Latest Videos

സിവിൽ എഞ്ചിനീയറിം​ഗ് ജോലി ഉപേക്ഷിച്ച് ക്ഷീരകർഷകനിലേക്ക്, നേടുന്നത് കോടികൾ

By Web TeamFirst Published Sep 17, 2023, 9:33 AM IST
Highlights

എന്നാൽ, നേരത്തെ തന്നെ ജയ​ഗുരുവിന് വീട്ടിൽ പശുക്കളെ നോക്കാനും ഒക്കെ വലിയ താല്പര്യമായിരുന്നു. അങ്ങനെ 2019 -ൽ അയാൾ ജോലി രാജിവെക്കാനും അച്ഛനോടൊപ്പം ക്ഷീരകൃഷിയിലേക്ക് മാറാനും തീരുമാനിച്ചു.

വിജയത്തിന്റെ നിർവ്വചനം എന്താണ്? അത് ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെയാണ് ഒരു ജോലിയിൽ നിന്നും കിട്ടുന്ന സന്തോഷവും. ചിലർക്ക് ലക്ഷങ്ങൾ കിട്ടിയാൽ സന്തോഷമാവും. എന്നാൽ, മറ്റ് ചിലർക്ക് മാനസികമായ സംതൃപ്തി കൂടി ആവശ്യമാണ്. 

ഒരു സമയത്ത് ​ഗ്രാമത്തിൽ നിന്നും നിരവധി ആളുകൾ ജോലി തേടി ന​​ഗരങ്ങളിലേക്കും വിദേശങ്ങളിലേക്കും ഒക്കെ പോയിട്ടുണ്ട്. എന്നാൽ, എഞ്ചിനീയറിൽ നിന്നും ക്ഷീരകർഷകനായി മാറിയ യുവാവിന്റെ ജീവിതം ചിലപ്പോൾ നിങ്ങൾക്ക് ഒരു പ്രചോദനമായിത്തീരാൻ സാധ്യതയുണ്ട്. 

26 -കാരനായ ജയഗുരു ആചാര് ഹിന്ദറാണ് ആ യുവാവ്. മാതാപിതാക്കളോടൊപ്പം ഡയറി ഫാം നടത്തുകയാണ് ഇപ്പോൾ ജയ​ഗുരു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ മുണ്ട്രു ഗ്രാമമാണ് ജയഗുരുവിന്റെ സ്ഥലം. വിവേകാനന്ദ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ സിവിൽ എഞ്ചിനീയറിംഗാണ് അദ്ദേഹം പഠിച്ചത്. പിന്നീട്, ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു വർഷം സിവിൽ എഞ്ചിനീയറായി ജോലി ചെയ്തു.

എന്നാൽ, നേരത്തെ തന്നെ ജയ​ഗുരുവിന് വീട്ടിൽ പശുക്കളെ നോക്കാനും ഒക്കെ വലിയ താല്പര്യമായിരുന്നു. അങ്ങനെ 2019 -ൽ അയാൾ ജോലി രാജിവെക്കാനും അച്ഛനോടൊപ്പം ക്ഷീരകൃഷിയിലേക്ക് മാറാനും തീരുമാനിച്ചു. പുതിയ വഴികളിലൂടെയും മറ്റും ബിസിനസ് വ്യാപിപ്പിച്ചു. കുടുംബ ബിസിനസ് വിപുലമാക്കിയതോടെ മാസത്തിൽ 10 ലക്ഷം രൂപ എന്നത് പിന്നെയും കൂടി. പുതിയപുതിയ സാങ്കേതികവിദ്യകളും മറ്റും അയാളെ സഹായിച്ചു. 

ഓരോ മാസവും ആയിരക്കണക്കിന് ചാക്കുകൾ ഉണങ്ങിയ ചാണകം അയാൾ വിൽക്കുന്നുണ്ട്. അതുപോലെ ചെടികൾക്ക് നനയ്ക്കാനുള്ള ചാണകവും പശുമൂത്രവും മറ്റുമടങ്ങിയ ലായനിയും ഇവർ വിൽക്കുന്നുണ്ട്. 

ഇതൊന്നും കൂടാതെ ദിവസവും 750 ലിറ്റർ പാലും 30-40 ലിറ്റർ നെയ്യും ജയ​ഗുരു വിൽക്കുന്നു. ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഭാവിയിൽ ജയഗുരു പാലുൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഒരു യൂണിറ്റ് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. 'ഈ ജോലിയിൽ താൻ ചിലപ്പോൾ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരും എന്ന് എനിക്കറിയാം. എന്നാൽ, ഇവിടെ എന്റെ ബോസ് ഞാൻ തന്നെയാണ്. ഞാൻ പൂർണസംതൃപ്തനാണ്' എന്നും അയാൾ പറഞ്ഞു.

click me!