വൈറ്റ് ഹൌസിന് പുറത്ത് നിന്ന് ശമ്പളമുള്ള ആദ്യ പ്രഥമ വനിതയാകുമോ ജില്‍ ബൈഡന്‍? ലോകം കാത്തിരിക്കുന്നു

By Web TeamFirst Published Nov 8, 2020, 4:40 PM IST
Highlights

ബൈഡന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ എത്തിയ ദുരന്തങ്ങളില്‍ തളര്‍ന്നുപോകാതെ മുന്നോട്ട് പോകാന്‍ ശക്തമായ ഇടപെടലുകളാണ് ജില്‍ ബൈഡന്‍ നടത്തിയിട്ടുള്ളത്. ഇറ്റാലിയന്‍ അമേരിക്കനായ ജില്‍ ബൈഡന്‍ പ്രഥമ വനിതയുടെ ചുമതലയ്ക്കൊപ്പം നിലവിലെ അധ്യാപന ജോലിയും തുടര്‍ന്നാല്‍ അതും ചരിത്രപരമായ മാറ്റമാണെന്നാണ് പുരോഗമനവാദികള്‍ നിരീക്ഷിക്കുന്നത്. 

അമേരിക്കയുടെ 46ാം പ്രസിഡന്‍റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ലോകം കാത്തിരിക്കുന്നത് പ്രഥമ വനിതയുടെ നിലപാടാണ്. പ്രഥമ വനിതയായ ജില്‍ ബൈഡന്‍ വൈറ്റ് ഹൌസിലെത്തിയ ശേഷവും അധ്യാപന ജോലി തുടരുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബൈഡന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ എത്തിയ ദുരന്തങ്ങളില്‍ തളര്‍ന്നുപോകാതെ മുന്നോട്ട് പോകാന്‍ ശക്തമായ ഇടപെടലുകളാണ് ജില്‍ ബൈഡന്‍ നടത്തിയിട്ടുള്ളത്. ഇറ്റാലിയന്‍ അമേരിക്കനായ ജില്‍ ബൈഡന്‍ പ്രഥമ വനിതയുടെ ചുമതലയ്ക്കൊപ്പം നിലവിലെ അധ്യാപന ജോലിയും തുടര്‍ന്നാല്‍ അതും ചരിത്രപരമായ മാറ്റമാണെന്നാണ് പുരോഗമനവാദികള്‍ നിരീക്ഷിക്കുന്നത്. 

പ്രഥമ വനിതയെന്ന നിലയിലുള്ള യാഥാസ്ഥിതിക നിലപാടുകള്‍ ജില്‍ ബൈഡന്‍ സ്വീകരിക്കുമോയെന്നത് കാത്തിരുന്ന് കാണണം.  അമേരിക്കയിലെ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് പ്രഥമവനിത വൈറ്റ്ഹൌസിന് പുറത്ത് ജോലി ചെയ്യുന്ന രീതിയില്ല കാലങ്ങളായി തുടരുന്നത്. വെര്‍ജീനിയ കമ്യൂണിറ്റി കോളേജിലെ ഇംഗ്ലീഷ് അധ്യാപികയെന്ന ജോലി തുടരുമെന്നാണ് ജില്‍ ബൈഡന്‍ നേരത്തെ സിബിഎസ് ന്യൂസിനോട് പ്രതികരിച്ചത്. അതും പ്രധാനപ്പെട്ട കാര്യമാണെന്നും അധ്യാപകരുടെ സംഭാവനകള്‍ക്ക് ആളുകള്‍ മാനിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും അവര്‍ നേരത്തെ പ്രതികരിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ ശമ്പളമുള്ള ആദ്യത്തെ പ്രഥമ വനിതയും ഡോക്ടറേറ്റുള്ള ആദ്യ പ്രഥമ വനിതയും കൂടിയാവും ജില്‍ ബൈഡന്‍. അറുപത്തിയൊമ്പതുകാരിയാണ് ജില്‍ ബൈഡന്‍. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ജോ ബൈഡന്റെ ഈ യാത്ര സുഖരമായ ഒന്നായിരുന്നില്ല. 

ഒരുപാട് നഷ്‍ടങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയ അദ്ദേഹത്തിന്‍റെ ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചത് ഇടറിവീഴുമ്പോഴും കൂടുതൽ ആർജ്ജവത്തോടെ എഴുന്നേറ്റ് നടക്കാനാണ്. ജീവിതത്തിൽ ഭാര്യയുടെയും കുഞ്ഞിന്‍റെയും അപ്രതീക്ഷിത വിയോഗം, മൂത്തമകന്‍റെ മരണം, വൈറ്റ് ഹൗസിലേക്കുള്ള മത്സരങ്ങളിലെ പരാജയങ്ങൾ തുടങ്ങി ഒരുപാട് ദുരന്തങ്ങളും പരാജയങ്ങളും അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം നടക്കുന്നത് 29 -ാമത്തെ വയസ്സിൽ അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടായിരുന്നു. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്റെ വിജയം പെട്ടെന്നുതന്നെ ഒരു വലിയ ദുരന്തത്തിൽ മുങ്ങിപ്പോയി. 

വാഷിംഗ്‍ടണിൽ ഒരു ഓഫീസ് കെട്ടിപ്പടുക്കാനുള്ള തിരക്കിലായിരിക്കുമ്പോഴാണ് അദ്ദേഹത്തെ ആ ദുഖവാർത്ത തേടിവന്നത്. ക്രിസ്‍മസ് ഷോപ്പിംഗിനായി പുറത്തുപോയ കുടുംബത്തിന്‍റെ കാറിലേക്ക് ഒരു ട്രക്ക് ഇടിച്ച് കയറി എന്നതായിരുന്നു അത്. ഭാര്യ നീലിയയയും മകളായ നവോമിയും അവിടെ വച്ച് തന്നെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മക്കളായ ബ്യൂവിനും ഹണ്ടറിനും ഗുരുതരമായി പരിക്കേറ്റു. മക്കൾക്ക് വേണ്ടി ആദ്യം രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചെങ്കിലും, പിന്നീട് അത് ഏറ്റെടുക്കുക തന്നെ ചെയ്‍തു. അങ്ങനെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റർ മക്കളുടെ ആശുപത്രി കിടക്കയ്ക്ക് അരികിലിരുന്നാണ് സത്യപ്രതിജ്ഞ നടത്തിയത്. അഞ്ചുവർഷക്കാലം, തന്റെ സഹോദരി വലേരിയുടെയും കുടുംബത്തിന്റെയും സഹായത്തോടെ ബ്യൂവിനെയും ഹണ്ടറിനെയും അദ്ദേഹം വളർത്തി. 

ഈ അവസരത്തിലാണ് 1975 -ൽ അദ്ദേഹം ജിൽ ജേക്കബ്‍സിനെ കണ്ടുമുട്ടുകയും, 1977 -ൽ അവർ വിവാഹിതരാവുകയും ചെയ്യുന്നത്. ഈ ദമ്പതികൾക്ക് 1981 -ൽ ആഷ്‌ലി എന്നൊരു മകളുമുണ്ടായി. ബൈഡനെ പിന്തുടർന്ന് അദ്ദേഹത്തിന്റെ മകനായ ബ്യൂവും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. ഡെലവെയറിന്‍റെ അറ്റോർണി ജനറലായി അദ്ദേഹം. പക്ഷേ, ബ്യൂ ബ്രെയിൻ ക്യാൻസർ ബാധിച്ച് 2015 -ൽ 46 -ാം വയസ്സിൽ മരിച്ചു. ഈ സമയത്തും പ്രചാരണ സമയത്തും ജില്‍ ബൈഡനൊപ്പം മികച്ച പിന്തുണ നല്‍കിയാണ് നിലകൊണ്ടത്. ബൈഡന്‍ തളര്‍ന്നുവെന്ന് തോന്നിയ സമയത്തെല്ലാം അവര്‍ ബൈഡനൊപ്പം ഉറച്ചുനിന്നു. 

click me!