുത്തെ യഥാര്‍ത്ഥ പ്രശ്നം യുവതിയ്ക്ക് രണ്ട് പാനിപ്പൂരി കുറവ് കിട്ടയതല്ലെന്നും മറിച്ച് കടക്കാരന്‍ അവരെ വ്യക്തിപരമായി അധിക്ഷേപിച്ചിരിക്കാനുള്ള സാധ്യയയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. കടക്കാരനില്‍ നിന്നും ഏൽക്കേണ്ടിവന്ന അപമാനമാണ് അവരെ കൊണ്ട് രണ്ട് പാനിപ്പൂരി അധികം ആവശ്യപ്പെടാന്‍ പ്രാപ്തമാക്കിയതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ അത് പണത്തിന്‍റെ പ്രശ്നമാണെന്നും അവരുടെ ജീവിത സാഹചര്യം എന്താണെന്ന് കൂടി അന്വേഷണമെന്നും ചൂണ്ടിക്കാട്ടി.