ടു ടോക് ചാര ആപ്പെന്ന് ആരോപണം; ആപ്പ് സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്തു; മറുപടിയുമായി ടു ടോക്

By Web TeamFirst Published Dec 26, 2019, 10:09 AM IST
Highlights

ചൈനീസ് വീഡിയോ പ്ലാറ്റ്ഫോം ടിക് ടോക്കുമായി പേരില്‍ സാമ്യം തോന്നുമെങ്കിലും അവരുമായി യാതൊരു ബന്ധവും ഇല്ലാത്ത, ഗള്‍ഫ് മേഖലയില്‍ ജനപ്രിയമായ ആപ്പാണ് ടു ടോക്. ദശലക്ഷകണക്കിന് പേരാണ് മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ഈ ആപ്പ് ഉപയോഗിക്കുന്നത്.

ദുബായ്: യുഎഇയില്‍ നിന്നുള്ള വീഡിയോ കോളിംഗ്, സന്ദേശ ആപ്പ് ടു ടോക്കിനെ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നും ഡിസംബര്‍ 23നാണ് നീക്കം ചെയ്തത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ സ്റ്റോറിലും ഇത് ലഭിക്കില്ല. ടു ടോക്ക് ഒരു ചാര ആപ്പാണ് എന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു നടപടി. ടെക്നിക്കല്‍ പ്രശ്നം എന്നാണ് ഈ ആപ്പ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ആപ്പ് സ്റ്റോറുകള്‍ പറയുന്നതെങ്കിലും ശരിക്കും ഇത് സുരക്ഷ മുന്‍കരുതലാണ് എന്നാണ് ടെക് ലോകം പറയുന്നത്.

ചൈനീസ് വീഡിയോ പ്ലാറ്റ്ഫോം ടിക് ടോക്കുമായി പേരില്‍ സാമ്യം തോന്നുമെങ്കിലും അവരുമായി യാതൊരു ബന്ധവും ഇല്ലാത്ത, ഗള്‍ഫ് മേഖലയില്‍ ജനപ്രിയമായ ആപ്പാണ് ടു ടോക്. ദശലക്ഷകണക്കിന് പേരാണ് മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ഈ ആപ്പ് ഉപയോഗിക്കുന്നത്. ബ്രീജ് ഹോള്‍ഡിംഗ് എന്ന കമ്പനിയാണ് ആപ്പിന്‍റെ ഉടമസ്ഥര്‍ എന്നാല്‍ ഈ കമ്പനി സൈബര്‍ കുറ്റകൃത്യത്തിന്‍റെ പേരില്‍ എഫ്ബിഐ നിരീക്ഷിക്കുന്ന ഡാര്‍ക്ക് മാറ്റര്‍ എന്ന  ദുബായ് ആസ്ഥാനമാക്കിയ ഇന്‍റലിജന്‍റ് ഹാക്കിംഗ് സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

ഇതില്‍ തന്നെ ഡാര്‍ക്ക് മാറ്റര്‍ എന്ന കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ എമിരേറ്റ് ഇന്‍റലിജന്‍സ് അധികൃതരുണ്ടെന്നും, ചിലര്‍ മുന്‍ ദേശീയ സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥരും ഇസ്രേയേല്‍ മുന്‍ മിലിറ്ററി ഇന്‍റലിജന്‍സുകാരുമാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്പിനെ നീക്കം ചെയ്തത് തങ്ങളുടെ നിലവിലുള്ള ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് ടു ടോക് പറയുന്നത്. ഇപ്പോള്‍ ആപ്പിളും, ഗൂഗിളുമായുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരുങ്ങുകയാണ്. അതേ സമയം ഉപയോക്താക്കളുടെ വിവരങ്ങളും മറ്റും ചോര്‍ത്തുന്നു എന്ന വാര്‍ത്ത ഇവര്‍ നിഷേധിച്ചു. ആപ്പ് പ്രവര്‍ത്തനം തുടങ്ങിയ ആദ്യദിനം മുതല്‍ തങ്ങള്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്എന്നാണ് ആപ്പ് അധികൃതര്‍ പറയുന്നത്.

ആഘോഷത്തിന്‍റെയും സന്തോഷത്തിന്‍റെയും കാലത്ത് ഞങ്ങള്‍ക്കെതിരെ നുണപ്രചാരണം നടത്തുന്നവരെ ഞങ്ങള്‍ നേരിട്ടുള്ള പ്രതികരണത്തിലൂടെ തന്നെ നേരിടും. ഞങ്ങള്‍ക്ക് വേണ്ടിയും ഉപയോക്താക്കള്‍ക്ക് വേണ്ടിയും ഞങ്ങള്‍ സംസാരിക്കും ആപ്പ് അധികൃതര്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു.

click me!