ലോക്ക്ഡൗണ്‍ കാലം സ്ത്രീകള്‍ക്ക് തിരിച്ചടിയാകുമോ? റിപ്പോര്‍ട്ടുകള്‍ പറയുന്നു...

By Web TeamFirst Published Mar 28, 2020, 9:49 PM IST
Highlights

ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വന്നാല്‍ ഏറെ ആശങ്കയുണ്ടാക്കുന്നത് നിലവിലെ പല കണക്കുകളുമാണ്. 'ദി നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ' പ്രകാരം ഇന്ത്യയില്‍ 15 മുതല്‍ 49 വയസ് വരെയുള്ള സ്ത്രീകളില്‍ മുപ്പത് ശതമാനം പേരും ഒരിക്കലെങ്കിലും ശാരീരികാതിക്രമത്തിന് ഇരയായവരാണ്. അതായത് വീടുകളില്‍ത്തന്നെ ഇതിനുള്ള സാഹചര്യം ഉണ്ടെന്ന് സൂചന. രാജ്യത്ത് 31 ശതമാനം സ്ത്രീകളും പങ്കാളികളില്‍ നിന്ന് തന്നെ പീഡനം ഏറ്റുവാങ്ങുന്നവരാണ്
 

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സാഹചര്യത്തില്‍ രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനത്തിന്റെ തോത് ഉയരുമോയെന്ന ആശങ്ക ശക്തമാകുന്നു. ഇന്ത്യക്ക് മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക നിരീക്ഷകര്‍ ഈ ആശങ്ക പങ്കുവയ്ക്കുന്നത്. 

കൊറോണ വൈറസിന്റെ ഉറവിടകേന്ദ്രമായ ചൈനയിലെ ഹുബേ പ്രവിശ്യയുടെ കാര്യം തന്നെ ആദ്യം പരിശോധിക്കാം. സാധാരണനിലയില്‍ നിന്ന് മൂന്ന് മടങ്ങ് അധികം ഗാര്‍ഹിക പീഡനങ്ങളാണ് ഇവിടെ നിന്ന് മാത്രം ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്. 

'ലോക്ക്ഡൗണ്‍ സമയത്ത് നടത്ത ഗാര്‍ഹിക പീഡനങ്ങളില്‍ 90 ശതമാനവും കൊവിഡ് 19മായി ബന്ധപ്പെട്ട് നടന്നതാണെന്നാണ് ഞങ്ങളുടെ പക്കലുള്ള വിവരങ്ങളിലൂടെ മനസിലാകുന്നത്'- ഹുബേയില്‍ സന്നദ്ധപ്രവര്‍ത്തകനായി സേവനമനുഷ്ഠിക്കുന്ന റിട്ടയേഡ് പൊലീസുദ്യോഗസ്ഥന്‍ വാന്‍ ഫേ പറയുന്നു. 

 

 

ഐസൊലേഷന്‍ സമയത്ത് ബ്രസീലില്‍ ഗാര്‍ഹികപീഡനങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി ടെലിവിഷന്‍ നെറ്റ്വര്‍ക്കായ 'റെഡെ ഗ്ലോബോ' റിപ്പോര്‍ട്ട് ചെയ്യുന്നു. 40 മുതല്‍ 50 ശതമാനം വരെയാണ് ഇവിടെ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ മുപ്പത് ശതമാനം വര്‍ധനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. 

ഇറ്റലിയില്‍ എമര്‍ജന്‍സി സേവനങ്ങള്‍ക്കായി വിളിക്കേണ്ട ഹെല്‍പ്ലൈന്‍ നമ്പറുകളിലെത്തിയിരുന്ന കോളുകളുടെ എണ്ണം സാധാരണനിലയില്‍ നിന്ന് വളരെ കുറവായിരുന്നത്രേ. എന്നാല്‍ അതിന് പകരം ധാരാളം ടെക്സ്റ്റ് മെസേജുകളും ഇ-മെയിലുകളും അവര്‍ക്ക് ലഭിച്ചു. 

'സഹായമഭ്യര്‍ത്ഥിച്ച് ഞങ്ങള്‍ക്കെത്തിയ ഒരു മെസേജ് ഇപ്പോഴും മറക്കാനാകില്ല. ഭയന്ന് ബാത്ത്‌റൂമില്‍ കയറി ലോക്ക് ചെയ്ത ശേഷമായിരുന്നു സഹായം നല്‍കണം എന്നാവശ്യപ്പെട്ട് ആ സ്ത്രീ ഞങ്ങള്‍ക്ക് മെസേജയച്ചത്'-  ഇറ്റലിയില്‍ ആക്റ്റിവിസ്റ്റായ ലെല പലാഡിനോ പറയുന്നു. 

ഇനി ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വന്നാല്‍ ഏറെ ആശങ്കയുണ്ടാക്കുന്നത് നിലവിലെ പല കണക്കുകളുമാണ്. 'ദി നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ' പ്രകാരം ഇന്ത്യയില്‍ 15 മുതല്‍ 49 വയസ് വരെയുള്ള സ്ത്രീകളില്‍ മുപ്പത് ശതമാനം പേരും ഒരിക്കലെങ്കിലും ശാരീരികാതിക്രമത്തിന് ഇരയായവരാണ്. അതായത് വീടുകളില്‍ത്തന്നെ ഇതിനുള്ള സാഹചര്യം ഉണ്ടെന്ന് സൂചന. 

 

 

രാജ്യത്ത് 31 ശതമാനം സ്ത്രീകളും പങ്കാളികളില്‍ നിന്ന് തന്നെ പീഡനം ഏറ്റുവാങ്ങുന്നവരാണ്. അത് ശാരീരികമോ ലൈംഗികമോ വൈകാരികമോ ആകാം. ഈ കണക്കുകളിലാണെങ്കില്‍ ഉയര്‍ച്ചയാണ് നിലവില്‍ രേഖപ്പെടുത്തിവന്നിരുന്നതും. ഇനി ഏറ്റവും ഞെട്ടിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് നോക്കൂ. അടുത്തിടെ 'ലൈവ്മിന്റ്' ആണ് ഇത് പുറത്തുവിട്ടത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ 99 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നേയില്ല എന്നായിരുന്നു ഈ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് സാക്ഷരത കുറഞ്ഞ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലാണത്രേ അവസ്ഥകള്‍ ഏറ്റവും പരിതാപകരം. 

ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കാലാവധി തീരുമ്പോഴേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ചെയ്യപ്പെടാത്തതുമായി എത്ര സംഭവങ്ങള്‍ രാജ്യത്ത് നടക്കുമെന്നതാണ് സാമൂഹിക നിരീക്ഷകര്‍ പങ്കുവയ്ക്കുന്ന ആശങ്ക. അതത് സര്‍ക്കാരുകള്‍ ആവശ്യമായ സഹായങ്ങള്‍ ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കുക, ഹെല്‍പ്ലൈന്‍ നമ്പറുകള്‍ വഴി സേവനം നല്‍കുക, കൗണ്‍സിലിംഗ് പോലുള്ള സഹായങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഒരു പരിധി വരെയെങ്കിലും ഇത് നേരിടാന്‍ ചെയ്യാനാവുകയെന്നും ഇവര്‍ പറയുന്നു.

click me!