
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‍ത കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ നടൻ അയാസ് അഹമ്മദ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ ഇൻഫ്ലേറ്റബിൾ ബോട്ടിൽ യാത്ര ചെയ്യുന്ന നടന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്. മുംബൈയിലെ മഴക്കാല ദുരിതങ്ങളെ നർമ്മരൂപത്തിൽ അവതരിപ്പിച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടത്.
ഓറഞ്ച് നിറത്തിലുള്ള ഇൻഫ്ലേറ്റബിൾ ബോട്ടിൽ കുടയും പിടിച്ച് മുംബൈയിലെ വീര ദേസായി റോഡിലൂടെ സഞ്ചരിക്കുന്നതാണ് വീഡിയോയിലെ ദൃശ്യം. “എല്ലാ മൺസൂൺകാലത്തും മുംബൈക്കാർ” എന്ന അടിക്കുറിപ്പോടെയാണ് അയാസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. "കുട കൊണ്ടുവന്നത് നന്നായി" എന്ന തമാശയും അദ്ദേഹം കുറിപ്പിൽ ചേർത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രതികരണപ്രവാഹം വീഡിയോയ്ക്ക് നാലുലക്ഷത്തിലധികം കാഴ്ചക്കാരെയും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു. "മുംബൈയുടെ പുതിയ ഓട്ടോറിക്ഷ", "നേരെ ബീച്ചിലെത്തിയല്ലോ" തുടങ്ങിയ രസകരമായ കമന്റുകളാണ് ഏറെയും. "ഓരോ മഴക്കാലത്തും ഇത്തരമൊരു കണ്ടന്റ് കാത്തിരിക്കാറുണ്ട്" എന്നായിരുന്നു മറ്റൊരു പ്രതികരണം.
അതേസമയം, ചിലർ മുംബൈയിലെ അടിസ്ഥാന സൗകര്യങ്ങളെ വിമർശിച്ചും രംഗത്തെത്തി. "രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനാണ് ബിഎംസി. എന്നിട്ടും എല്ലാ വർഷവും ഇതേ അവസ്ഥയാണ്" എന്നായിരുന്നു ഒരു കമന്റ്.
വാർത്തയിലും ഇടംപിടിച്ചു വീഡിയോ പിന്നീട് ദേശീയ ഹിന്ദി വാർത്താ ചാനലുകളിലും ഇടംപിടിച്ചു. വെള്ളക്കെട്ടിനിടയിൽ റിപ്പോർട്ടിംഗ് നടത്തിയ അവതാരകൻ "ഇനി എപ്പോഴും ഇങ്ങനെ ബോട്ടിലാണോ യാത്ര?" എന്ന് ചോദിച്ചപ്പോൾ, "കാറുകൾ വഴിയിൽ കുടുങ്ങുന്നു. വൈദ്യുതിക്കും ചെലവ് കൂടുകയാണ്." എന്നായിരുന്നു അയാസിന്റെ തമാശ നിറഞ്ഞ മറുപടി.
അതേസമയം ചിരി പടർത്തുന്നതാണ് ഈ വീഡിയോ എങ്കിലും മുംബൈയിലെ സ്ഥിതി അതീവ ഗുരുതരമാണ്. കനത്ത മഴയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുംബൈക്കും റായ്ഗഡ് ജില്ലയ്ക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കുള്ളിൽ 200 മുതൽ 300 മില്ലിമീറ്റർ വരെ മഴ ലഭിച്ച ചില പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
അന്ധേരി സബ്‌വേയിൽ മൂന്നുമുതൽ നാലടി വരെ വെള്ളം ഉയർന്നതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിലും സിയോൺ–പൻവേൽ ഹൈവേയിലും വൻ ഗതാഗതക്കുരുക്കുണ്ടായി. ലോക്കൽ ട്രെയിൻ സർവീസുകൾ വൈകിയതോടൊപ്പം മോശം കാലാവസ്ഥയെ തുടർന്ന് മുംബൈയിലേക്കുള്ള ചില വിമാനങ്ങൾ സൂറത്ത്, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
2007-08ൽ എംടിവി റോഡീസിലൂടെ ശ്രദ്ധ നേടിയ അയാസ് അഹമ്മദ് പിന്നീട് നിരവധി ഹിന്ദി ടെലിവിഷൻ പരമ്പരകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ നർമ്മം കലർന്ന വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധ നേടുന്ന അദ്ദേഹം നിലവിൽ രണ്ട് ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ കൂടിയാണ്.