വ്യാജ വാക്‌സിനേഷന്‍ ആപ്ലിക്കേഷനുകള്‍ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നു, ജാഗ്രതൈ.!

By Web TeamFirst Published May 17, 2021, 2:47 AM IST
Highlights

കോവിഡ് വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതിനോ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിനോ ഉള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായ കോവിന്‍ എന്ന പേരില്‍ വ്യാജ ആപ്ലിക്കേഷനുകള്‍ നിലവിലുള്ളതിനെക്കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കൊവിഡ് വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ ആലോചിക്കുന്നവര്‍ക്ക് വളരെ, എളുപ്പത്തില്‍ ലഭ്യമാകുന്ന നിരവധി ആപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ അത് വ്യാജമാണോ എന്നു സ്ഥിരീകരിക്കണം. ഇല്ലെങ്കില്‍ അതു വലിയ പണി തരാന്‍ സാധ്യതയുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതിനോ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിനോ ഉള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായ കോവിന്‍ എന്ന പേരില്‍ വ്യാജ ആപ്ലിക്കേഷനുകള്‍ നിലവിലുള്ളതിനെക്കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വൈറല്‍ എസ്എംഎസുകളിലൂടെയാണ് ആപ്ലിക്കേഷനുകള്‍ പ്രചരിക്കുന്നതെന്ന് സിഇആര്‍ടി റിപ്പോര്‍ട്ട് ചെയ്തു.

ഉപയോക്താക്കളുടെ ഫോണുകളിലേക്ക് ഒളിഞ്ഞുനോക്കുന്നതും ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ വിവരങ്ങളിലേക്ക് നിയമവിരുദ്ധമായ പ്രവേശനം നേടുന്നതുമായ വ്യാജ കോവിന്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് സിആര്‍ടിഇന്‍ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമന്ന് അവകാശപ്പെടുന്ന നിരവധി എസ്എംഎസുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ എപികെ കള്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. Covid-19.apk, vaci_regis.apk, myvaccine_v2.apk, cov-regis.apk, vccin-apply.apk. എന്നിങ്ങനെയാണ് ഇതില്‍ മിക്കതും വരുന്നത്.

ആന്‍ഡ്രോയിഡ് അധിഷ്ഠിത ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാളുചെയ്യുന്ന ഒരു ലിങ്ക് എസ്എംഎസ് ചെയ്താണ് ഇവയുടെ ഇപ്പോഴത്തെ വിളയാട്ടം. അത് പ്രധാനമായും ഇരകളുടെ കോണ്‍ടാക്റ്റുകളിലേക്ക് എസ്എംഎസ് വഴി വ്യാപിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റ് പോലുള്ള ഉപയോക്തൃ ഡാറ്റ നേടുന്നതിന് ആക്രമണകാരികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന അനാവശ്യ അനുമതികളും ആപ്ലിക്കേഷന്‍ നേടുന്നു. സ്മാര്‍ട്ട്‌ഫോണില്‍ ഏതെങ്കിലും ലിങ്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ എസ്എംഎസ് ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നു. ഈ ലിങ്കുകളൊന്നും ക്ലിക്കു ചെയ്യുമ്പോള്‍ നിങ്ങളെ ഗൂഗിള്‍ പ്ലേസ്‌റ്റോറിലേക്കോ ആപ്പിള്‍ ആപ്പ് സ്‌റ്റോറിലേക്കോ റീഡയറക്ട് ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ടാപ്പുചെയ്യുമ്പോള്‍ തല്‍ക്ഷണം ഡൗണ്‍ലോഡുചെയ്യുന്നു. അംഗീകൃത അപ്ലിക്കേഷനുകളൊന്നും നിങ്ങളുടെ ഫോണില്‍ തല്‍ക്ഷണം ഡൗണ്‍ലോഡുചെയ്യാന്‍ കഴിയില്ല, ഫോണ്‍ ആദ്യം നിങ്ങളുടെ അനുമതി ചോദിക്കും, എന്നാല്‍ നിങ്ങള്‍ ഈ ലിങ്കുകളിലൊന്നില്‍ ക്ലിക്കുചെയ്യുമ്പോള്‍ അങ്ങനെയൊന്നും സംഭവിക്കില്ല. പാസ്‌വേഡുകളും ഉപയോക്താക്കളുടെ മറ്റ് തന്ത്രപ്രധാന വിവരങ്ങളും മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അത്തരം ഫയലുകള്‍ അയയ്ക്കുന്നത്. ഇത്തരം കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുകള്‍ തെറ്റായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകള്‍, ഇമെയിലുകള്‍, വാചക സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനുള്ള ഏക അംഗീകൃത പ്ലാറ്റ്‌ഫോം കോവിന്‍ വെബ്‌സൈറ്റാണെന്ന് ഉപയോക്താക്കള്‍ തിരിച്ചറിയുകയും ജാഗ്രത പാലിക്കുകയും വേണം. ആരോഗ്യ സേതുവും ഇത് ചെയ്യാനായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമെന്ന് അവകാശപ്പെടുന്ന മറ്റേതൊരു ആപ്ലിക്കേഷനും മിക്കവാറും വ്യാജമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!