ഓസീസിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍; മൂന്ന് ഫിഫ്റ്റി, ലീഡ് 300 കടന്നു

By Web TeamFirst Published Dec 12, 2020, 1:46 PM IST
Highlights

മായങ്ക് അഗര്‍വാള്‍, ശുഭ്‌മാന്‍ ഗില്‍, ഹനുമ വിഹാരി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യന്‍ കുതിപ്പ്. 

സിഡ്‌നി: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ലീഡ് 300 പിന്നിട്ടു. 86 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാംദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രണ്ടാം സെഷന്‍ പൂര്‍ത്തിയായപ്പോള്‍ 61 ഓവറില്‍ മൂന്ന് വിക്കറ്റിന് 222 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്കിപ്പോള്‍ ആകെ 308 റണ്‍സ് ലീഡായി. മായങ്ക് അഗര്‍വാള്‍, ശുഭ്‌മാന്‍ ഗില്‍, ഹനുമ വിഹാരി എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. വിഹാരിക്കൊപ്പം(57*), രഹാനെയാണ്(26*) ക്രീസില്‍.

രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ പൃഥ്വി ഷായെ(3) നഷ്‌ടമായിരുന്നു. സ്റ്റെക്റ്റെയുടെ പന്തില്‍ സ്വപ്‌സണ്‍ ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടുകെട്ടുമായി മായങ്കും ഗില്ലും ഇന്ത്യയെ നയിച്ചു. 65 റണ്‍സെടുത്ത ഗില്ലിനെ 25-ാം ഓവറില്‍ സ്വപ്‌സണും 61 റണ്‍സെടുത്ത മായങ്കിനെ 42-ാം ഓവറില്‍ വൈള്‍ഡര്‍മത്തും പുറത്താക്കി. ഇരുവരും പുറത്തായ ശേഷം ഹനുമ വിഹാരിയും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 194 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ എ 108 റണ്‍സില്‍ പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും നവ്‌ദീപ് സെയ്‌നിയും രണ്ട് വിക്കറ്റുമായി ജസ്‌പ്രീത് ബുമ്രയും ഒരാളെ പുറത്താക്കി മുഹമ്മദ് സിറാജുമാണ് ഓസീസ് എയെ വരിഞ്ഞുമുറുക്കിയത്. 32 റണ്‍സെടുത്ത നായകന്‍ അലക്‌സ് കാരേയാണ് ടോപ് സ്‌കോറര്‍. ഓസീസ് ഇന്നിംഗ്‌സ് വെറും 32.2 ഓവറില്‍ അവസാനിച്ചു. 

മാര്‍ക്കസ് ഹാരിസ്(26), ജോ ബേണ്‍സ്(0), നിക്ക് മാഡിന്‍സണ്‍(19), ബെന്‍ മക്‌ഡര്‍മട്ട്(0), ഷോണ്‍ ആബട്ട്(0), ജാക്ക് വൈള്‍ഡര്‍മത്(12), വില്‍ സതര്‍ലന്‍ഡ്(0), സ്വപ്‌സണ്‍(1), ഹാരി കോണ്‍വേ(7), പാട്രിക് റോവ്(7*) എന്നിങ്ങനെയായിരുന്നു ബാറ്റ്സ്‌മാന്‍മാരുടെ സ്‌കോര്‍. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കിയ ജസ്‌പ്രീത് ബുമ്രയുടെ പോരാട്ടമാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ കാത്തത്. 57 പന്തില്‍ 55 റണ്‍സെടുത്ത ബുമ്ര ടോപ് സ്‌കോററായി. മുഹമ്മദ് സിറാജ് 34 റണ്‍സെടുത്തു. ഇരുവരും അവസാന വിക്കറ്റില്‍ 71 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി. പൃഥ്വി ഷാ(40), മായങ്ക് അഗര്‍വാള്‍(2), ശുഭ്‌മാന്‍ ഗില്‍(43), ഹനുവ വിഹാരി(15), അജിങ്ക്യ രഹാനെ(4), റിഷഭ് പന്ത്(5), വൃദ്ധിമാന്‍ സാഹ(0), നവ്‌ദീപ് സെയ്‌നി(4), മുഹമ്മദ് ഷമി(0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സമ്പാദ്യം. 

ഓസ്‌ട്രേലിയക്കായി ആബട്ടും വൈള്‍ഡര്‍മത്തും മൂന്ന് വീതവും കോണ്‍വേയും സതര്‍ലന്‍ഡും ഗ്രീനും സ്വപ്‌സണും ഓരോ വിക്കറ്റും നേടി. 48.3 ഓവറാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നത്.  

വെല്ലിംഗ്‌ടണില്‍ ജാമീസണ്‍ കൊടുങ്കാറ്റ്, അഞ്ച് വിക്കറ്റ്; കിവികള്‍ക്കെതിരെ വിന്‍ഡീസിന് കൂട്ടത്തകര്‍ച്ച

click me!