ഇന്ത്യയിലേക്ക് മടങ്ങിവരവില്ല; വിദേശത്ത് പിടിച്ചു നില്‍ക്കാന്‍ 'അവസാന നമ്പറും' ഇട്ട് ടിക്ടോക്ക്

By Web TeamFirst Published Jul 14, 2020, 3:24 PM IST
Highlights

ഇന്ത്യയിലേക്ക് ഇനിയൊരു തിരച്ചുവരവ് ഒരിക്കലും സാധിക്കില്ലെന്ന തിരിച്ചറിവില്‍ മറ്റ് രാജ്യങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബൈറ്റ് ഡാന്‍സും ടിക്ടോക്കും. 

ബിയജിംങ്: ഇന്ത്യയില്‍ 59 ആപ്പുകള്‍ നിരോധിച്ച് ചൈനയ്ക്ക് 'ഡിജിറ്റല്‍ സ്ട്രൈക്ക്' നല്‍കിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പരിക്ക് പറ്റിയത് ബൈറ്റ് ഡാന്‍സിനായിരുന്നു. ഈ ചൈനീസ് കമ്പനിയാണ് ടിക്ടോക്കിന്‍റെ മാതൃകമ്പനി. ഹലോ എന്ന സോഷ്യല്‍ മീഡിയയും ഇവരുടെതായിരുന്നു. ഇന്ത്യയ്ക്ക് പുറമേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഒക്കെ ടിക്ടോക്ക് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ചൈനീസ് കണക്ഷനാണ് ടിക്‌ടോകിന് ഭാവിയിലെ വിപണിയായി കരുതിയ ഇന്ത്യ നഷ്ടമാകുവാന്‍ കാരണം. 

ഇന്ത്യയിലേക്ക് ഇനിയൊരു തിരച്ചുവരവ് ഒരിക്കലും സാധിക്കില്ലെന്ന തിരിച്ചറിവില്‍ മറ്റ് രാജ്യങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബൈറ്റ് ഡാന്‍സും ടിക്ടോക്കും. ഇന്ത്യയിലെ പോലെ പ്രശ്‌നങ്ങളില്ലാതെ നില്‍ക്കാന്‍ സാധിച്ചാല്‍ പോലും അവര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ കാര്യമായിരിക്കും എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാനേജ്മെന്‍റ് തലത്തില്‍ ഇപ്പോള്‍ തന്നെ അതിനുള്ള അഴിച്ചുപണികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ നിന്നും തങ്ങളുടെ കാര്യാലയം മാറ്റുവാന്‍ ഒരുങ്ങുന്ന ടിക്ടോക്ക് എന്നതാണ് പുതിയ വാര്‍ത്ത. ലണ്ടന്‍, ലോസ് ആഞ്ചൽസ്, ന്യൂ യോര്‍ക്, ഡബ്ലിന്‍, മുംബൈ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നഗരങ്ങളില്‍ ഏതെങ്കിലും കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനായിരിക്കും ബൈറ്റ്ഡാന്‍സിന്‍റ പുതിയ നീക്കം. അടുത്തിടെയാണ് ടിക്‌ടോകിന്റെ സിഇഒ ആയി കെവിന്‍ മേയര്‍ സ്ഥാനമേറ്റത്.  ഡിസ്‌നി പ്ലസിന്റെ മേധാവിയായി പ്രവര്‍ത്തിച്ചുവന്ന ആളാണ് ഇദ്ദേഹം.

മേയറെ മേധാവിയാക്കിയതു തന്നെ ചൈന എന്ന ലേബല്‍ മാറ്റാനാണ് എന്നാണ് കരുതുന്നത് എന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വകാര്യ കമ്പനിയായ ബൈറ്റ് ഡാന്‍സിന് ഈ മാറ്റം സാധ്യമാക്കാന്‍ പറ്റും. ഇന്ത്യയില്‍ ഒരു തിരിച്ചുവരവ് ഇല്ലെങ്കിലും പാശ്ചാത്യ നാടുകളിലെ നിരോധന ഭീഷണി തല്‍ക്കാലം ഇല്ലാതാക്കാന്‍ ടിക്ടോക്കിന് ഇതുവഴി  സാധ്യമാകും.

ടിക്ടോക്ക് അടുത്തിടെ  പ്രധാന സെര്‍വറുകളെല്ലാം അമേരിക്കയിലാണെന്ന് ഒരു അമേരിക്കന്‍ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. ഇനി തങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിയായി പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് ടിക്‌ടോക്ക് അമേരിക്കന്‍ മേധാവി സൂചിപ്പിച്ചതായും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
 

click me!