റിക്കിള്‍ട്ടണ്‍ മാത്രം പൊരുതി! ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസീസ് പേസര്‍മാര്‍; ആദ്യ ടി20യില്‍ ജയം 17 റണ്‍സിന്

Published : Aug 10, 2025, 06:49 PM IST
Josh Hazlewood

Synopsis

ഡാര്‍വിനില്‍ നടന്ന ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയെ 17 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ.  ടിം ഡേവിഡിന്റെ (83) മികച്ച പ്രകടനമാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ഡാര്‍വിന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് 17 റണ്‍സ് ജയം. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ 179 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനാണ് സാധിച്ചത്. റയാന്‍ റിക്കിള്‍ട്ടണ്‍ (55 പന്തില്‍ 71) ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ്, ബെന്‍ ഡ്വാര്‍ഷ്വിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ആഡം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടിം ഡേവിഡിന്റെ (52 പന്തില്‍ 83) ഒറ്റയാള്‍ പോരാട്ടമാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ എയ്ഡന്‍ മാര്‍ക്രം (12) മടങ്ങി. തുടര്‍ന്നെത്തിയ ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസ് (14), ഡിവാള്‍ഡ് ബ്രേവിസ് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ മൂന്നിന് 48 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. പിന്നീട് റിക്കിള്‍ട്ടണ്‍ - ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (37) സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിനെ വിജയപ്പിക്കുമെന്ന തോന്നലുണ്ടാക്കിയിരുന്നു. എന്നാല്‍ സ്റ്റബ്‌സിനെ പുരത്താക്കി ഹേസല്‍വുഡ് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ആര്‍ക്കും റിക്കിള്‍ട്ടണ് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. ജോര്‍ജ് ലിന്‍ഡെ (0), കോര്‍ബിന്‍ ബോഷ് (2), സെനുരാന്‍ മുത്തുസാമി (0), കഗിസോ റബാദ (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അവസാന ഓവറിലാണ് റിക്കിള്‍ട്ടണ്‍ പുറത്താവുന്നത്. 55 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഏഴ് ഫോറും നേടി. ക്വേന മഫാക (3) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയയെ ടിം ഡേവിഡിന്റെ (83) ഒറ്റയാള്‍ പോരാട്ടാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. കാമറൂണ്‍ ഗ്രീന്‍ (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വേന മഫാക്ക നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദയ്ക്ക് രണ്ട് വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. രണ്ടാം ഓവറില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ട്രോവിസ് ഹെഡ് (2), റബാദയുടെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ക്വെന മഫാക്കയ്ക്ക് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ ജോഷ് ഇന്‍ഗ്ലിസ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. ലിന്‍ഡെയുടെ പന്തില്‍ ബാക്ക്‌വാര്‍ഡ് പോയിന്റില്‍ സെനുരന്‍ മുത്തുസാമിക്കായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനേയും (13) ഓസീസിന് നഷ്ടമായി. റബാദയ്‌ക്കെതിരെ ഹുക്ക് ഷോട്ടിന് ശ്രമിച്ച മാര്‍ഷിന് പിഴച്ചു. മഫാക്കയുടെ കയ്യിലൊതുങ്ങുകയായിരുന്നു താരം.

ഓസീസ് പ്രതിരോധത്തിലേക്ക് പോയെങ്കിലും ഗ്രീന്‍ - ഡേവിഡ് സഖ്യത്തിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുവരും ക്രീസിലെത്തിയ ഉടന്‍ തന്നെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 40 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. എന്നാല്‍ പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് ഗ്രീന്‍ പുറത്തായി. ലുങ്കി എന്‍ഗിഡിയുടെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ഗ്രീനിന് നല്ല രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ച്. ഇതോടെ 5.5 ഓവറില്‍ നാലിന് 70 എന്ന നിലയിലായി ഓസീസ്.

തുടര്‍ന്നെത്തിയ മിച്ചല്‍ ഓവന്‍ (2) മഫാക്കയുടെ പന്തില്‍ ബൗള്‍ഡായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (2) ആവട്ടെ മുത്തുസാമിക്കും വിക്കറ്റ് നല്‍കി. തുടര്‍ന്ന് ഡേവിഡ് - ബെന്‍ ഡാര്‍ഷ്വിസ് (17) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഓസീസ് ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. 15-ാം ഓവറില്‍ ഡാര്‍ഷ്വിസ് മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ഡേവിഡ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 19-ാം ഓവറിലാണ് താരം മടങ്ങുന്നത്. 52 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സും നാല് ഫോറും നേടി. ആഡം സാംപ (1), നതാന്‍ എല്ലിസ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍