ആദ്യ ദിനവും മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍ഫെ രണ്ടാം ദിനത്തിൽ വില്ലനായി വീണ്ടും മഴ. രണ്ടാം ദിനം രാവിലെ പെയ്ത മഴ മൂലം മത്സരം ഇതുവരെ ആരംഭിക്കാൻ സാധിച്ചിട്ടില്ല. മഴ ഇടവിട്ട് മാറുന്നുണ്ടെങ്കിലും പിച്ചും ഗ്രൗണ്ടും ഇപ്പോഴും പൂർണ്ണമായും കവറുകൾ കൊണ്ട് മൂടിയിരിക്കുകയാണ്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എന്ന ശക്തമായ നിലയിലാണ്. 131 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 27 റണ്‍സോടെ റിഷഭ് പന്തുമാണ് ക്രീസില്‍. 32 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 16 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായത്.

ആദ്യ ദിനവും മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. മൂന്നാം വിക്കറ്റിൽ കെ. എൽ രാഹുലുമൊത്ത് 150 റൺസിന്‍റെ മികച്ച കൂട്ടുകെട്ടാണ് പടിക്കൽ പടുത്തുയർത്തിയത്.

എന്നാൽ 77 റൺസെടുത്ത് നിൽക്കെ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് കെ. എൽ രാഹുൽ റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. ഫിസിയോയുടെ സഹായത്തോടെയാണ് രാഹുൽ ഗ്രൗണ്ട് വിട്ടത്. എന്നാൽ ആദ്യ ദിനത്തിലെ കളി അവസാനിച്ച ശേഷം രാഹുലിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നും താരം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് പുനരാരംഭിക്കാൻ പൂർണ സജ്ജനാണെന്നും ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക് വ്യക്തമാക്കി. മഴ മാറി മത്സരം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ഇന്ത്യൻ ടീമും. ഒന്നാം ദിനവും മഴ കാരണം നേരത്തെ കളി നിർത്തിവെക്കേണ്ടി വന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക