
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒരുവേള ടീം ഇന്ത്യ തോല്‍വി ഉറപ്പിച്ചതാണ്. നാലാം ഇന്നിംഗ്‌സില്‍ 145 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ 74 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അഞ്ച് വിക്കറ്റ് തികച്ച് ഇതിനകം മെഹിദി ഹസന്‍ മിറാസ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്‌ടിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ അവിടുന്ന് പുറത്താകാതെ 71* റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി രവിചന്ദ്ര അശ്വിനും ശ്രേയസ് അയ്യരും ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ ഇരുവരും സവിശേഷ റെക്കോര്‍ഡും സ്വന്തമാക്കി.
നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1932ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ അമര്‍ സിംഗും ലാല്‍ സിംഗും ചേര്‍ന്ന് നേടിയ 74 റണ്‍സാണ് ഒന്നാമത്. 1985ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെ 70 റണ്‍സ് നേടിയ കപില്‍ ദേവിന്‍റെയും എല്‍ ശിവരാമകൃഷ്‌ണന്‍റേയും റെക്കോര്‍ഡ് ധാക്കയില്‍ 71* റണ്‍സ് കൂട്ടുകെട്ടുമായി ശ്രേയസ് അയ്യരും രവി അശ്വിനും മറികടന്നു.
നാലാം ഇന്നിംഗ്‌സില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മൂന്നാം ദിനം ശുഭ്മാൻ ഗിൽ ഏഴും കെ എൽ രാഹുൽ രണ്ടും ചേതേശ്വർ പുജാര ആറും വിരാട് കോലി ഒന്നും റണ്‍സില്‍ നില്‍ക്കേ വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. നാലാം ദിനമായ ഇന്ന് ആറ് വിക്കറ്റ് ശേഷിക്കേ ജയിക്കാൻ 100 റൺസ് കൂടി വേണമായിരുന്ന ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ജയ്‌ദേവ് ഉനദ്‌കട്ടിന്‍റെ(13) വിക്കറ്റ് നഷ്ടമായി. പിന്നാലെ റിഷഭ് പന്തും(9), അക്‌സര്‍ പട്ടേലും(34) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. സ്കോര്‍- 74-7. അവിടെ നിന്നാണ് ശ്രേയസും അശ്വിനും ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയത്. അശ്വിന്‍ 62 പന്തില്‍ 42* ഉം അയ്യര്‍ 46 പന്തില്‍ 29* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
നേരത്തേ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിറ്റൺ ദാസാണ് ടോപ് സ്കോറർ. സാകിര്‍ ഹസൻ അൻപത്തിയൊന്ന് റൺസെടുത്തു. വാലറ്റത്ത് 31 റൺസ് വീതമെടുത്ത് പൊരുതിയ നൂറൂൽ ഹസനും ടസ്കിൻ അഹമ്മദും നടത്തിയ പോരാട്ടമാണ് ബംഗ്ലാദേശ് സ്കോര്‍ 231ൽ എത്തിച്ചത്. അക്സർ പട്ടേൽ മൂന്നും മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതവും നേടി. ഉമേഷ് യാദവും ജയദേവ് ഉനദ്‌കട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അശ്വിന്‍-ശ്രേയസ് ഫിനിഷിംഗ്; ബംഗ്ലാ കടുവകളെ 2-0ന് ഫിനിഷ് ചെയ്ത് പരമ്പര തൂത്തുവാരി ഇന്ത്യ