കുറച്ചെങ്കിലും സ്ഥലമുണ്ടോ? പൈനാപ്പിള്‍ കൃഷി ചെയ്‍ത് ലാഭമുണ്ടാക്കാം

By Web TeamFirst Published Jan 25, 2020, 2:40 PM IST
Highlights

ഇപ്പോള്‍ ധാരാളമായി ലഭ്യമാകുന്ന പൈനാപ്പിളുകളില്‍ നിന്ന് 20 ശതമാനത്തോളം വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കാനായി പ്രോസസ് ചെയ്യുന്നുണ്ട്. അഞ്ച് ശതമാനം ജ്യൂസ് നിര്‍മിക്കാന്‍ കൊണ്ടുപോകുന്നു. പക്ഷേ, പഴുത്ത ഫ്രഷ് പൈനാപ്പിളുകളില്‍ വലിയൊരു ശതമാനവും റീട്ടെയില്‍ വ്യാപാരികളുടെ കൈയില്‍ത്തന്നെയാണുള്ളത്.
 

പൈനാപ്പിള്‍ കൃഷിയും സംസ്‌കരണവും നല്ല വരുമാനം നേടിത്തരുന്ന സംരംഭമാണ്. സ്‌ക്വാഷും ജാമും ജെല്ലിയും അച്ചാറും കാന്‍ഡികളും ഹല്‍വയുമെല്ലാം നിര്‍മിക്കാന്‍ പൈനാപ്പിള്‍ ഉത്തമം. ലാറ്റിനമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും വന്‍തോതില്‍ കൃഷിചെയ്യുന്ന പൈനാപ്പിള്‍ നമ്മുടെ കേരളത്തിലും നന്നായി വളരുന്നുണ്ട്. ഇതാ പഴങ്ങളുടെ രാജ്ഞിയായ പൈനാപ്പിളിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍.

 

ആസ്‌ട്രേലിയയിലെ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പൈനാപ്പിളുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. കഴിക്കാന്‍ ഭക്ഷണപ്രിയരെ അന്വേഷിക്കുകയാണ് കര്‍ഷകര്‍. സെന്‍ട്രല്‍ ക്വീന്‍സ് ലാന്‍ഡില്‍ ഇത് പൈനാപ്പിള്‍ കാലമാണ്. കുറച്ച് കാലമായി വരള്‍ച്ച ബാധിച്ച ആസ്‌ട്രേലിയയിലെ തോട്ടങ്ങളില്‍ നിന്ന് പൈനാപ്പിളുകള്‍ മൂപ്പെത്തി പഴുത്ത് വിളവെടുപ്പിന് പാകമായിരിക്കുന്നു. ഇപ്പോള്‍ പഴങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനും ആവശ്യക്കാരെ കണ്ടുപിടിക്കാനുമുള്ള ഓട്ടത്തിലാണ് പൈനാപ്പിള്‍ കര്‍ഷകര്‍.

പൈനാപ്പിളുകള്‍ വളര്‍ന്ന് വിളവെടുക്കാന്‍ രണ്ടു വര്‍ഷമെടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. പഴങ്ങള്‍ ഗുണനിലവാരത്തില്‍ മുന്നിലാണ്. അതിമധുരമുള്ളതുമാണ്. സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും പൈനാപ്പിളുകള്‍ ഒരുമിച്ച് മാര്‍ക്കറ്റിലെത്തിയപ്പോള്‍ ആവശ്യക്കാരെ തേടി നടക്കേണ്ട അവസ്ഥ വന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

70,000 -ല്‍ക്കൂടുതല്‍ പൈനാപ്പിളുകള്‍ എല്ലാ വര്‍ഷവും ആസ്‌ട്രേലിയയില്‍ വിപണിയിലെത്തിക്കുന്നുണ്ട്. പഴങ്ങളുടെ ഉത്പാദനം വര്‍ധിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആവശ്യക്കാര്‍ കുറയുകയാണെന്നും വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

കാട്ടുതീ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി കാട്ടുതീ കാരണം കച്ചവടവും ജനങ്ങളുടെ സ്വത്തും നഷ്ടമായ സാഹചര്യമായിരുന്നു ആസ്‌ട്രേലിയയില്‍. നവംബറിലുണ്ടായ കാട്ടുതീയില്‍ പൈനാപ്പിള്‍ പായ്ക്ക് ചെയ്യാനുള്ള ഫാമുകള്‍ കത്തിനശിച്ചു. മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഉപകരണങ്ങളും നഷ്ടമായി.

പുതിയ ഷെഡ്ഡുകള്‍ ഇവര്‍  നിര്‍മിച്ചുകൊണ്ടിരിക്കുന്നു. കത്തിനശിച്ചതില്‍ നിന്ന് പുതിയ ബിസിനസ് സാധ്യതകളുണ്ടാക്കാന്‍ പരിശ്രമിക്കുന്നു.

വരള്‍ച്ച കൂടിയപ്പോള്‍ അതിമധുരം

വരള്‍ച്ച കടുത്തത് പൈനാപ്പിളിന്റെ ഗുണനിലവാരം കൂട്ടിയെന്ന് കര്‍ഷകര്‍ പറയുന്നു. വെള്ളം അധികം ലഭിക്കാതെ വളര്‍ന്നതായതുകൊണ്ട് പഴങ്ങള്‍ നല്ല മധുരമുള്ളവയാണ്.

 

ഇപ്പോള്‍ ധാരാളമായി ലഭ്യമാകുന്ന പൈനാപ്പിളുകളില്‍ നിന്ന് 20 ശതമാനത്തോളം വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കാനായി പ്രോസസ് ചെയ്യുന്നുണ്ട്. അഞ്ച് ശതമാനം ജ്യൂസ് നിര്‍മിക്കാന്‍ കൊണ്ടുപോകുന്നു. പക്ഷേ, പഴുത്ത ഫ്രഷ് പൈനാപ്പിളുകളില്‍ വലിയൊരു ശതമാനവും റീട്ടെയില്‍ വ്യാപാരികളുടെ കൈയില്‍ത്തന്നെയാണുള്ളത്.

കേരളത്തിലെ പൈനാപ്പിള്‍ കൃഷി

പൈനാപ്പിള്‍ സാധാരണയായി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് വളരുന്നത്. കര്‍ണാടകയിലും ബീഹാറിലും കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ വാഴക്കുളം അറിയപ്പെടുന്നത് പൈനാപ്പിള്‍ സിറ്റിയെന്നു തന്നെയാണ്.

അഞ്ച് പ്രധാന ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നു. മൗറീഷ്യസ്, ക്യൂ, എം.ഡി-2 , അമൃത, ക്യൂന്‍ എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍.

കൃഷിരീതി

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പൈനാപ്പിളിന് ആവശ്യം. വാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ കൃത്യമായ അകലം വേണം. നല്ല വെയിലും ലഭിക്കണം.

മഴയെ ആശ്രിച്ച് കൃഷി ചെയ്യുകയാണെങ്കില്‍ ഏപ്രില്‍-മെയ് ആണ് നടാന്‍ പറ്റിയ സമയം. ജൂണിലും ജൂലായിലും കൃഷി തുടങ്ങരുത്.

അടിവളമായി ഒരു സെന്‍റ് സ്ഥലത്ത് 100 കിലോഗ്രാം എന്ന തോതില്‍ ചാണകവും കമ്പോസ്റ്റും ചേര്‍ക്കാവുന്നതാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം.

മലയോരങ്ങളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുമ്പോള്‍ കോണ്ടൂര്‍ രീതിയില്‍ തടമെടുക്കണം. ആഴത്തില്‍ നീര്‍ച്ചാലുകള്‍ എടുത്ത് നടണം.

വിത്തുതൈകളാണ് നടീല്‍വസ്തു. മാതൃചെടിയുടെ ചുവട്ടില്‍ നിന്ന് വളര്‍ന്നുവരുന്ന തൈകളാണ് ഇവ.  ടിഷ്യുകള്‍ച്ചര്‍ തൈകളും നട്ടുവളര്‍ത്തുന്നുണ്ട്. പത്തോ പതിനഞ്ചോ ദിവസം തണലത്ത് വെച്ച് തൈകള്‍ നടാന്‍ പാകമാക്കിയെടുക്കണം.

വേര് ആഴത്തില്‍ പിടിച്ചു വളരാനായി പത്ത് സെ.മീ ആഴത്തില്‍ വിത്തുതൈകള്‍ നടണം.

വളം ചേര്‍ത്താല്‍ വിളവ് കൂടും

വളം നല്‍കിയാല്‍ നല്ല വിളവ് കിട്ടുന്ന പഴമാണിത്. മേല്‍വളമായി ചാണകപ്പൊടിയും കമ്പോസ്റ്റും രണ്ടുമാസത്തില്‍ ഒരിക്കല്‍ നല്കാം. ഒരു സെന്റ് സ്ഥലമാണെങ്കില്‍ 100 കിലോ നല്‍കണം.

 

പൈനാപ്പിള്‍ മൂപ്പെത്തുന്നതിന് മുമ്പ് ചാഞ്ഞുപോകുന്നത് തടയാന്‍ ഉണങ്ങിയ ഇലകളിട്ട് മൂടുകയോ അതേ ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ചാഞ്ഞ ഭാഗം നേരെയാക്കി കെട്ടിക്കൊടുക്കുകയോ ചെയ്യാം.

വിരിഞ്ഞു വരുന്ന സമയത്ത് കൂമ്പ് മാത്രം നുള്ളിക്കളഞ്ഞാല്‍ ചക്കകളുടെ വലിപ്പം വര്‍ധിക്കും. ഹോര്‍മോണ്‍ പ്രയോഗം നടത്തുന്ന പൈനാപ്പിളുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിളവ് തരും.

click me!