അവളുടെ ചുവടുകളിലും നോട്ടത്തിലും വീണുപോകുന്ന സ്ത്രീകള്‍!

By Web TeamFirst Published Apr 10, 2019, 6:27 PM IST
Highlights

നിര്‍ത്തിയിട്ട കാറിന് മുകളില്‍ കയറിനിന്ന് ആവേശത്തോടെ പാടുകയും ഉറച്ച ശബ്ദത്തില്‍ ഉറക്കെയുറക്കെ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സ്ത്രീ. സുഡാനി സ്ത്രീകളുടെ പരമ്പരാഗത വേഷമായിരുന്നു അവര്‍ ധരിച്ചിരുന്നത്. കോട്ടണ്‍ 'തോബ്', കാതില്‍ സ്വര്‍ണ്ണനിറത്തിലുള്ള ചന്ദ്രക്കലയുടെ തൂക്ക്...

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകുന്നില്ല. പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിച്ചുവരുന്നു. ഇതിനിടെ മനുഷ്യവിരുദ്ധമായ ഭരണനയങ്ങളും അടിച്ചമര്‍ത്തലുകളും. മുപ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം ഒമര്‍ അല്‍ ബാഷിറിനെതിരെ സുഡാനില്‍ പ്രതിഷേധം കത്തിപ്പടരാന്‍ ഇതിലുമധികം കാരണങ്ങള്‍ ആവശ്യമോ?

പ്രസിഡന്റിനെതിരെ നടക്കുന്ന പ്രതിഷേധപരിപാടികളില്‍ കാണുന്ന വന്‍ സ്ത്രീ പ്രാതിനിധ്യം ചരിത്രം സൃഷ്ടിക്കുകയാണ് സുഡാനില്‍. ജനവിരുദ്ധമായ ഭരണനയങ്ങളെ എതിര്‍ക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെ നടത്തിയ നൂറുകണക്കിന് അവകാശലംഘനങ്ങളോടുള്ള എതിര്‍പ്പ് കൂടി പ്രകടിപ്പിക്കാനാണ് സ്ത്രീകള്‍ തന്നെ നേരിട്ട് തെരുവിലിറങ്ങിയിരിക്കുന്നത്. 

ഇതിനിടെയാണ് വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ട് തെരുവിനെ അഭിസംബോധന ചെയ്യുന്ന വനിതയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡയയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വച്ചാണ് ഇവര്‍ തെരുവില്‍ പാട്ടുപാടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. 

നിര്‍ത്തിയിട്ട കാറിന് മുകളില്‍ കയറിനിന്ന് ആവേശത്തോടെ പാടുകയും ഉറച്ച ശബ്ദത്തില്‍ ഉറക്കെയുറക്കെ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സ്ത്രീ. സുഡാനി സ്ത്രീകളുടെ പരമ്പരാഗത വേഷമായിരുന്നു അവര്‍ ധരിച്ചിരുന്നത്. കോട്ടണ്‍ 'തോബ്', കാതില്‍ സ്വര്‍ണ്ണനിറത്തിലുള്ള ചന്ദ്രക്കലയുടെ തൂക്ക്... അത് അമ്മമാരില്‍ നിന്നും അമ്മൂമ്മമാരില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട് കിട്ടുന്ന സ്വത്താണ്. സുഡാന്റെ സംസ്കാരത്തെ വിളിച്ചോതുന്ന ആഭരണം. 

അങ്ങനെ സുഡാനിന്റെ 'വര്‍ക്കിംഗ് വുമണ്‍ ക്ലാസ്' പ്രതിനിധിയായി അവര്‍ തന്നെത്തന്നെ തെരഞ്ഞെടുക്കുയും സധൈര്യം തെരുവിലേക്കിറങ്ങുകയുമായിരുന്നു. ഊര്‍ജസ്വലതയോടെ അവര്‍ വിളിച്ച മുദ്രാവാക്യങ്ങളിലേക്ക് വൈകാതെ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു. മൊബൈല്‍ ക്യാമറകള്‍ അവള്‍ക്ക് നേരെ മിന്നിക്കൊണ്ടിരുന്നു. ആവേശം കൊണ്ട് ചുറ്റും നിന്നവര്‍ അവളുടെ വാക്കുകളെയും സംഗീതത്തെയും ഏറ്റെടുത്തു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ സുഡാനില്‍ നടന്നുകൊണ്ടിരിക്കുന്ന 'വുമണ്‍ റെവല്യൂഷ'ന്റെ അടയാളമായി സോഷ്യല്‍ മീഡിയയില്‍ അവള്‍ രേഖപ്പെടുത്തപ്പെട്ടു. 

അവളാരെന്ന് ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടില്ലെങ്കിലും ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഫെമിനിസ്റ്റ് മൂവ്‌മെന്റുകളുടെ ഭാഗമായി അവള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. നിരവധി സ്ത്രീകളാണ് അവരുടെ ചിത്രവും വീഡിയോയും തങ്ങളുടെ സോഷ്യല്‍ മീഡിയ വാളുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയമായ യോജിപ്പിലും അധികമായി ആ സ്ത്രീയുടെ പ്രഭാവമാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് വാദിക്കുന്നവരും നിരവധിയാണ്.

വീഡിയോ കാണാം...

click me!