ഔഷധസസ്യങ്ങള്‍ അസുഖം ഭേദമാക്കുമോ? ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ?

By Web TeamFirst Published Mar 3, 2020, 3:52 PM IST
Highlights

ക്യാന്‍സറിന് ഫലപ്രദമാണെന്ന് പറയപ്പെടുന്ന പല മരുന്നുകളും ചെടികളില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ശാസ്ത്രീയമായ പഠനങ്ങള്‍ ഇതില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. 

ഔഷധസസ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പഠനങ്ങളാണ് ഗവേഷകര്‍ ഇന്ന് പങ്കുവെക്കുന്നത്. 2006 -ല്‍ നടത്തിയ ഗവേഷണത്തില്‍ നിന്ന് 70,000 -ല്‍ക്കൂടുതല്‍ ഔഷധ സസ്യങ്ങളുടെ ഇനങ്ങള്‍ മരുന്നുകള്‍ നിര്‍മിക്കാനായി ലോകത്താകമാനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൈവവൈവിധ്യങ്ങളുടെ നശീകരണവും മണ്ണൊലിപ്പും കാരണം ഔഷധ സസ്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടാകുന്നു. ഇത്തരം സസ്യങ്ങളുടെ വ്യാവസായികമായ ഉപയോഗം വര്‍ധിച്ചുവന്നതിനനുസരിച്ച് സസ്യങ്ങളെ സംരക്ഷിക്കാനുള്ള രീതികള്‍ അവലംബിക്കാത്തതു കാരണവും എണ്ണത്തില്‍ കുറവു വരുന്നുണ്ട്.

ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 8000 -ല്‍ക്കൂടുതല്‍ ഔഷധസസ്യങ്ങളുടെ ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. നമ്മുടെ രാജ്യത്തിന് പണ്ടു മുതലേയുള്ള പരമ്പരാഗതമായ ചികിത്സാരീതിയില്‍ ഇത്തരം സസ്യങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തില്‍ മലബാര്‍ പ്രദേശത്തെ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരണമടങ്ങിയിട്ടുണ്ട്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുള്ള നാല് സമുദായത്തില്‍പ്പെട്ടവര്‍ 39 തരത്തിലുള്ള പ്രാദേശികമായ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 17 എണ്ണം വിവിധതരം അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. ഹിമാചല്‍ പ്രദേശിലെ ഗുജ്ജാര്‍ സമുദായത്തിലുള്ളവര്‍ ഉപയോഗിക്കുന്ന 83 സസ്യങ്ങളുടെ ഇനങ്ങളില്‍ 32 എണ്ണം മരുന്നായാണ് ഉപയോഗിക്കുന്നത്.

ഇന്ന് പ്രാദേശികമായ സമുദായങ്ങള്‍ അവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ പരമ്പരാഗതമായ പച്ചമരുന്നുകളെ ആശ്രയിക്കുന്നുവെന്ന് എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സീനിയര്‍ ഡയറക്ടറായ എന്‍. അനില്‍കുമാര്‍ പറയുന്നു.

ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ?

സസ്യങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന സത്തുകള്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നതിനെ പലരും ചോദ്യം ചെയ്യുന്നു. ഇത്തരം ഗുണത്തിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോയെന്നാണ് പലരുടെയും ചോദ്യം.

സസ്യസംബന്ധിയായ മരുന്നുകള്‍ പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പറയുന്നവരുമുണ്ട്. കിഡ്‌നി തകരാറുകള്‍ മൂക്കൊലിപ്പ് സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കെല്ലാമുള്ള സാധ്യതകള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാതെയാണ് പച്ചമരുന്നുകള്‍ തയ്യാറാക്കുന്നതെന്നും വാദമുണ്ട്.

സംഗതി ഇതൊക്കെയാണെങ്കിലും ഔഷധസസ്യങ്ങള്‍ക്ക് മരുന്നുണ്ടാക്കുന്നതിലുള്ള പങ്ക് ആര്‍ക്കും തള്ളിക്കളയാനാകില്ല. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 25 ശതമാനത്തോളമുള്ള ആധുനിക മരുന്നുകള്‍ ഇത്തരം സസ്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. നേരിട്ടോ അല്ലാതെയോ സസ്യങ്ങളെ പ്രയോജനപ്പെടുത്തിയാണ് മരുന്നുകള്‍ നിര്‍മിക്കുന്നത്.

ക്യാന്‍സറിന് ഫലപ്രദമാണെന്ന് പറയപ്പെടുന്ന പല മരുന്നുകളും ചെടികളില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ശാസ്ത്രീയമായ പഠനങ്ങള്‍ ഇതില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. 13 സംസ്ഥാനങ്ങളിലായി 10,935 ഹെക്ടറില്‍ ഇത്തരം സസ്യങ്ങളെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നാഷനല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് നടത്തുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ജീന്‍ ബാങ്കുകള്‍ സംരക്ഷിച്ചുപോരുന്നുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് ട്രാന്‍സ്ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സ് ആന്റ് ടെകിനോളജിയിലെ മുന്‍ ജോയിന്റ് ഡയറക്ടറായ കെ.ഹരിദാസന്‍ പറയുന്നത് ഔഷധ സസ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം നശിച്ചുപോകാന്‍ സാധ്യതയുള്ളവയാണെന്നാണ്. പടിഞ്ഞാറന്‍ ഹിമാലയത്തിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും ഇത്തരം സസ്യങ്ങളില്‍ പഠനം നടത്തിയതാണ് ഇദ്ദേഹം.

ഔഷധസസ്യങ്ങളാണ് ഏറ്റവും കൂടുതല്‍ തവണ വിളവെടുപ്പ് നടത്തി പ്രതികൂലമായ സാഹചര്യം നേരിടുന്ന സസ്യജാലം. ചില ഇനങ്ങള്‍ വ്യാവസായികമായി ലാഭമുണ്ടാക്കുന്നു. മറ്റുചില സസ്യങ്ങള്‍ വളര്‍ന്ന് വിളവെടുക്കാന്‍ ധാരാളം വര്‍ഷങ്ങള്‍ വേണ്ടിവരുന്നവയാണ്. 

click me!