ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വ്യാജ നഗ്ന ചിത്രങ്ങള്‍: വിവാദം, പ്രതികരിച്ച് വൈറ്റ് ഹൗസും

By Web TeamFirst Published Jan 28, 2024, 4:19 PM IST
Highlights

വ്യാജ ചിത്രങ്ങളിലൊന്ന് ഇതുവരെ 4.5 കോടിയാളുകളാണ് കണ്ടത്. അത് റീപോസ്റ്റ് ചെയ്തവരുടെ എണ്ണം ഏകദേശം 24,000 പേരോളം വരും.

സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വ്യാജ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവം വിവാദത്തിലേക്ക്. സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ടെയ്‌ലറിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനോടകം ലക്ഷകണക്കിനാളുകളാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ ഗായികയുടെ ആരാധകര്‍ക്കൊപ്പം വൈറ്റ് ഹൗസും ആശങ്കയറിയിച്ച് രംഗത്തെത്തി. ഈ പ്രശ്നം പരിഹരിക്കുന്നതില്‍ തങ്ങള്‍ക്ക് സാധിക്കുന്നതെല്ലാം ചെയ്യാന്‍ പോവുകയാണെന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രതികരിച്ചത്. അമേരിക്കന്‍ തൊഴിലാളി സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്- അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ റേഡിയോ ആര്‍ടിസ്റ്റും ടെയ്ലര്‍ സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ടെയ്ലറിന്റെ വ്യാജ ചിത്രങ്ങളിലൊന്ന് ഇതുവരെ 4.5 കോടിയാളുകളാണ് കണ്ടത്. അത് റീപോസ്റ്റ് ചെയ്തവരുടെ എണ്ണം ഏകദേശം 24,000 പേരോളം വരും. ദി വെര്‍ജാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് 17 മണിക്കൂറിനകമാണ് ഇത്രയും റീപോസ്റ്റ്. നിലവില്‍ ചിത്രം നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. വ്യാപകമായി ചിത്രങ്ങള്‍ പ്രചരിച്ചതോടെ ടെയ്‌ല്‌റിന്റെ ആരാധകര്‍ ഇടപെട്ടു. എക്‌സില്‍ മറ്റ് ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ടാഗുകളില്‍ മറ്റ് പോസ്റ്റുകള്‍ ആഡ് ചെയ്ത് നഗ്‌നചിത്രം മുക്കികളഞ്ഞു. എങ്കിലും ചിത്രങ്ങള്‍ ഇപ്പോഴും എക്‌സില്‍ തന്നെ ഉണ്ടെന്നാണ് വിവരം. 

ഇതില്‍ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ടെലഗ്രാം ഗ്രൂപ്പാണെന്നാണ് വിവരം. ഡിസൈനേഴ്സ് എന്ന് വിളിക്കുന്ന മൈക്രോസോഫ്റ്റിന്റെ സൗജന്യ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്ററാണ് ടെലഗ്രാം ഗ്രൂപ്പില്‍ ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സുരക്ഷയെ മറികടക്കുന്ന പ്രോംറ്റുകളും ചില ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നല്‍കുന്ന നിര്‍ദേശമനുസരിച്ച് ജനറേറ്റീവ് എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കാനാകും എന്നതിനാല്‍ കമ്പനികള്‍ പ്രോംറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടാവും. പ്രത്യേകിച്ചും സെലിബ്രിറ്റികളുടെയും മറ്റ് വ്യക്തികളുടെയും പേരുകള്‍ക്ക് ഇത് ബാധമായിരിക്കാം. ടെയ്‌ലറിന്റെ കാര്യത്തില്‍ ഈ വിലക്ക് മറികടന്നാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. Taylor Singer Swift എന്ന പേരാണ് ഗ്രൂപ്പ് പ്രോംറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. Taylor Swift എന്ന പേരാണ് വിലക്കിയിരിക്കുന്നത്. അതിനാലാകാം ചിത്രങ്ങള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനായത്.

ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റ്, ഗണേഷ്‌ കുമാറിന്‍റെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് തൊഴിലാളി സംഘടന 
 

click me!