'അമ്മമാർക്ക് മക്കളെ തൊഴിലിടത്തു തന്നെ പരിപാലിക്കാനാവുന്ന സൗകര്യങ്ങൾ ഉണ്ടാവട്ടെ'; മന്ത്രി വി. എൻ. വാസവൻ

By Web TeamFirst Published Nov 10, 2022, 5:10 PM IST
Highlights

കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്.  അത് രക്ഷിതാക്കൾ തുല്യമായി ഏറ്റെടുക്കണം. അമ്മമാർക്ക് മക്കളെ തൊഴിലിടത്തു തന്നെ പരിപാലിക്കാനാവുന്ന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകളിലേക്ക് ഈ അവസരം വിനിയോഗിക്കണം എന്നും മന്ത്രി കുറിച്ചു. 

പത്തനംതിട്ടയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മകനൊപ്പം എത്തിയ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തോടെ തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാവുകയാണ്. ഇപ്പോഴിതാ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജനെ കുറിച്ച്  കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മന്ത്രി വി.എന്‍ വാസവന്‍. കൈക്കുഞ്ഞുമായി ഉത്തരവാദിത്വം മറക്കാതെ ഓടിയെത്തുന്ന ഈ അമ്മയെ ഏറ്റുമാനൂരുകാര്‍ക്ക് സുപരിചിതമാണെന്നാണ് മന്ത്രി തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചത്. ആര്യയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ഒരു ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്. 

കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്.  അത് രക്ഷിതാക്കൾ തുല്യമായി ഏറ്റെടുക്കണം. അമ്മമാർക്ക് മക്കളെ തൊഴിലിടത്തു തന്നെ പരിപാലിക്കാനാവുന്ന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകളിലേക്ക് ഈ അവസരം വിനിയോഗിക്കണം എന്നും മന്ത്രി കുറിച്ചു. 

മന്ത്രിയുടെ കുറിപ്പ് വായിക്കാം...

ജോലിചെയ്യുന്ന അമ്മയും അവരെ കാത്തിരിക്കുന്ന കൈക്കുഞ്ഞുമാണല്ലോ ചര്‍ച്ചകളിൽ, അതുകൊണ്ടുമാത്രം പഴയൊരു പരിപാടിയില്‍ പങ്കെടുത്ത ചിത്രം പങ്കുവയ്ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എനിക്ക് മാത്രമല്ല ഏറ്റുമാനൂരുകാര്‍ക്കെല്ലാം അറിയാം കൈക്കുഞ്ഞുമായി ഉത്തരവാദിത്വം മറക്കാതെ ഓടിയെത്തുന്ന അമ്മയെ. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യരാജന്‍. ഒന്‍പതുമാസം പ്രായമുള്ള സഖിമൈത്രിയെന്ന മകളുമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുന്നത്. 
 
താന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അമ്മയോടൊപ്പം ഈ മകളുമുണ്ട് ചിരിയോടെ. അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയും തന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ തന്നിലേപ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വ്വഹിക്കാനുമുള്ള ശ്രമത്തിലാണ് ഇവർ. ആര്യയ്ക്കൊപ്പം കുട്ടിക്ക് കൂട്ടായി ഭർത്താവും കൂടെ ഉണ്ടാവാറുണ്ട്. കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്.  അത് രക്ഷിതാക്കൾ തുല്യമായി ഏറ്റെടുക്കണം. അമ്മമാർക്ക് മക്കളെ തൊഴിലിടത്തു തന്നെ പരിപാലിക്കാനാവുന്ന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകളിലേക്ക് ഈ അവസരം വിനിയോഗിക്കണം.

 

Also Read: 'തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് ആരുടെയും സഹതാപം ആവശ്യമില്ല'; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശബരീനാഥൻ

click me!