പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു, വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ!

By Web TeamFirst Published Dec 31, 2019, 9:48 AM IST
Highlights

തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിനു മുകളിലായിരുന്നു സംഭവം

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ച്‌ യന്ത്രത്തകരാറിലായി. വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനാല്‍ വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്. 

തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഞായറാഴ്‌ച രാത്രി 9.50നാണ് സംഭവം.  169 യാത്രക്കാരുമായി  സിംഗപ്പൂരിലേക്ക് പറന്നുയര്‍ന്ന ഫ്ളൈ സ്‌കൂട്ടിന്റെ ടി ആര്‍ 531 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന് വിമാനം യന്ത്രത്തകരാറിലായി. ഉടനെ തിരിച്ചിറക്കാന്‍ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചു. ലാന്‍ഡിങ് നടത്താന്‍ അനുമതി കിട്ടിയതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു . 

തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി ഹോട്ടലുകളിലേക്ക് മാറ്റി. വിമാനം തകരാര്‍ പരിഹരിച്ച ശേഷം തിങ്കളാഴ്‌ച രാത്രി എട്ടോടെ ഇതേ യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പറന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷിയിടിച്ചുള്ള അപകടങ്ങളെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചിറക്കുക പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  വിമാനം ലാന്‍ഡിങ് നടത്തുമ്പോഴും പറന്നുയരുമ്പോഴുമാണ് പക്ഷി ശല്യം രൂക്ഷമാകുന്നത്. 

എന്നാല്‍ പക്ഷിശല്യം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് എയര്‍പോര്‍ട്ട് വ്യക്തമാക്കുന്നത്. പക്ഷേ പക്ഷികളുടെ ശല്യത്തിന് കുറവിെല്ലന്ന് പൈലറ്റുമാര്‍ പറയുന്നു. രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം പക്ഷിയിടി സാധ്യതയുള്ളത് തിരുവനന്തപുരത്താണെന്ന് വ്യോമയാനമന്ത്രാലയത്തിന്‍റെ കണക്കുകള്‍. 20,000 വിമാനനീക്കങ്ങള്‍ നടക്കുമ്പോള്‍ ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് എല്ലാ മാസവും അഞ്ചും ആറും തവണ വിമാനത്തില്‍ പക്ഷിയിടിക്കുന്നുണ്ട്. പക്ഷേ ഒരുവര്‍ഷം പത്തോളം അപകടങ്ങള്‍ മാത്രമാണ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സൂചന. 

click me!