ഒമ്പതുമാസം, ഹോണ്ട വിറ്റത് 40 ലക്ഷം ഇരുചക്രവാഹനങ്ങള്‍

By Web TeamFirst Published Jan 11, 2020, 2:02 PM IST
Highlights

 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്.  

2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) വിറ്റത് 40 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ .  2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്.  

ആഭ്യന്തര വിപണിയില്‍ 37,71,457 യൂണിറ്റ് വില്‍പ്പന നടന്നപ്പോള്‍ 2,52,697 യൂണിറ്റ് കയറ്റുമതി ചെയ്തു. മൊത്തം 40,24,154 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്.

നിലവില്‍ ആഗോളതലത്തില്‍ 50 സിസി മുതല്‍ 1,800 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് ഹോണ്ട നിര്‍മിക്കുന്നത്. 21 രാജ്യങ്ങളിലെ 35 നിര്‍മാണശാലകളിലായി ഈ ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നു. ഈയിടെയാണ് ആഗോളതലത്തില്‍ ഇതുവരെയായി 400 മില്യണ്‍ (40 കോടി) യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിച്ചതായി ഹോണ്ട മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചത്. 1949 ല്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ചുതുടങ്ങിയതിന്റെ എഴുപതാം വര്‍ഷത്തിലാണ് ഈ നേട്ടം.

ഗുജറാത്തിലെയും മനേസറിലെയും പ്ലാന്റുകള്‍ ഉൾപ്പടെ നിലവില്‍ ഇന്ത്യയില്‍ നാല് പ്ലാന്റുകളിലാണ് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ ഹോണ്ടയുടെ ഏറ്റവും വലിയ എതിരാളിയായ ഹീറോ മോട്ടോകോര്‍പ്പ് ഇതേ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ 50,75,208 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. അതായത് ഹോണ്ടയേക്കാള്‍ പത്ത് ലക്ഷത്തോളം യൂണിറ്റ് കൂടുതല്‍. 

click me!