ആദ്യ ഇന്നിംഗ്സില്‍ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിംഗ്സിലും രക്ഷയുണ്ടായില്ല. സെഞ്ചുറിയുമായി പൊരുതിയ കാമറൂണ്‍ ഗ്രീന്‍(104) മാത്രമാണ് ഓസസീസ് രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്.
ഡാര്‍വിൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 9 വിക്കറ്റിന്‍റെ വമ്പൻ ജയവുമായി ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ്. നാലാം ദിനം ലഞ്ചിനുശേഷം ഓസ്ട്രേലിയുടെ രണ്ടാം ഇന്നിംഗ്സ് 284 റണ്‍സില്‍ അവസാനിപ്പിച്ച ബംഗ്ലാദേശ് വിജയലക്ഷ്യമായി 57 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്താണ് ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് ജയം ആഘോഷിച്ചത്. 30 റണ്‍സുമായി മൊനിമുള്‍ ഹഖും 25 റണ്‍സുമായി ഷദ്മാന്‍ ഇസ്ലാമുമാണ് ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ തന്‍സിദ് ഹസന്‍ തമീം രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായി. സ്കോര്‍ ഓസ്ട്രേലിയ 198, 284, ബംഗ്ലാദേശ് 426, 57-1.
ആദ്യ ഇന്നിംഗ്സില്‍ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിംഗ്സിലും രക്ഷയുണ്ടായില്ല. സെഞ്ചുറിയുമായി പൊരുതിയ കാമറൂണ്‍ ഗ്രീന്‍(104) മാത്രമാണ് ഓസസീസ് രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 44 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി 30 റണ്‍സെടുത്തു. 31 റണ്‍സെടുത്ത മാര്‍നസ് ലാബുഷെയ്ന്‍ ആണ് ഓസീസിന്‍റെ മറ്റൊരു പ്രധാന സ്കോറര്‍. ബംഗ്ലാദേശിനായി മെഹിദി ഹസന്‍ മിറാസ് 5 വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഹസന്‍ മഹമൂദ് മൂന്ന് വിക്കറ്റെടുത്തു.
ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് മക്കായിൽ ആരംഭിക്കും. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായിയ നടന്ന പരിശീലന മത്സരത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനോട് 38 റണ്‍സിന് തോറ്റ ബംഗ്ലാദേശ് ശരിക്കും ഓസ്ട്രേലിയയയെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യ ടെസ്റ്റില്‍ പുറത്തെടുത്തത്.
