വരുന്നൂ, ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റുമായി റോയൽ എൻഫീൽഡ്

By Web TeamFirst Published Aug 28, 2018, 7:02 PM IST
Highlights

ഇന്ത്യൻ മിലിറ്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. ഇന്ത്യൻ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ ബൈക്ക്

പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 വെറും മൂന്നു മിനിട്ടിനുള്ളില്‍ വിറ്റു തീര്‍ന്നതിനു പിന്നാലെ  ഇന്ത്യൻ മിലിറ്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്.  ക്ലാസിക് 500 സിസിയെ അടിസ്ഥാനമാക്കി നിർമിച്ച ബൈക്കാണ്  പെഗാസസെങ്കിൽ, ഇന്ത്യൻ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിർമിക്കുക.

രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ്‌ പാരാട്രൂപ്പേഴ്സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്ലൈയിങ്ങ് ഫ്ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കിയത്‌.  യുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്‌വുഡിൽ ഭൂമിക്കടിയിൽ സജീകരിച്ച ശാലയിലായിരുന്നു റോയൽ എൻഫീൽഡ് ഈ ബൈക്കുകൾ നിർമിച്ചിരുന്നത്.  59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്ലൈയിങ്ങ് ഫ്ലീയാണ് ബ്രിട്ടീഷ്‌ ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്.  വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട്‌ ഉപയോഗിച്ചാണ്‌ യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്.  

ബൈക്കിനു കരുത്തേകിയത് ക്ലാസിക്കിലെ 499 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും. 5,250 ആർ പി എമ്മിൽ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും ക്ലാസിക്കും പെഗാസസുമായി വ്യത്യാസമൊന്നുമില്ല.

അതേസമയം, സൈനിക ശൈലിയിലുള്ള കാൻവാസ് പാനിയർ, ബ്രൗൺ ഹാൻഡിൽ ബാർ ഗ്രിപ്, എയർ ഫിൽറ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലെതർ സ്ട്രാപ്, കറുപ്പ് സൈലൻസർ, റിം, കിക്ക് സ്റ്റാർട്ട്  ലീവർ, പെഡൽ, ഹെഡ് ലൈറ്റ്  ബീസൽ തുടങ്ങിയവയൊക്കെ പെഗാസസിനെ വേറിട്ടു നിർത്തും. കൂടാതെ പരിമിതകാല പതിപ്പെന്നു വിളംബരം ചെയ്യാൻ ‘ക്ലാസിക് 500 പെഗാസസി’ന്റെ ഇന്ധനടാങ്കിൽ സീരിയൽ നമ്പർ സ്റ്റെൻസിൽ ചെയ്യുന്നുണ്ട്.

മുമ്പ് ക്ലാസിക് 500 പെഗാസസ് സ്വന്തമാക്കാൻ ആയിരങ്ങളാണ് രംഗത്തെത്തിയത്. പെഗാസസിന്റെ 1000 യൂണിറ്റുകൾ മാത്രമാണ് രാജ്യാന്തരമായി വിൽപ്പനയ്ക്കെത്തിയിരുന്നത്. അതിൽ 250 എണ്ണമാണ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. ബുക്കിംഗിനിടെ ബൈക്ക് പ്രേമികളുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്സൈറ്റ് നിശ്ചലമായിരുന്നു. 

 

click me!