ചിമ്പാന്‍സിയുമായി പ്രണയത്തിലാണെന്ന് യുവതി; കടക്കു പുറത്തെന്ന് മൃഗശാല അധികൃതര്‍!

By Web TeamFirst Published Aug 23, 2021, 4:49 PM IST
Highlights

തനിക്ക് ചിമ്പാന്‍സിയെയും അതിനു തന്നെയും ഇഷ്ടമാണെന്നും തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും പറഞ്ഞ അവര്‍, തങ്ങളെ അകറ്റിനിര്‍ത്തുന്ന മൃഗശാലാ അധികൃതരുടെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നും യുവതി ഒരു ടിവി ചാനലിനോട് പറഞ്ഞു. 
 

മനുഷ്യനും മൃഗങ്ങളും തമ്മിലുളള അടുപ്പത്തിന്റെ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാല്‍ ആ ബന്ധം അതിര് വിട്ടാലോ? ബെല്‍ജിയത്തിലാണ് സംഭവം. അവിടത്തെ ഒരു മൃഗശാല ഒരു യുവതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കാരണമാണ് വിചിത്രം. അവിടെയുള്ള ഒരു ചിമ്പാന്‍സിയുമായി ഈ സ്ത്രീ പ്രണയത്തിലാണ് എന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്. ചിമ്പാന്‍സിയെ ഇനി കാണരുതെന്ന് അധികൃതരുടെ ഉത്തരവിനെതിരെ യുവതി രംഗത്തുവന്നു. തനിക്ക് ചിമ്പാന്‍സിയെയും അതിനു തന്നെയും ഇഷ്ടമാണെന്നും തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും പറഞ്ഞ അവര്‍, തങ്ങളെ അകറ്റിനിര്‍ത്തുന്ന മൃഗശാലാ അധികൃതരുടെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നും ഒരു ടിവി ചാനലിനോട് പറഞ്ഞു. 

 

 

ആദി ടിമ്മര്‍മാന്‍സ് എന്ന സ്ത്രീയ്ക്കാണ് ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് മൃഗശാല വിലക്ക് ഏര്‍പ്പെടുത്തിയത്. 38 വയസ്സുള്ള ചിറ്റ എന്ന ചിമ്പാന്‍സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് നടപടി. 

കഴിഞ്ഞ നാലു വര്‍ഷമായി ടിമ്മര്‍മാന്‍സ് ചിറ്റയെ നിത്യവും സന്ദര്‍ശിക്കാറുണ്ട്. ഈ കാലത്തിനിടയില്‍ ചിമ്പാന്‍സിയും ഈ താനുമായി ശക്തമായ ബന്ധം വളര്‍ന്നുവെന്നാണ് യുവതി പറയുന്നത്. ഇത് അറിഞ്ഞശേഷമാണ്, മൃഗശാല അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ചിറ്റയെ കാണാന്‍ കഴിയില്ലെന്ന് കട്ടായം പറയുകയായിരുന്നു അധികൃതര്‍. കൂട്ടത്തിലെ മറ്റ് ചിമ്പാന്‍സികള്‍ ചിറ്റയില്‍നിന്നും ഇതിനകം വിട്ടുനില്‍ക്കുന്നതായി അധികൃതര്‍ പറയുന്നു.  

വിലക്ക് വാര്‍ത്തയായതോടെ അധികൃതരുടെ നിലപാടിനെതിരെ ടിമ്മര്‍മാന്‍സ് രംഗത്തുവന്നു. ''ഞാന്‍ ആ മൃഗത്തെ സ്‌നേഹിക്കുന്നു, അവന്‍ എന്നെയും സ്‌നേഹിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട. എന്തുകൊണ്ടാണ് അവര്‍ അതിന് തടസ്സം നില്‍ക്കുന്നത്? ഞങ്ങള്‍ തമ്മില്‍ അടുപ്പമാണ്. മറ്റ് സന്ദര്‍ശകരെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന മൃഗശാല എന്തുകൊണ്ടാണ് എന്നെ മാത്രം തടയുന്നത്?''പ്രാദേശിക വാര്‍ത്താ ചാനലായ എടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചോദിച്ചു. 

എന്നാല്‍ ഈ ബന്ധം ചിറ്റയ്ക്ക് നല്ലതല്ല എന്നാണ് മൃഗശാല അധികൃതരുടെ അഭിപ്രായം. അവരുടെ വിശദീകരണം ഇതാണ്: 

''മനുഷ്യരുമായി പരിധിയില്‍ കവിഞ്ഞ അടുപ്പമുള്ള മൃഗത്തെ മറ്റ് മൃഗങ്ങള്‍ അടുപ്പിക്കില്ല. ചിറ്റ മറ്റ് ചിമ്പാന്‍സികളുമായി കഴിയട്ടെ. സന്ദര്‍ശന സമയം കഴിഞ്ഞുള്ള 15 മണിക്കൂറും അവന്‍ ചിമ്പാന്‍സികള്‍ക്കൊപ്പമാണ് കഴിയേണ്ടത്. എന്നാല്‍ ചിറ്റയെ ഇപ്പോള്‍ അവ അവഗണിക്കുകയാണ്. സന്ദര്‍ശന സമയം കഴിഞ്ഞാല്‍ അവന്‍ ഒറ്റപ്പൊണ് കഴിയുന്നത്. അവന്‍ സന്തോഷമായിരിക്കാനാണ് ഞങ്ങള്‍ ആ്രഗഹിക്കുന്നത്.

സന്ദര്‍ശകര്‍  മൃഗങ്ങളുമായി വളരെയധികം ഇടപഴകുന്നത് സന്തോഷം തന്നെ. പക്ഷേ മൃഗങ്ങളുടെ സംരക്ഷണമാണ് മുഖ്യം. ചിറ്റയെ മൃഗശാലയിലേക്ക് 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊണ്ടുവന്നത്. അന്ന് അവന്‍ ഒരു വളര്‍ത്തുമൃഗമായിരുന്നു, നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന ശേഷമാണ് അവന്‍ ചിമ്പാന്‍സികളുടെ പെരുമാറ്റം പഠിച്ചത്. എന്നാല്‍ അതോടൊപ്പം അവന് മനുഷ്യരോടുള്ള താല്‍പര്യവും മാറ്റമില്ലാതെ നിലനിന്നു. ഇതാണ് വാസ്തവം. ''

click me!