
ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ സഞ്‌ജു സാംസണിന് അവസരം ലഭിക്കുമോ? ടീനേജ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി ബെഞ്ചിലിരിക്കുമ്പോഴാണ് സഞ്‌ജു ലഭിച്ച അവസരം മുതലെടുക്കാതെ സ്വയം സമ്മര്‍ദത്തിലായത്. അഫ്‌ഗാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അനായാസം ജയിച്ചെങ്കിലും ഏവരും ഉറ്റുനോക്കിയ സഞ്‌ജു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു. എട്ട് പന്തില്‍ 10 റണ്‍സ് മാത്രമാണ് സഞ്‌ജുവിന് നേടാനായത്. അഭിഷേക് ശര്‍മയാകട്ടെ 32 പന്തില്‍ 82 റണ്ണടിച്ച് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. രാത്രി 7.3നാണ് മത്സരം. ടെന്‍3 ചാനലില്‍ തത്സമയം. മൂന്നാം മത്സരം 17ന് നടക്കും. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി മാറിയ സഞ്‌ജുവിന് അതിന് ശേഷം കളിച്ച അഞ്ച് മത്സരത്തിലും ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മോശം ഷോട്ടുകളില്‍ സഞ്‌ജു പുറത്താകുന്നതില്‍ കോച്ച് ഗൗതം ഗംഭീറും അസ്വസ്ഥനാണ്. അഫ്‌ഗാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് വൈഭവ്‌സൂര്യവംശിക്കാണ് ഗംഭീര്‍ കൂടുതല്‍ നേരം ബാറ്റിംഗ് പരിശീലനം നല്‍കിയത്. എന്നാല്‍, സഞ്‌ജുവിനെ മാറ്റിനിര്‍ത്തുന്നതിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഗൗതം ഗംഭീര്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സൂചന. മുന്‍ ഇന്ത്യന്‍ താരം കൃഷ്‌ണമാചാരി ശ്രീകാന്ത് ഉള്‍പ്പടെയുള്ളവര്‍ വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സ്ഥിരതയില്ലാത്ത സഞ്‌ജുവിനെ ഒഴിവാക്കി ഇന്ന് വൈഭവിന് അവസരം നല്‍കിയാലും അത്ഭുതപ്പെടാനില്ല.
അഞ്ചാം ബൗളര്‍ ടീം മാനേജ്‌മെന്റിന് തലവേദനയാണ്. കഴിഞ്ഞ മത്സരത്തില്‍ നിധീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് അഞ്ചാം ബൗളറുടെ ദൗത്യം പൂര്‍ത്തിയാക്കിയത്. നാല് ഓവറില്‍ ഇവര്‍ വഴങ്ങിയത് 59 റണ്‍സാണ്. ഇന്ന് നിധീഷ്‌കുമാറിന് പകരം വാഷിംഗ്‌ടണ്‍ സുന്ദറിനെ പരിഗണിക്കാന്‍ സാധ്യതയേറെയാണ്. ബൗളര്‍മാരില്‍ ജസ്‌പ്രീത് ബുമ്‌റയുടെ തിരിച്ചുവരവ് ശ്രദ്ധേയമായി. മറ്റൊരു പേസര്‍ അര്‍ഷ്‌ദീപ് സിങ്ങും തിളങ്ങി. സ്‌പിന്നര്‍മാരില്‍ അക്‌സര്‍പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഫോമിലേക്കുയര്‍ന്നു. എന്നാല്‍, പരിക്കേറ്റ വരുണ്‍ പരമ്പരയില്‍ നിന്ന് പുറത്തായി. ഏഷ്യന്‍ ഗെയിംസിലും താരം കളിച്ചേക്കില്ല. വരുണിന് പകരം രവി ബിഷ്‌ണോയിക്ക് അവസരം ലഭിച്ചേക്കും.
ബാറ്റിംഗിലാണ് അഫ്‌ഗാന് പുനര്‍വിചിന്തനം ആവശ്യമുള്ളത്. ആദ്യകളിയില്‍ മുന്‍നിര പാടെ തകര്‍ന്നു. അസമത്തുള്ള ഒമര്‍സായിയുടെ ബാറ്റിംഗാണ് ആശ്വാസമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!