
അമേരിക്കയിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനൊപ്പം വിദേശ പ്രൊഫഷണലുകളെ എച്ച്-1ബി വിസ വഴി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിനെതിരെ വിമർശനം ശക്തമാകുന്നു. അമേരിക്കൻ തൊഴിലവസരങ്ങൾ കുറച്ചുകൊണ്ട് വിദേശ തൊഴിലാളികളെ നിയമിക്കുകയാണെന്ന ആരോപണമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായി ഏകദേശം 4,800 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 1,600 ഓളം തസ്‍തികകൾ എക്സ്ബോക്സ് ഗെയിമിങ് വിഭാഗത്തിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (യുഎസ്‌സിഐഎസ്) കണക്കുകൾ പ്രകാരം, ഈ വർഷം മാത്രം എച്ച്-1ബി വിസ പദ്ധതിയിലൂടെ 2,273 വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ മൈക്രോസോഫ്റ്റിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ കൂടുതൽ അപേക്ഷകൾ പരിഗണനയിലുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പിരിച്ചുവിടൽ പ്രഖ്യാപനവും എച്ച്-1ബി വിസ അനുമതിയും ഒരേ കാലയളവിൽ വന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് അവരുടെ സ്ഥാനത്ത് വിദേശ തൊഴിലാളികളെ നിയമിക്കുകയാണെന്ന് നിരവധി പേർ ആരോപിച്ചു. "അമേരിക്കക്കാരെ പിരിച്ചുവിട്ട് ആയിരക്കണക്കിന് വിസ തൊഴിലാളികളെ നിയമിക്കുന്നവർക്കെതിരെ കർശന നടപടി വേണം," എന്ന് ഒരു എക്സ് ഉപയോക്താവ് കുറിച്ചു. "എച്ച്-1ബി പദ്ധതിയിലൂടെ അമേരിക്കൻ തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയാണ്," എന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ പിരിച്ചുവിടൽ നടപടികൾക്ക് എച്ച്-1ബി വിസയുമായി ബന്ധമില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ബിസിനസ് ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്നും വിസ സ്റ്റാറ്റസ് ഇതിൽ മാനദണ്ഡം ആയിരുന്നില്ലെന്നും കമ്പനിയുടെ വക്താവ് ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. അമേരിക്കയിലെ പിരിച്ചുവിടലിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ട് എന്നും കമ്പനി വിശദീകരിച്ചു.
എച്ച്-1ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ ഉപയോക്താക്കളിൽ ഒന്നാണ് മൈക്രോസോഫ്റ്റ്. ഈ പദ്ധതിയിലൂടെ പ്രത്യേക സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ അമേരിക്കൻ കമ്പനികൾക്ക് നിയമിക്കാൻ കഴിയും. എച്ച്-1ബി വിസ ലഭിക്കുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.
എക്സ്ബോക്സ് വിഭാഗം സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് എക്സ്ബോക്സ് സിഇഒ ആശ ശർമയും ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കമ്പനി പ്രവർത്തിക്കുന്നത് സമാന മേഖലയിലെ മറ്റ് കമ്പനികളേക്കാൾ മൂന്ന് മുതൽ പത്ത് മടങ്ങ് വരെ കുറഞ്ഞ ലാഭവിഹിതത്തിലാണെന്നും ബിസിനസ് പുനഃക്രമീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു.
റിപ്പബ്ലിക്കൻ പ്രതിനിധി റൈലി മൂർ എച്ച്-1ബി പദ്ധതിയെ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ തൊഴിലാളികൾക്ക് പകരം വിദേശ തൊഴിലാളികളെ നിയമിക്കാൻ വലിയ ടെക് കമ്പനികൾ ഈ പദ്ധതി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ അന്വേഷിക്കാൻ തൊഴിൽ വകുപ്പ് നിരവധി അന്വേഷണങ്ങൾ ആരംഭിച്ചതായി അറിയിച്ചു. അമേരിക്കൻ തൊഴിലവസരങ്ങൾ ആദ്യം അമേരിക്കൻ തൊഴിലാളികൾക്കായിരിക്കണം എന്നതാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എച്ച്-1ബി അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫെഡറൽ കോടതി നേരത്തെ തടഞ്ഞിരുന്നു. ഇത്തരമൊരു ഫീസ് ഏർപ്പെടുത്താൻ കോൺഗ്രസിന്റെ അനുമതി അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.