ഏഷ്യാ കപ്പ് : നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശ് കരകയറി; അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടത് എട്ട് റണ്‍സിന്

Published : Sep 17, 2025, 12:06 AM IST
Bangladesh beat Afghanistan in Asia Cup

Synopsis

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തൻസിദ് ഹസന്റെ അർധസെഞ്ചുറിയുടെ മികവിൽ 155 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോൾ, മറുപടി ബാറ്റിംഗിൽ മുസ്തഫിസുർ റഹ്മാന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര അഫ്ഗാനെ 146 റൺസിൽ ഒതുക്കി.

അബുദാബി: ഏഷ്യാ കപ്പില്‍ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് എട്ട് റണ്‍സ് ജയം. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാന്‍ 20 ഓവറില്‍ 146 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നസും അഹമ്മദ്, റിഷാദ് ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. റഹ്മാനുള്ള ഗുര്‍ബാസ് (31 പന്തില്‍ 35), അസ്മതുള്ള ഒമര്‍സായ് (16 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. റാഷിദ് ഖാന്‍ (20), ഗുല്‍ബാദിന്‍ നെയ്ബ് (16), മുഹമ്മദ് നബി (15), നൂര്‍ അഹമ്മദ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

നേരത്തെ, 31 പന്തില്‍ 52 റണ്‍സെടുത്ത തന്‍സിദ് ഹസന്‍ തമീമാണ് ബംഗ്ലാദേശിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ രണ്ട് വിക്കറ്റ് നേടിയ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരാണ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമായിരുന്നു. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗ്ലാദേശിന് ഇപ്പോള്‍ നാല് പോയിന്റുണ്ട്. ഹോങ്കോംഗിനെ തോല്‍പ്പിച്ച അവര്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ജയത്തോടെ ബംഗ്ലാദേശ് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. ഇനി ശ്രീലങ്ക - അഫ്ഗാന്‍ മത്സരഫലത്തിന് വേണ്ടി കാത്തിരിക്കണം ആര് അവസാന നാലിലെത്തുമെന്ന് അറിയാന്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ഒന്നാം വിക്കറ്റില്‍ സെയ്ഫ് ഹസന്‍ (30) - തന്‍സിദ് സഖ്യം 63 റണ്‍സാണ് ചേര്‍ത്തത്. ഏഴാം ഓവറില്‍ സെയ്ഫിനെ ബൗള്‍ഡാക്കി റാഷിദ് ഖാന്‍ അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ലിറ്റണ്‍ ദാസിന് (9) തിളങ്ങാനായില്ല. പിന്നാലെ തന്‍സിദും പുറത്തായി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തൗഹിദ് ഹൃദോയ് (26), ഷമീം ഹുസൈന്‍ (11), ജേക്കര്‍ അലി (13 പന്തില്‍ പുറത്താവാതെ 11), നൂറുല്‍ ഹസന്‍ (6 പന്തില്‍ പുറത്താവാതെ 12) എന്നിവരുടെ പ്രകടനം സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബംഗ്ലാദേശ്: തന്‍സീദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ്( ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സെയ്ഫ് ഹസ്സന്‍, തൗഹിദ് ഹൃദോയ്, ജാക്കര്‍ അലി, നസും അഹമ്മദ്, നൂറുല്‍ ഹസന്‍, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, തസ്‌കിന്‍ അഹമ്മദ്.

അഫ്ഗാനിസ്ഥാന്‍: സെദിഖുള്ള അടല്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, ഗസന്‍ഫര്‍, ഫസല്‍ഹഖര്‍ ഫാറൂഖി.

 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര