ചെറിയുടെ വിവിധ ഇനങ്ങളും പ്രത്യേകതകളും...

Published : Jul 05, 2020, 04:45 PM IST
ചെറിയുടെ വിവിധ ഇനങ്ങളും പ്രത്യേകതകളും...

Synopsis

പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചെടികള്‍ക്ക് ഒരു വര്‍ഷത്തില്‍ 100 ഗ്രാം നൈട്രജനും 169 ഗ്രാം ഫോസ്ഫറസും 260 ഗ്രാം പൊട്ടാഷും നല്‍കാറുണ്ട്. രണ്ടു പ്രാവശ്യമായാണ് ഈ വളങ്ങള്‍ നല്‍കുന്നത്. ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ആദ്യത്തെ ഡോസ് നല്‍കുന്നത്. ജനുവരി മാസത്തിലാണ് രണ്ടാമത്തേത് നല്‍കുന്നത്.

കുറ്റിച്ചെടിയായി വളര്‍ന്ന് ആകര്‍ഷകമായ നിറങ്ങളിലുള്ള പഴങ്ങള്‍ തരുന്ന ചെറി വീടുകളില്‍ പലരും വളര്‍ത്തുന്നുണ്ട്. യൂറോപ്പിലും ഏഷ്യന്‍ മേഖലകളിലും ആദ്യമായി നട്ടുവളര്‍ത്തിയ ചെറിപ്പഴം ഇപ്പോള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും വളരുന്നുണ്ട്. തുര്‍ക്കി, യു.എസ്.എ, ഇറാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചെറിപ്പഴം ഉത്പാദിപ്പിക്കുന്നത്.

 

ചെറി കൃഷി ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ഇരുപത്തിയാറാം സ്ഥാനമാണ്. തണുത്ത കാലാവസ്ഥയാണ് ഈ ചെടി വളരാന്‍ ആവശ്യമുള്ളതെന്നതിനാല്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളാണ് കൂടുതല്‍ കൃഷിക്ക് ഉത്തമം.

വിറ്റാമിന്‍ സിയുടെയും നാരുകളുടെയും നല്ല ഉറവിടമാണ് ചെറിപ്പഴം. മസിലുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ പരിഹരിക്കാനും വാതസംബന്ധമായ വേദന അകറ്റാനും നല്ല ഉറക്കം കിട്ടാനും ചര്‍മത്തിന് പ്രായമാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചെറിയില്‍ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങള്‍ക്ക് കഴിവുണ്ട്.

പ്രധാനമായും 100 ഇനങ്ങളിലുള്ള ചെറികളുണ്ട്. ഉരുണ്ട ആകൃതിയുള്ളതും കടുത്ത ചുവപ്പും ഇളംചുവപ്പും നിറമുള്ളതുമായ കായകളുണ്ടാകുന്ന ഇനത്തില്‍പ്പെട്ട ഹൈബ്രിഡ് ഇനങ്ങളില്‍ പ്രചാരത്തിലുള്ളത് ലാപിന്‍സ്, സമ്മിറ്റ്, സാം, സ്റ്റെല്ല എന്നിവയാണ്.

ഹൃദയത്തിന്റെ ആകൃതിയിലുള്ള പഴങ്ങളുണ്ടാകുന്ന മറ്റൊരിനവുമുണ്ട്. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശില്‍ വളരുന്ന ഇനങ്ങളാണ് പിങ്ക് ഏര്‍ളി, ബ്ലാക്ക് ടാര്‍ട്ടാറിയന്‍, വാന്‍, ഏര്‍ളി റിവേഴ്‌സ്, ബ്ലാക്ക് റിപ്പബ്ലിക്കന്‍ എന്നിവ. ജമ്മു കാശ്മീരിലെ പ്രധാനപ്പെട്ട ഇനങ്ങളാണ് ഏര്‍ളി പര്‍പ്പിള്‍ ബ്ലാക്ക് ഹാര്‍ട്ട്, ബിഗാരിയു നോയര്‍ ഗ്രോസ്, ബിഗാരിയു നെപോളിയന്‍ എന്നിവ. ഉത്തര്‍പ്രദേശില്‍ കൃഷി ചെയ്യുന്ന ചെറിയുടെ ഇനങ്ങളാണ് ബെഡ്‌ഫോര്‍ഡ് പ്രോലിഫിക്, ഗവര്‍ണേഴ്‌സ് വുഡ്, ബ്ലാക്ക് ഹാര്‍ട്ട് എന്നിവ.

സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലങ്ങളിലാണ് ചെറിപ്പഴം നന്നായി വളരുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ചെറി വളര്‍ത്തുന്ന സംസ്ഥാനങ്ങളാണ് ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ് എന്നിവ.

വാര്‍ഷിക മഴ ലഭ്യത 100 മുതല്‍ 125 സെ.മീ വരെ ലഭിക്കുന്ന സ്ഥലങ്ങളാണ് വളര്‍ച്ചയ്ക്ക് അഭികാമ്യം. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള മണ്ണ് കൃഷി ചെയ്യാന്‍ നല്ലതാണ്. പി.എച്ച് മൂല്യം 6.0നും 7.5 നും ഇടയിലായിരിക്കണം.

വിത്ത് മുളപ്പിച്ചും വേരുകളോടുകൂടി പറിച്ചുനട്ടുമാണ് ചെറി വളര്‍ത്തുന്നത്. ഗ്രാഫ്റ്റിങ്ങ് ആണ് പ്രധാനമായും ഉപയോഗിക്കുന്ന രീതി. നന്നായി പഴുത്ത പഴത്തില്‍ നിന്നാണ് വിത്തുകള്‍ വേര്‍തിരിക്കുന്നത്. ഈ വിത്തുകള്‍ ഉണക്കി തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നു. ഈര്‍പ്പമുള്ള അവസ്ഥയില്‍ വളരെക്കാലം സൂക്ഷിച്ച ശേഷമാണ് വിത്തുകള്‍ മുളച്ച് വരുന്നത്. നഴ്‌സറികളില്‍ ഈ തൈകള്‍ ആറ് സെ.മീ ആഴത്തിലും 15 സെ.മീ അകലത്തിലും കുഴിയെടുത്ത് നടണം. വരികള്‍ തമ്മിലുള്ള അകലം 25 സെ.മീ ആയിരിക്കണം.

നഴ്‌സറിയില്‍ നിന്ന് മാറ്റി കൃഷിസ്ഥലത്തേക്ക് നടുമ്പോള്‍ ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് 10 കി.ഗ്രാം അഴുകിയ ജൈവവളങ്ങളും ചേര്‍ത്താണ് നടുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുമ്പോളാണ് ഈ അളവ് ബാധകം. നടുന്നതിന്റെ നാല് ആഴ്ചകള്‍ക്ക് മുമ്പാണ് ഇത് മണ്ണില്‍ ചേര്‍ക്കേണ്ടത്. കൂട്ടത്തില്‍ അര കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റും നല്‍കാറുണ്ട്.

ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടല്‍ നടത്തണം. നാല് ദിവസത്തില്‍ ഒരിക്കല്‍ എന്ന ഇടവേളയില്‍ ആണ് ഒരു വര്‍ഷം പ്രായമാകുന്നതുവരെയുള്ള തൈകള്‍ക്ക് നനച്ചുകൊടുക്കുന്നത്.

പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചെടികള്‍ക്ക് ഒരു വര്‍ഷത്തില്‍ 100 ഗ്രാം നൈട്രജനും 169 ഗ്രാം ഫോസ്ഫറസും 260 ഗ്രാം പൊട്ടാഷും നല്‍കാറുണ്ട്. രണ്ടു പ്രാവശ്യമായാണ് ഈ വളങ്ങള്‍ നല്‍കുന്നത്. ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ആദ്യത്തെ ഡോസ് നല്‍കുന്നത്. ജനുവരി മാസത്തിലാണ് രണ്ടാമത്തേത് നല്‍കുന്നത്.

ഇന്ത്യയില്‍ ചെറി വളര്‍ത്താന്‍ അനുയോജ്യമായ സമയം ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ്. ചെടികള്‍ക്ക് ആഴ്ചയുടെ കൃത്യമായ ഇടവേളകളിലാണ് നനയ്ക്കുന്നത്. തുള്ളിനനയാണ് നല്ലത്.

പിങ്കും വെളുപ്പും നിറങ്ങളിലുള്ള പൂക്കളുള്ള ചെറികളുണ്ട്. വെള്ളനിറത്തിലുള്ള കായകള്‍ മൂത്ത് പഴുത്താല്‍ ഓറഞ്ച് നിറമാകും. പിങ്ക് നിറമുള്ള പൂക്കളുടെ കായകള്‍ക്കാണ് വലുപ്പം കൂടുതലുള്ളത്.


 

PREV
click me!

Recommended Stories

കിലോയ്‍ക്ക് ലക്ഷങ്ങൾ വിലവരുന്ന മാമ്പഴം നട്ടുവളർത്തി, യുവാവിന്‍റെ ഉറക്കം പോലും മാവിനടുത്ത്, എങ്ങനെ വിൽക്കുമെന്നറിയില്ല!
തക്കാളിയിലെ കീടങ്ങളെ അകറ്റാൻ ജൈവ വഴികൾ പലതുണ്ട്