കേന്ദ്രം അംഗീകാരം നല്‍കി; രാജ്യത്തെ ഡിടിഎച്ച് രംഗത്ത് വലിയ മാറ്റം

By Web TeamFirst Published Dec 23, 2020, 9:36 PM IST
Highlights

ലൈസന്‍സ് ഫീയില്‍ വരുത്തിയ കുറവ് ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് തങ്ങളുടെ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും മികച്ച സേവനം നല്‍കാനും കൂടുതല്‍ പണം കണ്ടെത്താന്‍ സഹായകരമാകും എന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
 

ദില്ലി: രാജ്യത്തെ ഡിടിഎച്ച് സര്‍വീസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുതുക്കിയ മാര്‍ഗ്ഗരേഖയ്ക്ക് ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ഇത് പ്രകാരം ഇനി മുതല്‍ രാജ്യത്തെ ഡിടിഎച്ച് സര്‍വീസുകള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സ് 20 കൊല്ലത്തേക്കായിരിക്കും. നേരത്തെ ഇത് 10 കൊല്ലമായിരുന്നു. ഒപ്പം ലൈസന്‍സ് ഫീയിലും കേന്ദ്രം കുറവു വരുത്തിയിട്ടുണ്ട്. 

ലൈസന്‍സ് ഫീയില്‍ വരുത്തിയ കുറവ് ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് തങ്ങളുടെ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും മികച്ച സേവനം നല്‍കാനും കൂടുതല്‍ പണം കണ്ടെത്താന്‍ സഹായകരമാകും എന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ഡിടിഎച്ച് മേഖലയിലെ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം ഈ രംഗത്ത് ഇനി നൂറുശതമാനം വിദേശ നിക്ഷേപം സാധ്യമാണ്. ഇതുവരെ ഇത് 49 ശതമാനം വിദേശ നിക്ഷേപമായിരുന്നു. ടെലികോം റെഗുലേറ്ററി അതോററ്ററിയുമായി ആലോചിച്ച ശേഷമാണ് ഈ നടപടിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ തന്നെ വിവിധ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ വരവോടെ ഡിടിഎച്ചിന്‍റെ വിപണിയില്‍ ഇടിവ് സംഭവിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശ നിക്ഷേപത്തിന് പൂര്‍ണ്ണമായും തുറന്നു നല്‍കുന്നതിലൂടെ ഭാവിയില്‍ ടെക്നോളജി രംഗത്തും നിക്ഷേപം വന്ന് ഈ മേഖലയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.

ഇതേസമയം രാജ്യത്തെ വളരെ അടിസ്ഥാന തലത്തില്‍ ജോലികള്‍ ഉണ്ടാക്കുന്ന ഒരു മേഖലയാണ് ഡിടിഎച്ച് രംഗം. കോള്‍ സെന്ററുകള്‍ ആയും, ഡിടിഎച്ച് സേവനങ്ങളുടെ വില്‍പ്പനക്കാരും, സര്‍വീസ് പണിക്കാരുമായി വലിയൊരു തൊഴില്‍ മേഖല ഇത് സൃഷ്ടിക്കുന്നുണ്ട്. 20 കൊല്ലത്തേക്ക് ഡിടിഎച്ച് ലൈസന്‍സ് ദീര്‍ഘിപ്പിക്കുന്ന ഇവിടെ തൊഴില്‍ സുരക്ഷ നല്‍കുമെന്നും, വിദേശ നിക്ഷേപം കൂടുതല്‍ പുതിയ സംരംഭങ്ങളെ ഉണ്ടാക്കുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയും ഉണ്ടാക്കും- കേന്ദ്രമന്ത്രി പറഞ്ഞു.

ഇതിന് പുറമേ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സിനിമ സംബന്ധിയായ ഡിവിഷനുകള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയോഗം തീരുമാനിച്ചു. ഇത് പ്രകാരം, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍, നാഷണല്‍ ഫിലിം ആര്‍ക്കേവ്, ചില്‍ഡ്രണ്‍ ഫിലിം സോസേറ്റി എന്നിവ നാഷണല്‍ ഫിംലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനില്‍ ലയിപ്പിക്കും. 
 

click me!