ഇന്ത്യയില്‍ ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് പഠനം

By Web TeamFirst Published Apr 30, 2021, 4:34 PM IST
Highlights

ട്രാന്‍സ് യൂണിയന്‍ നടത്തിയ പഠനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചതായി പറയുന്നു.

കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വന്‍ തോതില്‍ ഡിജിറ്റല്‍ തട്ടിപ്പ് വര്‍ദ്ധിച്ചുവെന്നു കണക്കുകള്‍. ട്രാന്‍സ് യൂണിയന്‍ നടത്തിയ പഠനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചതായി പറയുന്നു. ബിസിനസുകള്‍ക്കെതിരേയുള്ള തട്ടിപ്പു ശ്രമങ്ങളില്‍ 28.32 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു ശ്രമങ്ങള്‍ ഉണ്ടാവുന്നതെന്നും ട്രാന്‍സ് യൂണിയന്‍ കണ്ടെത്തിയിട്ടുണ്ട്.

ലോജിസ്റ്റിക്‌സ് (224.13 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (200.47 ശതമാനം), സാമ്പത്തിക സേവനങ്ങള്‍ (89.49 ശതമാനം) തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു ശ്രമങ്ങള്‍ ഇന്ത്യയില്‍നിന്ന് ഉണ്ടായിട്ടുള്ളത്. അതേസമയം ഇന്‍ഷുറന്‍സ് (6.66 ശതമാനം), ഗെയിമിംഗ് (13 ശതമാനം), റീട്ടെയില്‍ (22.37 ശതമാനം), യാത്രയും ഒഴിവുസമയവും (45.17 ശതമാനം) തുടങ്ങിയ മേഖലകളിലെ തട്ടിപ്പു ശ്രമങ്ങള്‍ കുറഞ്ഞതായി കണ്ടു. ഷിപ്പിംഗ്, ക്രെഡിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, തെറ്റായ പ്രൊഫൈല്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തട്ടിപ്പുകാര്‍ ശ്രമം നടത്തുന്നത്.

നാല്‍പ്പതിനായിരിത്തിലധികം വെബ്‌സൈറ്റുകളും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകള്‍ വിലയിരുത്തിയാണ് ട്രാന്‍സ് യൂണിയന്‍ ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. ഡിജിറ്റല്‍ ലോകത്ത് കോവിഡ്19 സമാനതകളില്ലാത്ത മാറ്റങ്ങളാണ് വരുത്തിയത്. ഇത്തരത്തിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് തട്ടിപ്പുകാര്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്ന് ട്രാന്‍സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫ്രോഡ് സൊല്യൂഷന്‍സ് മേധാവിയുമായ ഷലീന്‍ ശ്രീവാസ്തവ പറഞ്ഞു. വൈറസിനെതിരായ യുദ്ധം ഡിജിറ്റല്‍ തട്ടിപ്പിനെതിരായ യുദ്ധത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

click me!