
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി പുതുതായി വാങ്ങിയ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓണത്തിന് നിരത്തിലിറങ്ങും. യാത്രക്കാർക്കുള്ള ഓണ സമ്മാനമായി ബസുകൾ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പുതിയതായി എത്തിയ ബസുകൾ മന്ത്രി നേരിട്ട് ഓടിച്ച് നോക്കി വിലയിരുത്തിയിരുന്നു. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്. ബസുകൾ ഓണ സമ്മാനമായി എത്തുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നൽകിയിരുന്നത്. അതിനാൽ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്കായി പുറത്തിറക്കുന്നത് ഏരെ ആകാംക്ഷയോടെയാണ് ആനവണ്ടി പ്രേമികളും യാത്രക്കാരും നോക്കി കാണുന്നത്. എന്നാൽ നേരത്തെ ബസിന്‍റെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ബസിന്‍റെ മോശമാണെന്നും പെയിന്‍റിങ് അടക്കം മാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കമന്‍റുമായി എത്തിയിരുന്നു.
ടാറ്റയുടെ ഷാസിയിൽ എസിജിഎൽ കമ്പനിയാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. ഗോവയിലെ എസിജിഎൽ കമ്പനി നിര്‍മിച്ച ബസിന്‍റെ ഉള്‍വശവും സീറ്റുമെല്ലാം നല്ല നിലവാരത്തിലുള്ളതാണെന്നും ബസിന്‍റെ പുറത്തെ ഡിസൈന്‍റെ പേരിൽ മോശം അഭിപ്രായമാണെങ്കിലും ഉള്‍വശം മികച്ചതാണെന്നും സീറ്റുകളടക്കം മികച്ചവയാണെന്നും ആവശ്യത്തിന് ലഗ് സ്പേസുണ്ടെന്നുമാണ് ബസ് നേരിട്ടുകണ്ട പലരും അഭിപ്രായപ്പെട്ടത്. ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ സീറ്റുകളാണെന്നും ഡിസൈൻ കൂടി കുറച്ചുകൂടി മികച്ചതാക്കണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.
2018ൽ 100 ഡീസൽ ബസുകള്‍ വാങ്ങിയശേഷം ആറുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്തേക്ക് പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഭരണകാലത്ത് വാങ്ഹിയ 434 ബസുകളും സ്വിഫ്റ്റിനാണ് നൽകിയത്. ഇപ്പോള്‍ പുറത്തിറക്കുന്ന ആദ്യ ബാച്ചിലെ 80 ബസുകളിൽ 60 സൂപ്പര്‍ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. ഇതിനുപുറമെ അശോക് ലൈലാന്‍ഡിന്‍റെ എട്ട് എസി സ്ലീപ്പര്‍, പത്ത് എസി സ്ലീപ്പര്‍ കം സീറ്റര്‍, എട്ട് എസി സെമി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുള്ള ബസുകളും പുറത്തിറക്കുന്നുണ്ട്. ഓര്‍ഡിനറി സര്‍വീസിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകളും വാങ്ങുന്നുണ്ട്.