Latest Videos

Mother's Day 2023 : ഈ അമ്മമാർ പറയും, ഇവിടം സ്വർഗമാണ് ; മാതൃദിനത്തിൽ സ്നേഹക്കൂടിലെ വിശേഷങ്ങൾ പങ്കുവച്ച് നിഷ

By Resmi SFirst Published May 14, 2023, 9:13 AM IST
Highlights

' പോയി കണ്ട മിക്ക വൃദ്ധസദനങ്ങളിലും വൃദ്ധരെ അടച്ച് പൂട്ടിയിട്ടിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അങ്ങനെയാണ് അതിൽ നിന്നുമെല്ലാം വ്യത്യസ്തമായ രീതിയിൽ ഒരു അഭയമന്ദിരം തുടങ്ങണമെന്ന ആഗ്രഹം മനസിൽ വരുന്നത്...' -  നിഷ സ്നേഹക്കൂട് പറയുന്നു. 

അമ്മയുടെ സ്‌നേഹവും കരുതലും ലോകം ആദരിക്കുന്ന ദിനമാണ് ലോക മാതൃദിനം. ഈ മാതൃദിനത്തിൽ മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട അമ്മമാരെ കുറിച്ച് നാം ഓർക്കാതിരിക്കരുത്. സ്വന്തം മക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടാത്ത അമ്മമാരെ പൊന്നുപോലെ സംരക്ഷിക്കുന്ന ഒരിടമുണ്ട്. ആ ഇടത്തെ അമ്മമാരുടെ സന്തോഷങ്ങൾ നിറഞ്ഞ കൊട്ടാരം എന്ന് തന്നെ പറയാം. 

മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാർക്ക് എപ്പോഴും തണലായി നിൽക്കുന്ന ആ ഇടത്തിന്റെ പേരാണ് 'സ്നേഹക്കൂട്'. പേര് പോലെ തന്നെ അമ്മക്കിളികൾക്ക് നിറയെ സ്നേഹം വാരികോരി കൊടുക്കുന്ന അഭയമന്ദിരമാണ് സ്നേഹക്കൂട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ കൂടിയാണ് അവിടെത്തെ ഓരോ അമ്മമാരും അച്ഛന്മാരും. കാരണം, രസകരമായ റീൽസുകൾ ചെയ്ത് നിരവധിയാളുകളുടെ മനസിൽ ഇടം പിടിച്ചവരാണ് സ്നേഹക്കൂടിലെ ഓരോ അച്ഛന്മമാരും. ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിലൂടെ അമ്മമാരുടെ ആഗ്രഹങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള സ്നേഹക്കൂടിന്റെ സ്ഥാപകയായ നിഷ സ്നേഹക്കൂട്...  

 

 

'അമ്മക്കിളികളുടെ കൊട്ടാരം...'  

‌' സ്നേഹക്കൂട് എന്ന അഭയമന്ദിരം തുടങ്ങിയിട്ട് ഒൻപത് വർഷമാകുന്നു. കേരളത്തിലെ വിവിധയിടങ്ങളിലുള്ള വൃദ്ധസദനങ്ങളിൽ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. പോയി കണ്ട മിക്ക വൃദ്ധസദനങ്ങളിലും വൃദ്ധരെ അടച്ച് പൂട്ടിയിട്ടിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അങ്ങനെയാണ് അതിൽ നിന്നുമെല്ലാം വ്യത്യസ്തമായ രീതിയിൽ ഒരു അഭയമന്ദിരം തുടങ്ങണമെന്ന ആഗ്രഹം മനസിൽ വരുന്നത്... '- നിഷ സ്നേഹക്കൂട് പറയുന്നു.

റോഡരികിലും മറ്റ് പലയിടങ്ങളിലുമായി മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട പ്രായമായ മാതാപിതാക്കളെ കണ്ട് കഴിഞ്ഞാൽ ഗാന്ധിഭവനിലാണ് കൊണ്ടെത്തിക്കാറുണ്ടായിരുന്നത്. അങ്ങനെ പലരും എന്നോട് ഇടയ്ക്കിടെ വിളിച്ച് ‍ചോദിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ചെറിയൊരു വീട് വാടകയ്ക്കെടുത്താണ് ആദ്യം സ്നേഹക്കൂട് തുടങ്ങുന്നത്. അതിന് ശേഷം അമ്മമാർക്ക് പോകാൻ താൽപര്യം ഇല്ലാതെയായപ്പോഴാണ് വലിയൊരു കെട്ടിടത്തിലേക്ക് മാറുന്നത്. 2014 ലാണ് സ്നേഹക്കൂട് തുടങ്ങുന്നത്.

 

 

മറ്റ് വൃദ്ധസദനങ്ങൾ പോലെയാകരുതെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അടച്ച് പൂട്ടലിലാതെ നിയമങ്ങളൊന്നുമില്ലാതെ അവർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലുള്ളൊരു ഇടം എന്ന് മനസിൽ കുറിച്ച് കൊണ്ടാണ് സ്നേഹക്കൂട് തുടങ്ങിയത്. സ്നേഹക്കൂടിൽ ഈ സമയത്ത് ഭക്ഷണം കഴിക്കണമെന്നോ ഈ സമയത്ത് പ്രാർത്ഥിക്കണമെന്നോ എന്നൊന്നും ഇല്ല. അച്ഛന്മമാരുടെ ഇഷ്ടത്തിന് അവർക്ക് പറ്റുന്ന സമയത്ത് ഭക്ഷണം കഴിക്കാനും പ്രാർത്ഥിക്കാനും ടിവി കാണുനുമൊക്കെയുള്ള സ്വാതന്ത്രം നൽകിയിട്ടുണ്ട്.

'പഴയകാല നല്ല ഓർമ്മകൾ പങ്കുവയ്ക്കും, പാട്ടുകൾ പാടും...'

വെെകുന്നേരം ആറ് മണിക്ക് മാത്രമാണ് പ്രാർത്ഥനയുള്ളത്. നാല് മണി മുതൽ അഞ്ചര വരെ അച്ഛന്മമാർക്ക് ഒരു ‌
റിലാക്സേഷൻ പ്രോ​ഗ്രാം ‌നടത്താറുണ്ട്. എല്ലാ ദിവസവും ഈ പരിപാടി ഉണ്ടാകും. മാനസിക ഉല്ലാസം ലക്ഷ്യം വച്ച് മാത്രമാണ് ഈ പ്രോഗ്രാം നടത്താറുള്ളത്. അവരുടെ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുക, പഠനകാലത്തെ ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുക, പാട്ട് പാടുക, കടംങ്കഥ ചോദിക്കൽ ഇങ്ങനെ പല പരിപാടികൾ ഉൾപ്പെടുത്തി കൊണ്ടാണ് വെെകുന്നേരത്തെ ആ പ്രോഗ്രാം നടത്താറുള്ളത്. അവർക്ക് ‌മനസിന് സന്തോഷം നൽകുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.

ദിവസവും അമ്മമാരെയും അച്ഛന്മാരെയും യോഗ ചെയ്പ്പിക്കാറുണ്ട്. യോഗ പഠിപ്പിക്കാൻ ഇവിടെ ആളുണ്ട്. ഒരു മാസം എല്ലാവർക്കും ട്രെയിനിംഗ് കൊടുക്കും. ശേഷം സ്നേഹക്കൂടിലെ നഴ്സുമാരുടെ സഹായത്തോടെ അമ്മമാരും അച്ഛന്മാരും യോഗ ചെയ്യുകയാണ് ചെയ്യുന്നത്. 

അമ്മമാരുടെയും അച്ഛന്മാരുടെയും സന്തോഷത്തിന് ഇടയ്ക്കിടെ തീർത്ഥടന കേന്ദ്രങ്ങൾ പോവുക, ഹൗസ് ബോട്ട് യാത്ര ചെയ്യുക, സിനിമ കാണാൻ പോവുക എന്നിവയെല്ലാം സ്നേഹക്കൂടിൽ ചെയ്യാറുണ്ട്. നിലവിൽ 79 പേരാണ് ഉള്ളത്. അതിൽ 55 പേർ അമ്മമാരാണ്. ഉപേക്ഷിക്കപ്പെട്ട അമ്മമാരാണ് ഇവിടെ താമസിക്കുന്നവരെല്ലാം. 89 വയസുള്ള പങ്കജാക്ഷി അമ്മയാണ് പ്രായം കൂടിയ അമ്മ. 88 വയസുള്ള നാണപ്പനാണ് പ്രായം കൂടിയ അച്ഛൻ.

 

 

'റീൽസ് ചെയ്ത് താരങ്ങളായി...'

റീൽസ് ചെയ്യാൻ അച്ഛനമ്മമാർക്ക് വളരെയധികം ഇഷ്ടമാണ്. ഓരോ റീൽസും അവർ ഏറെ സന്തോഷത്തോടെ ആസ്വദിച്ചാണ് ചെയ്യാറുള്ളത്. റീൽസ് ചെയ്യാൻ ഇവിടെ പരിശീലനം നൽകുന്നുണ്ട്. ഞാനും സ്റ്റാഫുകളും അതിനായി സഹായിക്കും.  അച്ഛന്മമാരുടെ റീൽസ് കണ്ടിട്ട് വളരെ പോസിറ്റീവായ പ്രതികരണമാണ് ഇപ്പോൾ പലയിടങ്ങളിൽ നിന്നും വരുന്നത്. എന്നാൽ ഏറ്റവും സങ്കടം തോന്നിയത് റീൽസ് ചെയ്ത അച്ഛന്മമാരുടെ മക്കളോ ബന്ധുക്കളോ ആരും തന്നെ ഇത് കണ്ടിട്ട് വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തില്ല എന്നതാണ്.

'ചിലർക്ക് കപ്പയും മീനും, മറ്റ് ചിലർക്ക് സദ്യ...'

അച്ഛന്മമാർക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുക്കാറുണ്ട്. ചിലർക്ക് കപ്പയും മീനുമാകും. മറ്റ്  ചിലർക്ക് സദ്യയായിരി‌ക്കും ഇഷ്ടം. അവർക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി നൽകാറുണ്ട്.

 

 

'ലുലുമാളിൽ പോകണം, മെട്രോയിൽ കയറണം...' 

യാത്ര ഇഷ്ടപ്പെടുന്നവരാണ് ഓരോ അച്ഛന്മമാരും. സമയം കിട്ടുമ്പോഴോക്കൊ അവരെ ഇടയ്ക്കിടെ പുറത്ത് കൊണ്ട് പോകാറുണ്ട്. അവരുടെ സാധിക്കുന്ന എല്ലാ ആഗ്രഹവും ചെയ്ത് കൊടുക്കാറുണ്ട്. കൊച്ചിയിലെ ലുലു മാളിൽ പോകണമെന്നും മെട്രോയിൽ കയറണമെന്നതാണ് ഇനി അവരുടെ മനസിലുള്ള ആ​ഗ്രഹം. അവരുടെ ആ ആഗ്രഹം ഉടൻ തന്നെ നടക്കുമെന്നാണ് കരുതുന്നത്. യാത്രകളിൽ എല്ലാവരെയും കൊണ്ട് പോകാറുണ്ട്. വീൽ‌ ചെയറിലിരിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ നൽകി കൂടുതൽ സ്റ്റാഫിനെ ഉൾപ്പെടുത്തിയാകും യാത്ര പോകാറുള്ളത്. യാത്രകളാണെങ്കിലും ഭക്ഷണങ്ങളാണെങ്കിലും സ്പോൺസർ ചെയ്യാൻ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. 

'പകരം വയ്ക്കാനാകാത്ത സ്നേഹം :- അമ്മ...'

നമ്മുടെ ജീവിതത്തിലെ പകരം വയ്ക്കാനില്ലാത്ത വാക്കാണ് അമ്മ. അമ്മയെ ഉപമിക്കാൻ നമ്മുക്ക് ഒന്നിനെയും പറ്റില്ല. സ്നേഹക്കൂടിലെ ഓരോ അമ്മമാരും എന്റെ അമ്മമാരാണ്. അവർ എനിക്ക് ഒരിക്കലും ഭാരമായി തോന്നിയിട്ടില്ല.

പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം ; ഇന്ന് ലോക മാതൃദിനം

 

click me!