റെക്കോര്‍ഡ് സമയത്തിനുള്ളില്‍ കൊവിഡ് 19 കണ്ടെത്താനുള്ള കിറ്റ് തയ്യാറാക്കിയ വനിത വൈറോളജിസ്റ്റ് ഇവരാണ്

By Web TeamFirst Published Mar 28, 2020, 5:20 PM IST
Highlights

ഗര്‍ഭിണിയായ മിനല്‍ പ്രസവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ടെസ്റ്റ് കിറ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാത്തോ ഡിറ്റെക്ട് എന്ന് പേര് നല്‍കിയിട്ടുള്ള കിറ്റിന്‍റെ നിര്‍മ്മാണം വെറും ആറ് ആഴ്ചകള്‍കൊണ്ടാണ് പൂര്‍ത്തിയായത്.

പൂനെ: കൊറോണയ്ക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തില്‍ നിര്‍ണായ സാന്നിധ്യമായി ഈ വനിത. കൊവിഡ് 19 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനുള്ള കിറ്റ് കണ്ടെത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ നിര്‍ണായകമായി മിനല്‍ ദാക്ഹാവേ ഭോസലേ. പൂനെയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷക സംഘത്തിന്‍റെ വൈറോളജി ചീഫാണ് മിനല്‍. മിനലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊവിഡ് 19  ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റ് തദ്ദേശീയമായി നിര്‍മ്മിച്ചത്.

ഗര്‍ഭിണിയായ മിനല്‍ പ്രസവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ടെസ്റ്റ് കിറ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാത്തോ ഡിറ്റെക്ട് എന്ന് പേര് നല്‍കിയിട്ടുള്ള കിറ്റിന്‍റെ നിര്‍മ്മാണം വെറും ആറ് ആഴ്ചകള്‍കൊണ്ടാണ് പൂര്‍ത്തിയായത്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ആശുപത്രിയിലായിരുന്ന മിനല്‍ തന്‍റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ഗവേഷണത്തിന് എത്തുകയായിരുന്നു. ഒരു അത്യാവശ്യനടപടിയായാണ് ഈ ഗവേഷണത്തേക്കുറിച്ച് തോന്നിയത്. അതുകൊണ്ടാണ് വെല്ലുവിളി സ്വീകരിച്ചത്. എന്‍റെ രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന അവസരമായി ഞാനിതിനെ കണക്കാക്കുന്നുവെന്ന് മിനല്‍ ബിബിസിയോട് പ്രതികരിച്ചു. 

മാര്‍ച്ച് 18ന് നിര്‍മ്മാണം പൂര്‍ത്തിയായ കിറ്റ് നാഷണല്‍ വൈറോളജി ലാബിന് കൈമാറി നേരെ ആശുപത്രിയിലെത്തിയ മിനലിന് മാര്‍ച്ച് 19 പെണ്‍കുട്ടി ജനിച്ചു. വ്യാഴാഴ്ച മുതലാണ് തദ്ദേശീയമായി ഉല്‍പാദിപ്പിച്ച കൊവിഡ് 19 ടെസ്റ്റിംങ് കിറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. ആദ്യഘട്ടത്തില്‍ തന്നെ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത. രണ്ടര മണിക്കൂറില്‍ ടെസ്റ്റ് റിസല്‍ട്ടും വഭ്യമാകും. വിദേശ നിര്‍മ്മിതമായ ടെസ്റ്റ് കിറ്റുകള്‍ ആറുമുതല്‍ ഏഴുമണിക്കൂര്‍ വരെ സമയെ റിസല്‍ട്ട് നല്‍കാനായി എടുക്കുമ്പോഴാണ് പാത്തോ ഡിറ്റക്ട് രണ്ടര മണിക്കൂറില്‍ ഇത് സാധ്യമാക്കുന്നത്. 

തദ്ദേശീയമായി നിര്‍മ്മിച്ച പാത്തോ ഡിറ്റക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് ആണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈലാബിന് കിറ്റ് നിര്‍മ്മിക്കാനുള്ള അനുമതി ലഭിക്കുന്നത്. ഒരു ദിവസം 15000 കിറ്റുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് മൈലാബ് അധികൃതര്‍ പ്രതികരിക്കുന്നത്. പാത്തോ ഡിറ്റക്ടിന്‍റെ ആദ്യ ബാച്ചുകള്‍ പൂനെ, മുംബൈ, ദില്ലി, ഗോവ, ബെംഗളുരു എന്നിവിടങ്ങളിലേക്ക് ഇതിനോടകം അയച്ച് കഴിഞ്ഞു. ഒരോ കിറ്റിനും നൂറ് സാംപിളുകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും മൈലാബ് അധികൃതര്‍ വ്യക്തമാക്കുന്നു. വിദേശ നിര്‍മ്മിത കിറ്റുകള്‍ 4500 ഈടാക്കുമ്പോള്‍ 1200 രൂപയ്ക്കാണ് ഈ കിറ്റ് ലഭ്യമാക്കുന്നത്. 
 

click me!