ബിറ്റ്കോയിന്‍ മൂല്യം കുത്തനെ ഇടിഞ്ഞു; കാരണക്കാരന്‍ മസ്ക് തന്നെ

By Web TeamFirst Published May 19, 2021, 9:45 AM IST
Highlights

എന്നാല്‍ മസ്ക് തന്നെ ഈ സുവര്‍ണ്ണകാലം തച്ചുടച്ചു എന്ന് പറയുകയാണ് വിപണി, ടെസ്‌ല കാര്‍ കമ്പനിയും ഇലോണ്‍ മസ്‌കും ചേര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസം മാത്രം കൊണ്ട് ബിറ്റ്‌കോയിന്റെ വില ഇടിച്ചത് 45000 ഡോളറിലേക്ക് താഴ്ത്തി. 

ന്യൂയോര്‍ക്ക്: ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന്റെ മൂല്യത്തില്‍ വന്‍ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത്. 64, 820 ഡോളറായിരുന്ന ബിറ്റ്കോയിന്‍റെ വില 43,800 ഡോളറിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്നത്. ശരിക്കും ഈ സംഭവം ബിറ്റ്കോയിന്‍ നിക്ഷേപകരില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. പഴമൊഴിയായി പറയും പോലെ, "കൊണ്ടു നടന്നതും നീയെ ചാപ്പ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ്' എന്നത്  "കൊണ്ടു നടന്നതും നീയെ മസ്കേ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ മസ്കേ' എന്ന് പറയേണ്ട സ്ഥിതിയിലാണ് നിക്ഷേപകര്‍. 

ഫെബ്രുവരി മുതല്‍ മസ്ക് ബിറ്റ്കോയിന്‍ പ്രചാരകനായിരുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഇലക്ട്രിക്ക് വാഹന രംഗത്തെ അതികായന്മാരായ ടെസ്ലയുടെ പ്രഖ്യാപനം ടെക്നോളജി ബിസിനസ് രംഗത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. 1.5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന ബിറ്റ് കോയിന്‍ ക്രിപ്റ്റോ കറന്‍സി തങ്ങള്‍ വാങ്ങിയെന്നാണ് ഇലോണ്‍ മസ്കിന്‍റെ നേതൃത്വത്തിലുള്ള ടെസ്ല വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ അതിന്‍റെ വിലയായി ഇനി ബിറ്റ് കോയിന്‍ സ്വീകരിക്കുമെന്നും സെക്യൂരിറ്റി അന്‍റ് എക്സേഞ്ച് കമ്മീഷനില്‍ നടത്തിയ ഫയലിംഗില്‍ ടെസ്ല അറിയിച്ചു. ഇതോടെ ബിറ്റ്കോയിന്‍ വില ആഗോളതലത്തില്‍ കുതിച്ചു കയറി.

എന്നാല്‍ മസ്ക് തന്നെ ഈ സുവര്‍ണ്ണകാലം തച്ചുടച്ചു എന്ന് പറയുകയാണ് വിപണി, ടെസ്‌ല കാര്‍ കമ്പനിയും ഇലോണ്‍ മസ്‌കും ചേര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസം മാത്രം കൊണ്ട് ബിറ്റ്‌കോയിന്റെ വില ഇടിച്ചത് 45000 ഡോളറിലേക്ക് താഴ്ത്തി. ടെസ്ലയുടെ വാഹനങ്ങള്‍ വാങ്ങാന്‍ ഇനി ക്രിപ്‌റ്റോകറന്‍സി വാങ്ങില്ലെന്ന മസ്‌കിന്റെ ട്വീറ്റാണ് ക്രിപ്‌റ്റോ വിപണിയെ തലകീഴായി മറിച്ചത്. ക്രിപ്‌റ്റോകറന്‍സികള്‍ പുനസ്ഥാപിത ഊര്‍ജത്തിന് എതിരാണെന്നും വന്‍തോതില്‍ ഇവ ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ കല്‍ക്കരി ഉള്‍പ്പെടെയുള്ള ധാതുക്കള്‍ ഖനനം ചെയ്യപ്പെടുന്നുണ്ടെന്നുമെല്ലാമായിരുന്നു മസ്‌ക് വിശദമാക്കിയത്. 

റെക്കോര്‍ഡ് കുതിപ്പില്‍ എത്തിയ മാര്‍ച്ചിലെ 59000 ഡോളര്‍ എന്ന മൂല്യം കാറ്റില്‍ പറത്തിയാണ് ബിറ്റ്‌കോയിന്‍ താഴേക്ക് പതിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു റെക്കോര്‍ഡ് കുതിപ്പിന് വഴിവച്ച ഇലോണ്‍ മസ്‌കിന്റെ ആ നീക്കം ഉണ്ടായത്. ബിറ്റ്കോയിനില്‍ 150 കോടി ഡോളര്‍ നിക്ഷേപിച്ചുകൊണ്ടായിരുന്നു അത്. അന്ന് ബിറ്റ്കോയിന്‍ മൂല്യം കുതിച്ചുയര്‍ന്ന് അമ്പതിനായിരം ഡോളറിന് മുകളില്‍ എത്തിയിരുന്നു. പിന്നീട് ബിറ്റ്കോയിന്‍ വീണ്ടും കുതിച്ചുയര്‍ന്നു. 

ഫെബ്രുവരിയില്‍ അറുപത്തിനാലായിരം ഡോളറിന് മുകളില്‍ മൂല്യം എത്തുകയും ചെയ്തു.ഡോഷ്‌കോയിന്‍ടെസ്ലയുടെ തീരുമാനവും മസ്‌കിന്റെ വിശദീകരണവും വളം വച്ചത് മറ്റൊരു ക്രിപ്‌റ്റോ കറന്‍സിക്കാണ്. ഡോഷ്‌കോയിന്‍ എന്ന ക്രിപ്റ്റോ ആണ് അത്. മസ്‌ക് തന്റെ ട്വീറ്റില്‍ മസ്‌ക് ഡോഷ്‌കോയിന്റെ പേര് പരാമര്‍ശിച്ചിരുന്നു എന്നതാണ് ഇതിനു പിന്നിലെന്നും ചില നിരീക്ഷകര്‍ പറയുന്നു.

click me!