ബാറിലെത്തിയ പെണ്‍കുട്ടിയോട് ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍

By Web TeamFirst Published Sep 2, 2019, 1:11 PM IST
Highlights

'ഹിജാബ്, ബുര്‍ക്ക, കുര്‍ത്ത, സാരി, ചുരിദാറുകള്‍  തുടങ്ങിയ വസ്ത്രങ്ങള്‍ അനുവദിക്കുന്നതല്ല'. ചെരുപ്പ് ധരിച്ചെത്തുന്ന പുരുഷന്മാര്‍ക്കും ഉള്ളിലേക്ക്  പ്രവേശനമില്ല'.

ഹൈദരാബാദ്: ഹിജാബ് ധരിച്ച് ബാറിലെത്തിയ പെണ്‍കുട്ടിയോട് അത് നീക്കം ചെയ്യാനാവശ്യപ്പെട്ട് ബാര്‍ ജീവനക്കാരന്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ബാറില്‍ എത്തിയ ബെഗുംപെട്ട് സ്വദേശിയുടെ സുഹൃത്തിനോടാണ് ബാര്‍ മാനേജര്‍ ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബെഗുംപെട്ട് സ്വദേശി കുനാല്‍ പാണ്ഡേ ഹിജാബ് ധരിച്ച പെണ്‍സുഹൃത്തിനോടൊപ്പമാണ് ബാറിലെത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട ബാര്‍മാനേജര്‍ ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാറിലെത്തുന്നവരുടെ മതപരമായ വിശ്വാസങ്ങളെ തടയുന്നതാണ് ബാര്‍ അധികൃതരുടെ നടപടിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

'ഞങ്ങള്‍ ബാറിന് ഉള്ളില്‍ പ്രവേശിച്ച് അല്‍പ്പസമയത്തിന് ഉള്ളില്‍ അവിടെയുളള ജീവനക്കാരന്‍ എത്തുകയും പെണ്‍സുഹൃത്തിനോട് ഹിജാബ് നീക്കം ചെയ്യാന്‍ പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു'. കുനാല്‍ പാണ്ഡേ വ്യക്തമാക്കി. 'ഇതാദ്യമല്ല ഇത്തരമൊരു അനുഭവം. മുമ്പും ഇത്തരത്തിലുള്ള നിലപാടുകള്‍ ജീവനക്കാരുടെ ഭാഗത്തു നിന്നും  ഉണ്ടായിട്ടുണ്ട്'. ഹിജാബ് ധരിച്ച് ഉള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് മുമ്പ് മറ്റ് സുഹൃത്തുക്കളോടും ബാര്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കുനാല്‍ കൂട്ടിച്ചേര്‍ത്തു.  

എന്നാല്‍ ഇത് ബാറിന്‍റെ ഡ്രസ് കോഡിന് വിരുദ്ധമാമെന്നും അതിനാലാണ് തടഞ്ഞതെന്നുമാണ് ബാര്‍മാനേജര്‍ വ്യക്തമാക്കുന്നത്. 'ഇവിടെ വെസ്റ്റേണ്‍ ഡ്രസ് കോഡാണ് പിന്തുടരുന്നത്. ഹിജാബ്, ബുര്‍ക്ക, കുര്‍ത്ത, സാരി, ചുരിദാറുകള്‍  തുടങ്ങിയ വസ്ത്രങ്ങള്‍ അനുവദിക്കുന്നതല്ല'. ചെരുപ്പ് ധരിച്ചെത്തുന്ന പുരുഷന്മാര്‍ക്കും ഉള്ളിലേക്ക് പ്രവേശനമില്ല'. ബാറിന്‍റെ നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും മാനേജര്‍ പറയുന്നു. 

click me!