
മുംബൈ: അണ്ടര്‍-19 ലോകകപ്പില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹവും വന്‍ തുക പാരിതോഷികവും. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തിയ ആയുഷ് മാത്ര നയിച്ച ഇന്ത്യന്‍ സംഘത്തിന് ബിസിസിഐ 7.5 കോടി രൂപ സമ്മാനമായി നല്‍കും. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 311 റണ്‍സിന് പുറത്തായി.
ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ ടീമിനെ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പ്രശംസിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ലോകകപ്പിലെ ടീമിന്റെ പ്രകടനത്തില്‍ ബിസിസിഐയും രാജ്യവും ഒരുപോലെ അഭിമാനിക്കുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആധിപത്യവും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ അപരാജിത കുതിപ്പും എടുത്തു പറയേണ്ടതാണ്. ഇതിനുള്ള അംഗീകാരമായാണ് 7.5 കോടി രൂപ ടീമിന് നല്‍കുന്നത്.'' സൈകിയ വ്യക്തമാക്കി.
80 പന്തില്‍ നിന്ന് 175 റണ്‍സാണ് സൂര്യവന്‍ഷി ഫൈനലില്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 15 സിക്‌സറുകളും 15 ഫോറുകളും ഉള്‍പ്പെടുന്നു. വെറും 55 പന്തില്‍ സെഞ്ച്വറി തികച്ച താരം ടൂര്‍ണമെന്റിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിക്ക് ഉടമയായി. കൂടാതെ അണ്ടര്‍-19 ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സ് (71 പന്തില്‍) എന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി. അണ്ടര്‍-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ടീം സ്‌കോറും ഈ മത്സരത്തിലൂടെ ഇന്ത്യ തിരുത്തിക്കുറിച്ചു.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് വേണ്ടി കാലേബ് ഫാല്‍ക്കനര്‍ (115) പൊരുതിയെങ്കിലും 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവരും പുറത്തായി. 2022ലും കിരീടം നേടിയ ഇന്ത്യ, ഈ വിജയത്തോടെ അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!