ഓസീസിന്‍റെ തുടക്കം മോശം; ഇന്ത്യയുടെ പുത്തന്‍ ബൗളിങ് നിരക്കെതിരെ പിടിച്ചുനിന്ന് സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം

By Web TeamFirst Published Jan 15, 2021, 7:46 AM IST
Highlights

മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്റ്റീവന്‍ സ്മിത്തും (30), മര്‍നസ് ലബുഷെയ്നുമാണ് (19)  ക്രീസില്‍. ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇന്ത്യന്‍ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. 

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (1), മാര്‍കസ് ഹാരിസ് (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്റ്റീവന്‍ സ്മിത്ത് (30), മര്‍നസ് ലബുഷെയ്ന്‍ (19) എന്നിവരാണ് ക്രീസില്‍. ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇന്ത്യന്‍ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. 

ആദ്യ ഓവറില്‍ വാര്‍ണര്‍

സിറാജ് എറിഞ്ഞ ആദ്യ ഓവറിര്‍ തന്നെ വാര്‍ണര്‍ മടങ്ങി. ഒരു റണ്‍ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. സെക്കന്‍ഡ് സ്ലിപ്പില്‍ നിന്ന് തന്റെ വലത്തോട് ഡൈവ് ചെയ്ത രോഹിത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പന്ത് കയ്യിലൊതുക്കി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് വാര്‍ണര്‍ മികച്ച തുടക്കം നല്‍കാനാവാതെ മടങ്ങുന്നത്. സിഡ്‌നിയിലെ രണ്ട് ഇന്നിങ്‌സിലും താരം പരാജയമായിരുന്നു.

താക്കൂറിന് ടെസ്റ്റ് ജേഴ്‌സിയില്‍ ആദ്യ വിക്കറ്റ്

താക്കൂറിനെ സംബന്ധിച്ചിടത്തോളം അരങ്ങേറ്റത്തിന് തുല്ല്യമായിരുന്നു ഇന്നത്തെ മത്സരം. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് ജേഴ്‌സിയണിഞ്ഞ താരമാണ് താക്കൂര്‍. എന്നാല്‍ മത്സരത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് പത്ത് പന്തുകള്‍ മാത്രമാണ് 29കാരന് എറിയാന്‍ സാധിച്ചത്. ഇന്ന് ആദ്യ പന്തില്‍ തന്നെ താക്കൂര്‍ വിക്കറ്റ് വീഴ്ത്തി. ഹാരിസിനെയാണ് താരം മടക്കിയയച്ചത്. ഇടങ്കയ്യനായ ഹാരിസ് പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌ക്വയര്‍ ലെഗില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കി. അഞ്ച് റണ്‍്‌സ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. 

വീണ്ടും സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം

നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന സ്മിത്ത്- ലബുഷെയ്ന്‍ സഖ്യമാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ഇതുവരെ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓസീസ് ഏറെ ആശ്രയിക്കാന്‍ പോകുന്നതും ഇവരുടെ പ്രകടനത്തെയായിരിക്കും. പിഴവുകളില്ലാത്ത ഇന്നിങ്‌സായിരുന്നു ഇരുവരുടേതും. സ്മിത്ത് അഞ്ച് ബൗണ്ടറികള്‍ കണ്ടെത്തി. ലബുഷാനെയുടെ അക്കൗണ്ടില്‍ രണ്ട് ബൗണ്ടറികളുണ്ട്.

നടരാജനും സുന്ദറിനും അരങ്ങേറ്റം

ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് പരിക്കേറ്റതോടെയാണ് നടരാജനും സുന്ദറിനും അവസരം തെളിഞ്ഞത്. കുല്‍ദീപ് യാദവ് ടീമിലുണ്ടായിരുന്നുവെങ്കിലും ടീം മാനേജ്‌മെന്റ് സുന്ദറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ബാറ്റ്‌സ്മാനായും ഉപയോഗിക്കാം എന്ന ചിന്തയാണ് സുന്ദറിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയത്. ബുമ്രയ്ക്ക് പകരമാണ് നടരാജന്‍ ടീമിലെത്തുന്നത്. നാല് പേസര്‍മാരാണ് ടീമിലുള്ളത്. താക്കൂര്‍, സിറാജ്, നവ്ദീപ് സൈനി എന്നിവരാണ് മറ്റു പേസര്‍മാര്‍.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, നടരാജന്‍.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്്, മര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യൂ വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

click me!