
ലണ്ടൻ: ലോകപ്രശസ്തമായ കിറ്റ്കാറ്റ് ചോക്ലേറ്റിന്റെ വൻശേഖരം മോഷണം പോയെന്ന് കമ്പനി. മധ്യ ഇറ്റലിയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോയ ട്രക്കാണ് മോഷണം പോയത്. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. 12 ടൺ ഭാരമുള്ള പുതിയ തരം കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇറ്റലിയിൽ നിന്ന് ആരംഭിച്ച് 1,350 കിലോമീറ്റർ സഞ്ചരിച്ച് പോളണ്ടിൽ എത്തേണ്ടതായിരുന്നു ട്രക്ക്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് വാഹനവും ചോക്ലേറ്റും അപ്രത്യക്ഷമായി. വരാനിരിക്കുന്ന ഈസ്റ്റർ സീസൺ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ലോഡ് പോളണ്ടിലേക്ക് പോയത്.
ട്രക്ക് മോഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ യൂറോപ്പിലെ വിപണികളിൽ കിറ്റ്കാറ്റിന് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് നെസ്‌ലേ മുന്നറിയിപ്പ് നൽകി. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി സംശയിക്കുന്നു. എന്നാൽ ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക ബാച്ച് കോഡുകൾ ഉള്ളതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. സംശയാസ്പദമായ രീതിയിൽ ചോക്ലേറ്റ് ലഭിക്കുന്നവർ ബാർകോഡ് സ്കാൻ ചെയ്ത് വിവരമറിയിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു.
കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകം ("Have a break, have a KitKat") ഓർമ്മിപ്പിച്ചുകൊണ്ട് തമാശരൂപേണയാണ് കമ്പനി വക്താവ് സംഭവത്തിൽ പ്രതികരിച്ചത്. ഒരു ബ്രേക്ക് എടുക്കാൻ ഞങ്ങൾ എപ്പോഴും ഉപഭോക്താക്കലോട് പറയാറുണ്ട്. എന്നാൽ കള്ളന്മാർ ഞങ്ങളുടെ 12 ടൺ ചോക്ലേറ്റുമായി 'ബ്രേക്ക്' എടുത്ത് കടന്നുകളഞ്ഞു! കാർഗോ മോഷണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് തങ്ങൾ ഈ വിവരം പുറത്തുവിടുന്നതെന്നും നെസ്‌ലേ അറിയിച്ചു.