
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ ഉപഭോക്തൃ വിവരങ്ങളുമായി ബന്ധപ്പെട്ട ഡാറ്റാ ചോർച്ച ഉണ്ടായതായി ബാങ്ക് സ്ഥിരീകരിച്ചു. ജീവനക്കാരന്റെ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ചില ഉപഭോക്താക്കളുടെ വിവരങ്ങളിലേക്ക് അനധികൃതമായി പ്രവേശനം ലഭിച്ചതെന്ന് ബാങ്ക് അറിയിച്ചു. എന്നാൽ, കോർ ബാങ്കിംഗ് സംവിധാനത്തിൽ യാതൊരു തരത്തിലുമുള്ള അതിക്രമവും നടന്നിട്ടില്ലെന്നും ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ബാങ്ക് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പ്രാഥമിക നിയന്ത്രണ നടപടികൾ സ്വീകരിച്ച ബാങ്ക് ഫോറൻസിക് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) തുടങ്ങിയ ഏജൻസികളിൽ നിന്നും ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (DPDP) നിയമത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നേരിടേണ്ടി വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
സംഭവത്തിൽ ബാങ്ക് സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും ഉപഭോക്തൃ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചോയെന്നും ആർബിഐ പരിശോധിക്കും. അന്വേഷണത്തിൽ നിയമലംഘനം കണ്ടെത്തിയാൽ ബാങ്കിന് പിഴ ചുമത്തുകയോ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നിർദേശിക്കുകയോ ചെയ്യാൻ ആർബിഐയ്ക്ക് അധികാരമുണ്ട്.
സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ചട്ടങ്ങൾ ബാങ്ക് പാലിച്ചോയെന്ന കാര്യവും CERT-In പരിശോധിച്ചേക്കും. കൂടാതെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (DPDP) നിയമപ്രകാരവും നടപടി സാധ്യതയുണ്ട്. സൈബർ സുരക്ഷാ സ്ഥാപനമായ ക്യുഎൻയു ലാബ്‍സിന്‍റെ (QNu Labs) ചീഫ് മാർക്കറ്റിംഗ് ഓഫീസർ സുദിപ്‍താ പോൾ ചൗധരിയുടെ അഭിപ്രായത്തിൽ, മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിന് 250 കോടി വരെയും ഡാറ്റാ ചോർച്ച റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 200 കോടി വരെയും പിഴ ചുമത്താൻ DPDP നിയമം അനുവദിക്കുന്നുണ്ട് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകാതെ പിഴ ചുമത്തില്ലെന്നും അവർ വ്യക്തമാക്കി.
ഡാറ്റാ ചോർച്ച സ്ഥിരീകരിച്ചെങ്കിലും ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനം ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. അതിനാൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം നഷ്‍ടമായതായി നിലവിൽ റിപ്പോർട്ടുകളില്ല. എന്നാൽ പേര്, ആധാർ നമ്പർ, വായ്പാ വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ തട്ടിപ്പുകാർ അതുപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫിഷിങ് തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഡാറ്റാ ചോർച്ചയെ തുടർന്ന് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ സൈബർ ഇൻഷുറൻസ് പോളിസി പ്രകാരം ഒരു ക്ലെയിം അറിയിച്ചിട്ടുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു . ഏകദേശം 750 കോടി രൂപയുടെ മൊത്തം കവറേജ് നൽകുന്ന സൈബർ ഇൻഷുറൻസ് പ്രോഗ്രാമിന് കീഴിൽ ബാങ്ക് ലീഡ് ഇൻഷുറർ നാഷണൽ ഇൻഷുറൻസിനെ അറിയിച്ചിട്ടുണ്ട്.
ഡാറ്റാ ചോർച്ചയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കാതെ ഉപഭോക്താക്കൾ ചില മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് പാസ്‌വേഡുകൾ ഉടൻ മാറ്റുക, എല്ലാ ഇടപാടുകൾക്കും എസ്‌എംഎസ്, ഇ-മെയിൽ അലർട്ടുകൾ സജീവമാക്കുക, ബാങ്കിന്റെ പേരിൽ വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്നിവ പ്രധാനമാണ്. ആധാർ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന സംശയമുണ്ടെങ്കിൽ UIDAI വെബ്സൈറ്റ് അല്ലെങ്കിൽ എംആധാർ (mAadhaar) ആപ്പ് ഉപയോഗിച്ച് ബയോമെട്രിക് ലോക്ക് ചെയ്യാനും നിർദേശമുണ്ട്. ക്രെഡിറ്റ് റിപ്പോർട്ട് ഇടയ്ക്കിടെ പരിശോധിക്കുന്നതും അനധികൃത വായ്പകളോ ക്രെഡിറ്റ് കാർഡുകളോ നിങ്ങളുടെ പേരിൽ എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ സഹായിക്കും.
ഡാറ്റാ ചോർച്ച സ്ഥിരീകരിച്ചതുകൊണ്ട് മാത്രം എല്ലാ ഉപഭോക്താക്കൾക്കും നഷ്ടപരിഹാരം ലഭിക്കില്ല. എന്നാൽ ബാങ്കിന്റെ അശ്രദ്ധ മൂലം വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്താൽ വിവരസാങ്കേതിക നിയമപ്രകാരവും മറ്റ് ബാധകമായ നിയമപ്രകാരവും നഷ്‍ടപരിഹാരം ആവശ്യപ്പെടാൻ അവസരമുണ്ട്. ഉപഭോക്താക്കൾക്ക് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തെയും ആവശ്യമെങ്കിൽ ആർബിഐയുടെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സംവിധാനത്തെയും സമീപിക്കാം.
ഫോറൻസിക് അന്വേഷണത്തിന് ശേഷമേ എത്ര ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്, എന്തൊക്കെ വിവരങ്ങളാണ് പുറത്തായത്, സുരക്ഷാ വീഴ്ച ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ. അതുവരെ ജാഗ്രത പാലിക്കുകയും സംശയാസ്പദമായ സന്ദേശങ്ങൾക്കും ഫോൺ കോളുകൾക്കും ഇരയാകാതിരിക്കുകയും ചെയ്യണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു.