ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

Published : Dec 05, 2025, 05:34 PM IST
Steve Smith

Synopsis

ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 റൺസിനെതിരെ ഓസ്ട്രേലിയ 378/6 എന്ന നിലയിൽ. 

ബ്രിസ്ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 റണ്‍സിന് മറുപടിയായി ഓസ്ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തിട്ടുണ്ട്. 46 റണ്‍സോടെ അലക്സ് ക്യാരിയും 15 റണ്‍സുമായി മൈക്കല്‍ നേസറും ക്രീസില്‍. നാലു വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 44 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ബാസ്ബോള്‍ ശൈലിയില്‍ തിരിച്ചടിച്ച ഓസീസ് 73 ഓവറില്‍ 5.18 ശരാശരിയിലാണ് 378 റണ്‍സടിച്ചത്. 72 റണ്‍സെടുത്ത ഓപ്പണര്‍ ജേക്ക് വെതറാള്‍ഡാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. മാര്‍നസ് ലാബുഷെയ്ന്‍ 65 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 61 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ബ്രെയ്ഡൻ കാര്‍സ് മൂന്നും ബെൻ സ്റ്റോക്സ് രണ്ടും വിക്കറ്റെടുത്തു.

രണ്ടാം ദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് സ്കോര്‍ 334ല്‍ അവസാനിപ്പിച്ച ഓസീസിനായി ഓപ്പണര്‍മാരായ ജേക്ക് വെതറാള്‍ഡും ട്രാവിസ് ഹെഡും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 79 പന്തില്‍ 77 റണ്‍സടിച്ചു. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ട്രാവിസ് ഹെഡിനെ ജാമി സ്മിത്ത് തുടക്കത്തിലെ കൈവിട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഹെഡ് മടങ്ങിയശേഷം ക്രീസിലെത്തിയ ലാബുഷെയ്നും വെതറാള്‍ഡിനൊപ്പം നിലയുറപ്പിച്ചതോടെ അതിവേഗം സ്കോര്‍ ചെയ്ത ഓസീസ് ഓവറില്‍ 6 റണ്‍സിന് മുകളില്‍ അടിച്ച് 100 കടന്നു. 45 പന്തിലാണ് വെതറാള്‍ഡ് കന്നി ടെസ്റ്റ് അര്‍ധസെഞ്ചുറി തികച്ചത്.

കാര്‍സിനെ(72) ആര്‍ച്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും ലാബുഷെയ്നും സ്മിത്തും ചേര്‍ന്ന് ഓസീസിനെ മികച്ച നിലയിലെത്തിച്ചു. 65 റണ്‍സെടുത്ത ലാബുഷെയ്നിനെ സ്റ്റോക്സ് മടക്കിയശേഷം ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനും സ്മിത്തും ചേര്‍ന്ന് 95റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിനെ ശക്തമായ നിലയിലെത്തിച്ചു. നാലു റണ്‍സിന്‍റെ ഇടവേളയില്‍ ഗ്രീനിനെയും(45), സ്മിത്തിനെയും(61) കാര്‍സ് മടക്കിയെങ്കിലും അലക്സ് ക്യാരിയും ജോഷ ഇംഗ്ലിസും ചേര്‍ന്ന് ഓസീസിന് ലീഡ് സമ്മാനിച്ചു. റണ്‍സെടുക്കും മുമ്പെ ക്യാരി നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ ബെന്‍ ഡക്കറ്റ് കൈവിട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജോഷ് ഇംഗ്ലിസിനെ സ്റ്റോക്സ് മടക്കിയെങ്കിലും നേസര്‍ക്കൊപ്പം ക്യാരി ഓസീസിനെ 378 റണ്‍സിലെത്തിച്ചു. നേസര്‍ നല്‍കിയ ക്യാച്ച് കാര്‍സും കൈവിട്ടിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 17 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ കാര്‍സാണ് ഇംഗ്ലണ്ട് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്.

നേരത്തെ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 334 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍ത്തടിച്ച ജോഫ്ര ആര്‍ച്ചറെ മാര്‍നസ് ലാബുഷെയ്നിന്‍റെ പന്തില്‍ ബ്രണ്ടൻ ഡോഗെറ്റ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ജോ റൂട്ട് 138 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റില്‍ ജോഫ്ര ആര്‍ച്ചര്‍-ജോ റൂട്ട് സഖ്യം 58 പന്തില്‍ 70 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തന്നെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറും, സ‍ർപ്രൈസ് സെലക്ഷനായി ഇഷാന്‍ കിഷനും റിങ്കു സിംഗും