ഒറ്റ ട്വീറ്റ് ചതിച്ചു; മസ്കിന് നഷ്ടമായത് 15 ബില്ല്യണ്‍ ഡോളര്‍; ബിറ്റ് കോയിന്‍ മൂല്യം കൂപ്പുകുത്തി.!

By Web TeamFirst Published Feb 23, 2021, 9:20 PM IST
Highlights

തിങ്കളാഴ്ച ടെസ്‌ല ഓഹരികൾ 8.6 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. തുടർന്നാണ് മസ്‌ക്കിന്റെ മൊത്തം ആസ്തി ഒരു ദിവസം 15.2 ബില്യൺ ഡോളർ ഇടിഞ്ഞത്.

ന്യൂയോര്‍ക്ക്: ടെസ്ല മേധാവി ഇലോണ്‍ മസ്കിന് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന പദവി നഷ്ടമായി. തിങ്കളാഴ്ച ഓഹരി വിപണിയില്‍ ടെസ്ല ഓഹരികള്‍ക്ക് വന്‍ ഇടിവ് സംഭവിച്ചതോടെയാണ് ഇത്. 15 ബില്ല്യൻ ഡോളർ ഏതാണ്ട്  108797.55 കോടി രൂപയാണ് ഒരു ദിവസം ടെസ്ലയ്ക്ക് നഷ്ടം എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ഇതോടെ ഒന്നാംസ്ഥാനത്ത് മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ബ്ലൂംബെർഗിന്റെ ലോകത്തെ ഏറ്റവും ധനികനായ വ്യക്തികളുടെ പട്ടികയിൽ ജെഫ് ബെസോസിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഇലോണ്‍ മസ്ക് പിന്തള്ളപ്പെട്ടു. 

തിങ്കളാഴ്ച ടെസ്‌ല ഓഹരികൾ 8.6 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. തുടർന്നാണ് മസ്‌ക്കിന്റെ മൊത്തം ആസ്തി ഒരു ദിവസം 15.2 ബില്യൺ ഡോളർ ഇടിഞ്ഞത്. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചികയിൽ ഒന്നാമതെത്തി. മസ്‌ക്കിന്റേത് 183 ബില്ല്യൺ ഡോളർ ആണ് സമ്പാദ്യമെങ്കിൽ ബെസോസിന്റേത് 186 ബില്ല്യൺ ഡോളറാണ്.

2020 സെപ്റ്റംബറിന് ശേഷം തിങ്കളാഴ്ച ടെസ്ലയുടെ ഏറ്റവും വലിയ ഏകദിന ഇടിവാണ് വിപണിയില്‍ ഉണ്ടായത്. അതേ സമയം ടെസ്ലയ്ക്ക് പണി കിട്ടിയത് മുതലാളിയായ മസ്കിന്‍റെ ട്വീറ്റ് വഴിയാണ് എന്നാണ് വിപണിയിലെ സംസാരം.  നിലവിൽ ബിറ്റ്കോയിന്റെയും ഈഥറിന്റെയും വിലകൾ കൂടുതലാണെന്ന് മസ്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. മസ്കിന്റെ ട്വീറ്റ് ക്രിപ്റ്റോ കറന്‍സി മൂല്യം പെട്ടന്ന് ഇടിയുന്നതിന് കാരണമായി. കഴിഞ്ഞ ചില മാസങ്ങളായി ടെസ്ല മേധാവിയുടെ ട്വീറ്റുകള്‍ക്ക് അനുസരിച്ച് ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ മൂല്യം അടക്കം വലിയ മുന്നേറ്റം നടത്തിയിരുന്നു. 

ക്രിപ്‌റ്റോകറൻസിയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചതായി ടെസ്‌ല സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി ആദ്യം 33,000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിൻ വില  55,000 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. എന്നാൽ മസ്കിന്റെ ട്വീറ്റ് തിരിച്ചടിയായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ചൊവ്വാഴ്ച 12.5 ശതമാനം ഇടിഞ്ഞ് 48,071 ഡോളറിലേക്ക് കുപ്പുകുത്തി. എന്നാല്‍ ഈ ഇടിവ് ഏറ്റവും ബാധിച്ചത് മസ്കിനെ തന്നെ വന്‍ നിക്ഷേപം ബിറ്റ്കോയിനിലും മറ്റും നടത്തിയ മസ്കിന്‍റെ കമ്പനിയുടെ ഓഹരികളും ഇതിനൊപ്പം കൂപ്പുകുത്തി. 

click me!