ഉത്സവ വില്‍പ്പന; ഓണ്‍ലൈനില്‍ ഒരോ മിനുട്ടിലും വിറ്റത് 1.5 കോടിയുടെ ഫോണുകള്‍.!

By Web TeamFirst Published Oct 30, 2020, 11:19 AM IST
Highlights

ഇന്ത്യന്‍ വ്യാപര മേഖലയ്ക്ക് വലിയ നേട്ടമാണ് ഈ ഉത്സവ സീസണ്‍ നല്‍കുന്നത്. ഭാവിയിലെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ ഉതകുന്ന തരത്തിലുള്ള വില്‍പ്പനയാണ് ഇത്തവണ നടന്നത് 

ബംഗലൂരു: ഒക്ടോബര്‍ 15 മുതല്‍ 21വരെ വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളില്‍ നടന്ന ആദായ വില്‍പ്പന ഇന്ത്യക്കാര്‍ ശരിക്കും ആഘോഷമാക്കി എന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവര്‍ അടക്കം നടത്തിയ ആദായ വില്‍പ്പനയില്‍ പ്രതീക്ഷിച്ചത് പോലെ ഏറ്റവും കൂടുതല്‍ വിറ്റുപോയത് സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണ്.

ഉത്സവ വില്‍പ്പന കാലത്ത് വിറ്റുപോയ സാധനങ്ങളില്‍ 47 ശതമാനം സ്മാര്‍ട്ട് ഫോണുകളാണ് എന്നാണ് പുറത്തുവരുന്ന കണക്ക്. ഒപ്പം തന്നെ ബംഗലൂരു ആസ്ഥാനമാക്കിയ വിപണി വിശകലന ഏജന്‍സി റെഡ് ഷീറിന്‍റെ കണക്ക് പ്രകാരം, ഈ ആദായ വില്‍പ്പന സമയത്ത് ഒരോ മിനുട്ടിലും 1.5 കോടിയുടെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന നടന്നുവെന്നാണ് പറയുന്നത്. 

വസ്ത്രങ്ങൾക്കായുള്ള ആവശ്യം ഇപ്പോഴും കുറവാണ്. എന്നാൽ, ഫാഷൻ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ വലിയ വിൽപ്പന കാണിച്ചില്ലെങ്കിലും ഉത്സവ സീസൻ വിൽപ്പനയുടെ 14 ശതമാനം പിടിച്ചെടുക്കാൻ സാധിച്ചു. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയും കൂടി. 

ഫർണിച്ചറുകൾ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പനയും കൂടി. ആമസോൺ, ഫ്ലിപ്കാർട്ട്, മി.കോം പ്ലാറ്റ്‌ഫോമുകളിലുടനീളം ഏഴു ദിവസത്തെ ഉത്സവ വിൽപ്പനയിൽ 50 ലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റതായി സ്മാർട് ഫോൺ ബ്രാൻഡായ എംഐ ഇന്ത്യ അറിയിച്ചു. ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡായ പോക്കോ ഉത്സവ വിൽപ്പന കാലയളവിൽ 10 ലക്ഷത്തിലധികം സ്മാർട് ഫോണുകൾ ഫ്ലിപ്കാർട്ടിൽ വിറ്റു. 

മൊബൈൽ വിഭാഗത്തിൽ പ്ലാറ്റ്ഫോം ഉപഭോക്താക്കളിൽ രണ്ട് മടങ്ങ് വളർച്ച രേഖപ്പെടുത്തിയെന്ന് ഫ്ലിപ്കാർട്ട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്മാർട് ഫോണുകളുടെ പ്രീമിയം വിഭാഗത്തിൽ 3.2 മടങ്ങ് വളർച്ചയുണ്ടായി. പ്രധാനമായും ആപ്പിൾ, ഗൂഗിൾ, സാംസങ് ഫോണുകൾക്കാണ് ആവശ്യക്കാര്‍ കൂടുതൽ.

ഇന്ത്യന്‍ വ്യാപര മേഖലയ്ക്ക് വലിയ നേട്ടമാണ് ഈ ഉത്സവ സീസണ്‍ നല്‍കുന്നത്. ഭാവിയിലെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ ഉതകുന്ന തരത്തിലുള്ള വില്‍പ്പനയാണ് ഇത്തവണ നടന്നത് എന്നാണ്  വിപണി വിശകലന ഏജന്‍സി റെഡ് ഷീറിന്‍റെ ഡയറക്ടര്‍ മ്രിങ്ക് ഗുട്ട്ഗുട്ടിയ പറയുന്നത്. 

click me!