നാല്‍പത്തിയാറാം വയസ്സില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഇറോം ഷര്‍മ്മിള

By Web TeamFirst Published May 12, 2019, 9:38 PM IST
Highlights

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇറോം ശര്‍മ്മിള- ഡെസ്മണ്ട് കുടിന്യോ വിവാഹം നടന്നത്. വിവാഹശേഷം സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇറോം ചെറിയ ഇടവേളയെടുത്തിരുന്നു

ബെഗലൂരു: മാതൃദിനത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള. ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് തന്റെ നാല്‍പത്തിയാറാം വയസ്സില്‍ ഇറോം ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. 

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇറോം ശര്‍മ്മിള- ഡെസ്മണ്ട് കുടിന്യോ വിവാഹം നടന്നത്. വിവാഹശേഷം സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇറോം ചെറിയ ഇടവേളയെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. 

മണിപ്പൂരിലെ സൈനിക അടിച്ചമര്‍ത്തലിനെതിരെ നീണ്ട 16 വര്‍ഷക്കാലത്തെ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്നാണ് ഇറോം ഏവര്‍ക്കും സുപരിചിതയായത്. 2000 മുതല്‍ 2016 വരെയായിരുന്നു ആ സമരം നീണ്ടത്. നിരാഹാരസമരം അവസാനിപ്പിച്ച്, വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ അത് കനത്ത പരാജയമായിരുന്നു അവര്‍ക്ക് സമ്മാനിച്ചത്. 

തുടര്‍ന്ന് മണിപ്പൂരില്‍ നിന്ന് കേരളത്തിലേക്കും, ശേഷം തമിഴ്‌നാട്ടിലേക്കും താമസം മാറ്റി. കൊടൈക്കനാലില്‍ വച്ചാണ് 2017 ആഗസ്റ്റില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ബ്രിട്ടീഷ് പൗരനായ കുടിന്യോയെ വിവാഹം ചെയ്തത്.

click me!