
രാജ്യത്ത് ഇരുചക്ര വാഹനങ്ങൾക്ക് പ്രത്യേക പാത അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ. റോഡ് സുരക്ഷയെക്കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എഡ്യൂക്കേഷൻ (ഐആർടിഇ) പ്രസിഡന്റ് രോഹിത് ബലൂജ ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്ങനെ ചെയ്യുന്നത് റോഡപകടങ്ങൾ വലിയൊരളവിൽ തടയാൻ സഹായിക്കുമെന്നും കൂടാതെ, ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷയും മെച്ചപ്പെടുമെന്നും രോഹിത് ബലൂജ വ്യക്തമാക്കി.
ഇരുചക്ര വാഹന ഡ്രൈവർമാർക്കായി പ്രത്യേക ഡ്രൈവിംഗ് ലെയ്‌നുകൾ നിർമ്മിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ രാജ്യത്ത് ഇരുചക്ര വാഹനങ്ങൾക്ക് പ്രത്യേക ലെയ്‌നുകൾ നിർമ്മിച്ചിട്ടില്ലെന്നും ഗതാഗത നിയമങ്ങളും കർശനമായി പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഈ രണ്ട് കാര്യങ്ങളും നടപ്പിലാക്കിയാൽ റോഡപകടങ്ങൾ കുറയ്ക്കാൻ കഴിയും. ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളതെന്നും അദ്ദേഹം.
മറ്റുള്ളവരെ പകർത്തുന്നതിനുപകരം ഇന്ത്യ സ്വന്തമായി ഒരു വാഹന സുരക്ഷാ സംവിധാനം തയ്യാറാക്കണമെന്നും ബലൂജ പറഞ്ഞു. അതിനാൽ ഇവിടെയുള്ള പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് മികച്ച സുരക്ഷ ഉറപ്പാക്കാൻ കഴിയും. ലോകത്ത് ഏറ്റവും കൂടുതൽ റോഡ് അപകട മരണങ്ങൾ ഇന്ത്യയിലാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) എക്സിക്യൂട്ടീവ് ഡയറക്ടർ പ്രശാന്ത് കെ ബാനർജി പറഞ്ഞു. യാത്രാ വാഹനങ്ങൾക്ക് അത്യാധുനിക സുരക്ഷാ സവിശേഷതകളുണ്ടെന്നും അവ മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊക്കെയാണെങ്കിലും, രാജ്യത്തെ ജനങ്ങൾക്കിടയിൽ ശക്തമായ ഒരു നിരീക്ഷണ സംവിധാനത്തിന്റെയും തുല്യ നിയമത്തിന്റെയും അവബോധത്തിന്റെയും വലിയ അഭാവമുണ്ട്.
ഇരുചക്ര വാഹനങ്ങളിൽ എബിഎസ് ബ്രേക്കുകൾ പോലുള്ള സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ (ഐആർഎഫ്) പ്രസിഡന്റ് (എമെറിറ്റസ്) കെ കെ കപില പറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് എയർബാഗുകൾ നിർബന്ധമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ധരിക്കുന്നില്ലെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കാത്ത തരം ഹെൽമെറ്റുകൾ അവതരിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതേസമയം രാജ്യത്തെ വാഹന ഗതാഗതത്തിന്റെ 74 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. എന്നാൽ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമ്പോഴും ഗതാഗത എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾ ഉണ്ടാക്കുമ്പോഴും അവ അവഗണിക്കപ്പെടുന്നു എന്നതാണ് ഒരു പ്രധാന വസ്‍തുത. മേൽപ്പറഞ്ഞവയിൽ ഒരുഘട്ടത്തിലും ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തുന്നില്ല എന്നതും അവ അവഗണിക്കപ്പെടുന്നു എന്നതും ഞെട്ടിപ്പക്കുന്ന കാര്യമാണ്.